Wednesday, June 16, 2021

സ്റ്റോക്ക്ഹോം സിൻഡ്രംBy Justin Pereira

എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രം?

ഒരു മാനസിക പ്രതികരണമാണ് സ്റ്റോക്ക്ഹോം സിൻഡ്രം. തടവിലാക്കപ്പെട്ടവരോ, പീഡിപ്പിക്കപ്പെട്ടവരോ ആയ ഇരകൾക്ക് അവരെ ബന്ധനത്തിൽ ആക്കിയവരുമായി, അല്ലെങ്കിൽ പീഡിപ്പിച്ചവരുമായി ഒരു ആത്മബന്ധം ഉടലെടുക്കുന്നു. അത് ദിവസങ്ങൾ കൊണ്ടോ, ആഴ്ചകൾ കൊണ്ടോ, മാസങ്ങൾ കൊണ്ടോ, വർഷങ്ങൾ കൊണ്ടോ വികസിച്ചു വരാം.


1973 ഓഗസ്റ്റ് 23-ന് രാവിലെ, ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ ജാൻ-എറിക് ഓൾസൺ എന്ന് പേരുള്ള ഒരു കുറ്റവാളി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം നഗരത്തിലെ നോർമ്മാൽസ്റ്റോർഗ് സ്ക്വയറിലെ തിരക്കേറിയ ബാങ്കായ സ്വെറിഗെസ് ക്രെഡിറ്റ് ബാങ്കനിൽ പ്രവേശിച്ചു. ധരിച്ചിരുന്ന ജാക്കറ്റിന്റെ ഉള്ളിൽനിന്ന് ഓൾസൺ ഫുൾ ലോഡ് ചെയ്ത സബ്മെഷീൻ ഗൺ പുറത്തെടുത്ത്, ബാങ്കിന്റെ സീലിംഗിലേയ്ക്ക് വെടിയുതിർത്തു. അക്രമശ്രമം അറിഞ്ഞ്, നിശബ്ദനായി അവിടെയെത്തിയ ഒരു പോലീസുകാരനെ പരിക്കേൽപ്പിച്ച ശേഷം ഓൾസൻ, നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി.

മൂന്ന് വർഷത്തെ ജയിൽ ശിക്ഷക്കിടയിൽ പരോളിൽ ഇറങ്ങുകയും, ജയിലിലേയ്ക്ക് മടങ്ങിപ്പോകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഓൾസന്റെ ഡിമാൻഡുകൾ, വിവിധ കറൻസികളിൽ ഏഴു ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ തുക, രക്ഷപ്പെടാൻ ഒരു വാഹനം, 1966-ലെ ഒരു സായുധ കവർച്ചയിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ക്ലാർക്ക് ഒലോഫ്സ്ൺ എന്ന കുറ്റവാളിയുടെ മോചനം എന്നിവയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതർ ഓൾസന്റെ ഡിമാൻഡുകൾ അംഗീകരിച്ചു. ക്ലാർക്കിനെ മോചിപ്പിച്ച് ബാങ്കിൽ എത്തിച്ചു. കൂടാതെ, നിറയെ ഇന്ധനമുള്ള ഒരു നീല 'ഫോർഡ് മസ്താങ്' കാറും, പറഞ്ഞത്രയും തുകയും അവിടെ എത്തിച്ചു. എന്നാൽ, തനിക്കും, ക്ലർക്കിനും സുരക്ഷിതമായി അവിടെനിന്നും രക്ഷപ്പെടാൻ ബന്ദികളെ കൂടെ കൊണ്ടുപോകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചില്ല. കിട്ടിയതെല്ലാം കൊണ്ട് അവിടെനിന്നും സുരക്ഷിതമായി രക്ഷപ്പെടുക അസാധ്യമാണെന്ന് ഓൾസന് ഉറപ്പായിരുന്നു.

1973 ഓഗസ്റ്റ് 24-ന് ബാങ്കിന്റെ എതിർവശത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണിയിൽ എല്ലാം നിരനിരയായി മാധ്യമ പ്രവർത്തകരോടൊപ്പം ഷാർപ്പ് ഷൂട്ടർമാർ (Police Snipers) നിലയുറപ്പിച്ചിരുന്നു. ബാങ്കിന്റെ സ്‌ട്രോങ് റൂമിൽ ബന്ദികളാക്കപ്പെട്ട നാലുപേരും, ഈ സംഭവ വികാസങ്ങൾക്കിടയിൽ തങ്ങളെ ബന്ദിയാക്കി വച്ചിരിക്കുന്ന കുറ്റവാളികളുമായി ഒരു പ്രത്യേക മാനസിക അടുപ്പം കാണിക്കാൻ തുടങ്ങി. ബന്ദിയായ ക്രിസ്റ്റീൻ എൻമാർക് എന്ന വനിത, തണുത്ത് വിറയ്ക്കാൻ തുടങ്ങിയപ്പോൾ, ഓൾസൻ തൻ്റെ ജാക്കറ്റ് ഊരിക്കൊടുത്ത് അവളെ പുതപ്പിച്ചു. മറ്റൊരു ബന്ദിയായ ബ്രിജിത്ത അവളുടെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ശ്രമിക്കുകയും, ആരെയും ഫോണിൽ കിട്ടാത്തതിനാൽ നിരാശയാവുകയും ചെയ്തപ്പോൾ, ഓൾസൻ അവളോട് പറഞ്ഞു, 'നിരാശപ്പെടാതിരിക്കൂ... വീണ്ടും ശ്രമിക്കൂ'. മറ്റൊരു ബന്ദിയായ എലിസബത്ത് തനിക്ക് ഈ ഇടുങ്ങിയ സ്ഥലം വല്ലാത്ത ഭയമുണ്ടാക്കുന്നു (Claustrophobia) എന്ന് പറഞ്ഞപ്പോൾ, ഓൾസൻ ഒരു കയർ അവളുടെ അരയിൽ കെട്ടി, അവളെ ബാങ്കിനകത്ത് അങ്ങോട്ടുമിങ്ങോട്ടും പാട്ട് പാടി നടക്കാൻ അനുവദിച്ചു. ഓൾസൻ, ബന്ദികളായ തങ്ങളോട് കാണിക്കുന്ന അനുകമ്പ നിറഞ്ഞ ആ കരുതൽ കാരണം, അവർക്ക് അയാളോട് മാനസികമായ ഒരു അടുപ്പം ഉണ്ടായി. ബന്ദികളുടെ കൂട്ടത്തിൽ ഒരേയൊരു പുരുഷനായ സ്‌വെൻ സഫ്‌സ്ട്രോം പറഞ്ഞത് ഇപ്രകാരം. 'ഓൾസൻ വളരെ നല്ലവനായിരുന്നു. അദ്ദേഹം ഞങ്ങളെ വളരെ കരുതലോടെ സംരക്ഷിച്ചപ്പോൾ, അദ്ദേഹം ഒരു ദൈവദൂതനാണെന്ന് ഞങ്ങൾക്ക് തോന്നി'.


രണ്ടാം ദിവസത്തിൽ തന്നെ, ബന്ദികൾക്കെല്ലാം തങ്ങളെ തടഞ്ഞു വച്ചിരിക്കുന്നവരേക്കാൾ അപകടകാരികൾ പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന പോലീസ് സംഘമാണെന്ന് തോന്നിത്തുടങ്ങി. ഓൾസൻ അനുവദിച്ചതനുസരിച്ച്, ബന്ദികളുടെ ആരോഗ്യവും, മാനസിക നിലയും പരിശോധിക്കാൻ, പോലീസ് കമ്മീഷണർ ബാങ്കിനുള്ളിൽ കയറിയപ്പോൾ, ബന്ദികൾക്കെല്ലാം തന്നേക്കാൾ വിശ്വാസവും, അടുപ്പവും അവരെ ബന്ദികളാക്കി വച്ചിരിക്കുന്ന ഓൾസനോടും, ക്ലർക്കിനോടും ആണെന്ന് തോന്നി. പുറത്തിറങ്ങിയ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞത്, 'ഓൾസൻ ബന്ദികളെ അപായപ്പെടുത്തുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം, ബന്ദികൾ വിചിത്രമായ രീതിയിലാണ് അവരെ ബന്ദിയാക്കി വച്ചിരിക്കുന്ന ആളുകളോട് അടുത്തിടപഴകുന്നത്'. കമ്മീഷണർ സ്വീഡിഷ് പ്രധാനമന്ത്രിയെ ഫോൺ ചെയ്ത് പറഞ്ഞത്, 'ഓൾസൻ ബന്ദികളിൽ ഒരാളെ കൊണ്ടു പോകുന്നതിൽ തെറ്റില്ല. കാരണം അയ്യാൾ അവരെ ഉപദ്രവിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്' എന്നാണ്. എന്നാൽ ബാങ്കിനുള്ളിൽ, ബന്ദികൾക്ക് തങ്ങളെ തടവിൽ വച്ചിരിക്കുന്ന ഓൾസനോടും, ക്ലർക്കിനോടും അടുപ്പം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അധികൃതരെ ഭയപ്പെടുത്താനായി, താൻ ബന്ദികളെ ഉപദ്രവിക്കാൻ ഒരുങ്ങുകയാണെന്ന് ഓൾസൻ പറഞ്ഞപ്പോൾ, ബന്ദികളിലെ പുരുഷനായ സ്‌വെൻ പറഞ്ഞത് വളരെ വിചിത്രമായിരുന്നു. ഓൾസൻ, താങ്കൾക്ക് അവരെ ഭയപ്പെടുത്തണമെന്നുണ്ടെങ്കിൽ എൻ്റെ കാലിൽ വെടിവയ്‌ക്കൂ, എന്നാണ് സ്‌വെൻ പറഞ്ഞത്. ഓൾസൻ എന്നിട്ടും, ബന്ദികൾക്ക് ഒരു അപായവും ഉണ്ടാക്കിയില്ല. എന്തായാലും ഓഗസ്റ്റ് 28-ന്, അതായത് ബന്ദി നാടകം തുടങ്ങി 130 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷം പോലീസ് ബാങ്കിനുള്ളിലേയ്ക്ക് കണ്ണീർ വാതകം കടത്തിവിട്ടു. മാസ്ക് ധരിച്ച് ഉള്ളിൽ കയറിയ പോലീസ് സംഘം ഓൾസനെയും, കൂട്ടാളി ക്ലാർക്കിനെയും അറസ്റ്റ് ചെയ്തു.


മാസ്ക് ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പുറത്തെത്തിയ ബന്ദികളും, അവരെ തടവിലാക്കിയ ഓൾസണും, ക്ലാർക്കും തമ്മിൽ, ഹസ്തദാനം ചെയ്യുകയും, ആലിംഗനം ചെയ്യുകയും, ചുംബിക്കുകയും ചെയ്തു. കൈവിലങ്ങ് അണിയിച്ച് ഓൾസനെ നടത്തിക്കൊണ്ടു പോകുന്ന പോലീസ് ഉദ്യോഗസ്ഥരോട് ബന്ദികളായിരുന്ന രണ്ടു വനിതകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു, 'പ്ലീസ്, അവരെ ഉപദ്രവിക്കരുത്. അവർ ഞങ്ങളെ നല്ല രീതിയിൽ പരിപാലിച്ചു. ഞങ്ങൾക്ക് യാതൊരു ദോഷവും അവർ ഉണ്ടാക്കിയില്ല'. അവശനിലയിൽ സ്‌ട്രെച്ചറിൽ ആയിരുന്ന മൂന്നാമത്തെ വനിതയായ എന്മാർക്ക് ഓൾസനോട് വിളിച്ചു പറഞ്ഞു, 'ഓൾസൻ, നാം വീണ്ടും കണ്ടുമുട്ടും'. ബന്ദികളും, അവരെ ബന്ദികളാക്കിയവരും തമ്മിലുള്ള വിചിത്രവും, അസാധാരണവുമായ ആത്മബന്ധം പോലീസിനും, ജനങ്ങൾക്കും ആശ്ചര്യമുണ്ടാക്കി. ഓൾസനെ പത്തു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ, താൻ ബന്ദികളെ രക്ഷിക്കാൻ ഓൾസനോടൊപ്പം ചേർന്നതാണെന്നും, ഈ കവർച്ച ശ്രമത്തിൽ തനിക്ക് പങ്കില്ലെന്നുമുള്ള ക്ലാർക്കിന്റെ വാദം കോടതി അംഗീകരിക്കുകയും അയ്യാളെ ഈ കുറ്റകൃത്യത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ബന്ദികളാക്കിയവർ അവരുടെ തടവുകാരോടുള്ള യുക്തിരഹിതവും, വിചിത്രവുമായ മാനസിമായ അടുപ്പം പൊതുജനങ്ങളെയും പോലീസിനെയും ആശയക്കുഴപ്പത്തിലാക്കി, എന്മാർക് എന്ന വനിതാ ബന്ദി, ഓൾസണും ക്ലാർക്കുമായി ഗൂഡാലോചന നടത്തിയിട്ടാണോ ഈ കവർച്ചാ ശ്രമം നടത്തിയതെന്ന സംശയത്തിൽ അന്വേഷണവും നടന്നു. ഈ സംഭവം കഴിഞ്ഞതിന് ശേഷം ഒരു ദിവസം മറ്റൊരു വനിതയായ എലിസബത്ത് ഒരു മനോരോഗവിദഗ്ദ്ധനോട് ചോദിച്ചു, “ഡോക്ടർ, എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നെ തടവിലാക്കി വച്ചിരുന്നവരോട് എന്തുകൊണ്ടാണ് എനിക്ക് വെറുപ്പ് തോന്നാത്തത്?" സ്റ്റോക്ക്ഹോമിൽ നടന്ന സംഭവമായതിനാൽ മനോരോഗ വിദഗ്ദ്ധർ ഈ മാനസികാവസ്ഥയ്ക്ക് 'സ്റ്റോക്ക്ഹോം സിൻഡ്രം' എന്ന പേര് നൽകി. അതായത്, തങ്ങളെ കീഴ്‌പ്പെടുത്തി, ബന്ദികളാക്കി വച്ചിരിക്കുന്നവരോട് ദിവസങ്ങൾ കൊണ്ട് ബന്ദികൾക്കുണ്ടാവുന്ന ഒരു ആത്മബന്ധം!

1980-ൽ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഓൾസൻ വിവാഹം കഴിച്ചു. താൻ ജയിലിൽ ആയിരുന്നപ്പോൾ, തൻ്റെ 'വീരോചിതമായ' പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ധാരാളം കത്തുകൾ തനിക്കയച്ചവരുടെ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടിയെയാണ് ഓൾസൻ തൻ്റെ ജീവിതപങ്കാളിയാക്കിയത്. ശേഷം ഭാര്യയോടൊപ്പം തായ്ലൻഡിലേയ്ക്ക് കുടിയേറിയ ഓൾസൻ, 2009-ൽ തൻ്റെ ആത്മകഥ പുറത്തിറക്കി 'സ്റ്റോക്ക്ഹോം സിൻഡ്രം'!

ജസ്റ്റിൻ പെരേര

Thursday, March 5, 2015

നോമ്പെടുക്കാനുണ്ടോ.... നോമ്പേയ്....

ക്രിസ്ത്യാനികള്‍ക്ക് വലിയ നോമ്പ് വരുന്നു. ഇനി എനിക്ക് മല്ലു നസ്രാണികളെ നേരില്‍ കാണാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പള്ളിപ്പരിസരത്ത് പറയുകയേ വേണ്ട. നോമ്പെടുക്കാനുണ്ടോ.... നോമ്പേയ്.... എന്നും വിളിച്ചു ചോദിച്ചു നടക്കുന്നവരെ കാണാം. ഞാന്‍ വെറുതെ പുളു അടിക്കുവല്ല. വേണേല്‍ നാലഞ്ചു മല്ലു നസ്രാണികള്‍ കൂടുന്നിടത്ത്‌ പോയി ഒന്ന് ശ്രദ്ധിച്ചേ...
ഈ മല്ലു നസ്രാണി ആരെന്നല്ലേ. പറയാം. ഈ ലോകമെമ്പാടും 2.4 ബില്ല്യന്‍ (2,331,509,000) ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും, തങ്ങള്‍, അതായത് കേരളത്തില്‍ ഉള്ള 6.3 മില്യണ്‍ (6,340,000), അതും ചില പ്രത്യേക പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ മാത്രമാണ് ഒറിജിനല്‍ ക്രിസ്ത്യാനികള്‍ എന്നും, ബാക്കിലോകം മുഴുവന്‍ പരന്നു കിടക്കുന്ന  ക്രിസ്ത്യാനികള്‍ ഒക്കെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്നും ചിന്തിച്ചു വച്ചിരിക്കുന്നവര്‍.ഉദാഹരണത്തിന്,എന്നെയാണ് ഒരു ഇരയായി ഇക്കൂട്ടര്‍ക്ക് കിട്ടിയത് എന്നിരിക്കട്ടെ. അച്ചായോ, നോമ്പൊക്കെ ഒണ്ടോ? (ഞാന്‍ "ഒരു അച്ചായന്‍" അല്ല എന്നറിഞ്ഞിട്ടും, എന്നെ അച്ചായന്‍ എന്ന് വിളിക്കുന്നത്‌ എനിക്കെതിരെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും, എന്നെ മനപ്പൂര്‍വ്വം "ഒന്ന് ആക്കുക" എന്ന ചിന്താഗതിയോടെയുള്ള കുത്സിത ശ്രമങ്ങളുടെയും ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു).

എന്റെ മറുപടി ഒരു ചിരി ആണെന്നിരിക്കട്ടെ. ഉടന്‍ ആ മഹാക്രിസ്ത്യാനിയുടെ കമ്മന്റ് "ഓ... എന്തോന്ന് നോമ്പ്! അല്ലേ അച്ചായോ?"

എന്റെ മറുപടി എനിക്ക് നോമ്പ് ഇല്ല എന്നാണെങ്കിലോ. സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് അപ്പോയിന്റ് ചെയ്ത ഈ കാലഘട്ടത്തിലെ പ്രവാചകനാണ്‌ താന്‍ എന്ന രീതിയില്‍ ആ മഹാക്രിസ്ത്യാനി അങ്ങ് തുടങ്ങും. ഇനിയും ആത്മീയനവീകരണം നടത്താനുള്ള ഉദ്ദേശമില്ല അല്ലേ? പിള്ളാരൊക്കെ വലുതായില്ലേ? ഇനിയെങ്കിലും കുറച്ച് ദൈവികതയിലേക്ക് കടക്കുക. അങ്ങിനെ ഒരു നൂറു ഉപദേശങ്ങള്‍. (എന്നോട് ഇത് പറഞ്ഞു തുടങ്ങിയാല്‍ തന്നെ കിട്ടേണ്ടത് കിട്ടും. അത് വേറെ)

ഇനി ഞാന്‍ നോമ്പ് എടുക്കുന്നുണ്ട് എന്ന് പറഞ്ഞാലോ. ആ മഹാക്രിസ്ത്യാനി മുകേഷ് സ്റ്റൈലില്‍ തുടങ്ങും. "ഹ ഹ ഹ.... നോമ്പോ? ആര് അച്ചായനോ? ബെസ്റ്റ്. എന്ത് നോമ്പാ എടുക്കുന്നേ? അയ്യോ.... നോമ്പോക്കെ എടുക്കണേല്‍ ഞങ്ങളെ കണ്ടു പഠിക്ക്. ഉലുവയ്ക്ക് മുകളില്‍ ഗോതമ്പ്  വച്ച് വിളയിച്ച്, അതില്‍ കതിര്‍മണികള്‍ പാകമാകുമ്പോള്‍ ആ ഉലുവയും ഗോതമ്പും കൂടി ഇടിച്ചു പൊടിച്ച് അപ്പമുണ്ടാക്കി കഴിക്കണം. ക്രിസ്ത്യാനികള്‍ അങ്ങിനെയാ നോമ്പ്എടുക്കേണ്ടത് അറിയാവോ!

ഞാന്‍ കണ്ണ് തള്ളി, ശ്വാസം മുട്ടി അങ്ങിനെ നിന്ന് ചിന്തിക്കും. ഈശോയെ, ഈ ലോകമെമ്പാടും 2.4 ബില്ല്യന്‍ (2,331,509,000) ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും, ഒറിജിനല്‍ ക്രിസ്ത്യാനികളെ മൊത്തം നീ ഈ കേരളക്കരയില്‍ ആണല്ലോ സൃഷ്ടിച്ചത് ! 

Saturday, July 26, 2014

ഇതുപോലൊരു ഭാവി നമ്മെയും കാത്തിരിക്കുന്നു.

അങ്ങിനെ വീണ്ടും ഒരു അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ തന്നെ എല്ലാ കാര്യങ്ങളും, സന്ദര്‍ശന പരിപാടികളും യാതൊരു തടസ്സവും ഇല്ലാതെ നടന്നു.


അവധിക്കാല യാത്രകള്‍, വിനോദത്തോടൊപ്പം, വിവേകവും നല്‍കുന്നു. ചില അറിവുകള്‍ നാം എല്ലാക്കാലവും നേടുന്നുണ്ടെങ്കിലും, അത് ഒരു താല്‍ക്കാലിക പ്രതിഭാസമായി മാത്രം കുഴിച്ചുമൂടപ്പെടുന്നു. അഥവാ മനപ്പൂര്‍വം വിസ്മരിച്ചു കളയുന്നു. ഇക്കൊല്ലത്തെ അവധിക്കാലയാത്രകളില്‍ മുമ്പൊരിക്കലും തോന്നാത്ത വിധം ശക്തമായ രീതിയില്‍, ചില യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി എന്നത് വലിയൊരു ഉത്‌ക്കണ്‌ഠയാണ് ജനിപ്പിക്കുന്നത്. അതില്‍ ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെന്നും, എന്തെങ്കിലും കരുതല്‍ നടപടി എടുക്കാനുണ്ടെന്നും എനിക്ക് പറയാന്‍ വയ്യ. കാരണം, അതിനൊരു പ്രതിവിധി ഇല്ല എന്ന് തന്നെ പറയാം.

വിനോദസഞ്ചാരങ്ങള്‍ക്കൊപ്പം, അനേകം ഭവനങ്ങളും, ആശുപത്രികളും കൂടി സന്ദര്‍ശിക്കുവാന്‍ സാധിച്ചു. പല ഭവനങ്ങളിലും ചെന്ന് കയറുമ്പോള്‍, കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ട മുഖങ്ങള്‍ അവിടില്ല. അതെ, പലരും ഈ ലോകത്തോട്‌ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞു. ഭാഗ്യവാന്മാര്‍! അതെ, ഞാന്‍ അവരെ ഭാഗ്യവാന്മാര്‍ എന്ന് മാത്രമേ വിശേഷിപ്പിക്കൂ. മറ്റുചില വീടുകളില്‍, കഴിഞ്ഞതവണപോലും ചുറുചുറുക്കോടെ ഓടിനടന്നിരുന്നവര്‍ ശയ്യാവലംബരായി കഴിഞ്ഞിരിക്കുന്നു. അത്, പ്രപഞ്ചസത്യം!! ഓടിക്കൊണ്ടിരിക്കുന്നവര്‍ ഒരു സമയത്ത്, ഓട്ടം മതിയാക്കി, നടക്കുകയും, അതിനും കഴിയാതെ വെറുതെ ഇരിക്കുകയും, ശേഷം അനങ്ങുവാന്‍ പോലും ശേഷിയില്ലാതെ മരണം വരെ നീണ്ടുനിവര്‍ന്ന് കിടക്കുകയും ചെയ്യണം എന്നുള്ളത് പ്രകൃതിനിയമം. അതൊന്നും മാറ്റിമറിക്കാനുള്ള ഒരു മാര്‍ഗ്ഗവും ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഇതിനിടയില്‍, അകാലത്തില്‍ യാത്രയാകുന്നവര്‍, പ്രിയപ്പെട്ടവര്‍ക്ക് തീരാനൊമ്പരമാണ് നല്‍കുന്നതെങ്കില്‍ക്കൂടി, മറ്റൊരുതരത്തില്‍ ഭാഗ്യവാന്മാര്‍ ആകുന്നു.

മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ നാം എല്ലാം വീക്ഷിക്കുന്ന, സാക്ഷികളാകുന്ന സത്യങ്ങള്‍. എന്നാല്‍, മറ്റൊരു സത്യം എന്നെയും, നാമെല്ലാവരെയും നോക്കി ഒരു വ്യാളിയെപ്പോലെ പല്ലിളിക്കുന്നു. പല വീടുകളില്‍ പോകുമ്പോഴും, അവിടെ പ്രായമായ രണ്ടുപേര്‍ മാത്രമേയുള്ളൂ. അതില്‍ത്തന്നെ മിക്കവാറും വീടുകളില്‍ രണ്ടുപേരില്‍ ആരെങ്കിലുമൊരു വ്യക്തി തീര്‍ത്തും കിടപ്പിലാണ്. സഹായത്തിനാരുമില്ല. വര്‍ഷംതോറും, അല്ലെങ്കില്‍ മാസങ്ങള്‍ കൂടുമ്പോള്‍, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം വന്ന് കണ്ടുപോകുന്ന വിദേശത്ത്‌, അല്ലെങ്കില്‍ ദൂരെദിക്കുകളില്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന മക്കളും, സൗകര്യം കിട്ടുമ്പോഴെങ്കിലും സന്ദര്‍ശനത്തിനായെത്തുന്ന നല്ലവരായ അയല്‍ക്കാരും, ബന്ധുക്കളും മാത്രമാണ് ഇക്കൂട്ടരുടെ ആശ്വാസം. ചില വീടുകളില്‍ ഹോംനേഴ്സ് എന്നൊരു വിഭാഗത്തെയും കണ്ടു. യാതൊരു മനുഷ്യപ്പറ്റില്ലാത്ത ഒരു വര്‍ഗ്ഗം. എല്ലാവരും അങ്ങിനെയാണെന്ന് ഇവിടെ ഞാന്‍ പറയുന്നില്ല. എന്നാല്‍, ഭൂരിഭാഗവും അതുതന്നെ. പണത്തിനുവേണ്ടി മാത്രം, അല്ലെങ്കില്‍ ആ വീട്ടില്‍ സന്ദര്‍ശനത്തിയായി എത്തുന്ന മക്കളുടെയും, ബന്ധുക്കളുടെയും കയ്യില്‍നിന്നും എന്തെങ്കിലും തരപ്പെടുത്താന്‍ വേണ്ടി മാത്രം, തരംകിട്ടിയാല്‍ എന്തെങ്കിലും കൈക്കലാക്കുവാന്‍ മാത്രം പണിയെടുക്കുന്നതായി ഭാവിക്കുന്ന ഒരു വര്‍ഗ്ഗം. ഒരു വീട്ടില്‍ ചെന്നപ്പോള്‍, അവിടുത്തെ അമ്മ പറഞ്ഞത് എന്താണെന്ന് വച്ചാല്‍, ഒരു ഹോംനേഴ്സ് ഉണ്ട്. പതിനായിരം രൂപ കൊടുക്കുന്നു. പക്ഷെ, സദാ പ്രാര്‍ത്ഥനയാണ്. ശാലോം ടി.വി. കാണണം. അപ്പോള്‍ ആരും വിളിക്കാന്‍ പാടില്ല. അതിനുമുന്നില്‍ ഒരു പേപ്പറും, പേനയും, ബൈബിളുമായി ഇരിക്കും. അതില്‍ പറയുന്ന വചന ഭാഗങ്ങള്‍ വിട്ടുകളയാതെ കുറിച്ചെടുക്കും. പിന്നുള്ള സമയങ്ങളില്‍ അത് ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്യും. ഹോംനേഴ്സ്!!

ഇതുപോലൊരു ഭാവി നമ്മെയും കാത്തിരിക്കുന്നു. ഒറ്റപ്പെട്ട ഒരു ജീവിതം! "മക്കളെ പഠിപ്പിച്ച് വലുതാക്കി. അവര്‍ മാതാപിതാക്കളെ തനിച്ചാക്കി വിദേശരാജ്യങ്ങളിലും, ദൂരെ ദിക്കുകളിലും കുടുംബമായി, സുഖമായി ജീവിക്കുന്നു" എന്നൊക്കെയുള്ള സ്ഥിരം ആവലാതികള്‍ പഴഞ്ചനായി. അങ്ങിയെയുള്ള പരാതികള്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്നാണ് എന്‍റെ വളരെ സ്വകാര്യമായ അഭിപ്രായം. യോജിക്കുന്നവര്‍ ഉണ്ടാവാം. യോജിക്കാത്തവര്‍ ഉണ്ടാവാം. ഞാന്‍ അങ്ങിനെ പറയാന്‍ കാരണം, ഞാന്‍ എന്‍റെ മക്കളെ ഏതുനിലവരെയും പഠിപ്പിക്കാന്‍ തയ്യാറാവുന്നു. അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നു. അവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗം ലഭിക്കുവാനും, നല്ല നിലയില്‍ എത്തിച്ചേരുവാനും, നല്ലൊരു കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുവാനും ദിവസവും പ്രാര്‍ഥിക്കുന്നു. എല്ലാം കഴിഞ്ഞ്, അവര്‍ ഒരുതരത്തില്‍ രക്ഷപ്പെട്ട് ജീവിച്ചുതുടങ്ങുമ്പോള്‍, ഞാനും, എന്‍റെ ഭാര്യയും ഒറ്റയ്ക്കാണെന്നും, അവരൊക്കെ അവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്, അവരുടെ മാതാപിതാക്കളായ ഞങ്ങളെ സംരക്ഷിക്കാനും, പരിചരിക്കാനും ഞങ്ങളുടെ കൂടെ വന്നു നില്‍ക്കണമെന്നും ഞാന്‍ വാശിപിടിച്ചാല്‍, ഞാന്‍ ഇത്രയും കാലം അവര്‍ക്ക് വേണ്ടി ചെയ്തതും, പ്രാര്‍ഥിച്ചതും, ആഗ്രഹിച്ചതും ഒക്കെതന്നെ ആത്മാര്‍ഥത ഇല്ലാതെ ആയിരുന്നു എന്നെനിക്ക് പറയേണ്ടി വരും. ഞാന്‍ അങ്ങിനെ ആഗ്രഹിക്കാന്‍ പാടില്ല. ആത്മാര്‍ഥതയുള്ള ഒരു മാതാപിതാക്കളും അങ്ങിനെ ആഗ്രഹിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം.

എന്നിരുന്നാലും, മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, വരട്ടുന്യായങ്ങള്‍ പറയുന്നവരോട് എനിക്ക് യോജിക്കുവാന്‍ വയ്യ. വല്ലപ്പോഴുമെങ്കിലും ഒരു തലോടലും, എന്തെങ്കിലും സഹായവും, എപ്പോഴെങ്കിലും സ്നേഹത്തോടെയുള്ള ഒരു ഫോണ്‍ വിളി പോലും ചെയ്യാത്ത മക്കളെ ഞാന്‍ ഈ പോസ്റ്റില്‍ നിന്നും ഒഴിവാക്കുന്നു. അത്തരക്കാര്‍ക്ക് മനസാക്ഷിക്ക് മുന്നില്‍ മാപ്പില്ല. അതെങ്കിലും ആഗ്രഹിക്കാത്ത ഒരു മാതാപിതാക്കളും കാണില്ല.

വാര്‍ദ്ധക്യത്തില്‍ ജീവിക്കുന്ന ഇപ്പോഴുള്ള ഒരു തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്മാരാണ്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വാര്‍ദ്ധക്യത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു തലമുറയുടെ ഒറ്റപ്പെടലിന്‍റെ, ആ വേദനയുടെ തീഷ്ണത വളരെ കൂടുതലായിരിക്കും. ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹം, ഒരു തലമുറ അതിനായി തയ്യാറെടുക്കാം. അധികം പ്രതീക്ഷകള്‍ ഒന്നുമില്ലാതെ.

~~ജസ്റ്റിന്‍~~

Saturday, December 14, 2013

വഴിമുടക്കുന്ന കഴുതകള്‍

ഈ ചിത്രത്തില്‍ കാണുന്നത് ഒരു കഴുത. ഈ കഴുത, അല്ലെങ്കില്‍ ഒരു കൂട്ടം കഴുതകള്‍ വിചാരിച്ചാല്‍ നമ്മുടെ വഴി മുടക്കാന്‍ സാധിക്കും. കഴുതയ്ക്ക് വിവരമില്ലാത്തതിനാല്‍, നമ്മളില്‍ ആരുംതന്നെ, നാം സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി അതിനടുത്ത് ചെന്ന്, അല്ലയോ കഴുതേ, എനിക്ക് അത്യാശ്യമായി റെയില്‍വേ സ്റ്റേഷനില്‍ എത്തണം, എയര്‍പോര്‍ട്ടില്‍ എത്തണം, എന്റെ സുഖമില്ലാത്ത അമ്മയെ കൊണ്ട് ആശുപത്രിയില്‍ പോകണം, പ്രസവിക്കാറായ എന്റെ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കണം, എന്റെ മകളെ അവളുടെ ജോലിക്കുള്ള ഇന്റെര്‍വ്യൂ നടക്കുന്ന സ്ഥലത്ത് എത്തിക്കണം, മകനെ അവന്റെ അവസാനവര്‍ഷ പരീക്ഷയ്ക്ക് പരീക്ഷാഹാളില്‍ എത്തിക്കണം എന്നൊന്നും താണ് വീണു പറയില്ല. കാരണം, അത് കഴുതയാണ്‌. നമ്മള്‍ പറയുന്നതൊന്നും അതിന് മനസില്ലായിക്കൊള്ളണമെന്നില്ല. അതൊരു കഴുതയാണെങ്കില്‍ പോലും, നാം ഹോണടിച്ചാലോ, നമ്മുടെ നിസ്സഹായത കണ്ടാലോ ഒരു പക്ഷെ കുറച്ച് കഴിയുമ്പോള്‍ അത് വഴിമാറിത്തരും.

എന്നാല്‍, ഞാന്‍ പറഞ്ഞുവരുന്നത് ഈ വെറും കഴുതകളെ കുറിച്ചല്ല. എന്തൊക്കെ അത്യാഹിതങ്ങള്‍ കണ്ടാലും, ആരൊക്കെ താണ് വീണു കാല് പിടിച്ചാലും, യാതൊരു സഹാനുഭൂതിയും, അനുകമ്പയും കാണിക്കാത്ത, വഴിമാറിത്തരാന്‍ കൂട്ടാക്കാത്ത, വിദ്യാഭ്യാസവും അറിവും ഉണ്ടെന്ന് തനിയെ പൊങ്ങച്ചം പറയുന്ന, ഇടതെന്നോ, വലതെന്നോ, കുളത്തിലെ താമരയെന്നോ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു വിഭാഗം മനുഷ്യരെക്കുറിച്ചാണ്‌. ഈ വിഭാഗത്തില്‍ പെടുന്ന മനുഷ്യന്‍ ഭൂഗോളത്തിന്റെ ഒരേയൊരു ഭാഗത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ. അതാണ്‌ കേരളം. സദ്ദാമിനെ തൂക്കിക്കൊന്നതിനുപോലും ഹര്‍ത്താല്‍ നടത്തിയ ലോകത്തിലെ ഒരേയൊരു ഭൂവിഭാഗം. അതെ, കേരളം. ബുഷിന്റെ ഇറാക്ക് അധിനിവേശത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ അതൃപ്തിയാണത്രേ അന്ന് നടന്ന ഹര്‍ത്താല്‍! ബുഷോ, ഇറാക്കി ജനതയോ, പോട്ടെ സദ്ദാമിന്റെ ആത്മാവെങ്കിലുമോ അതറിഞ്ഞോ ആവോ!

ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസ് ഉപരോധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചില പൊറാട്ട് നാടകങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. ഇതുപോലുള്ള എത്രയോ നാടകങ്ങള്‍ക്ക് തലസ്ഥാനനഗരി സാക്ഷിയായിട്ടുണ്ട്. പതിറ്റാണ്ടുകളായി അതൊക്കെ നേരിട്ടുകണ്ട് മനംമടുത്ത ഒരു തിരുവനന്തപുരം നിവാസിയാണ് ഞാനും. ഇത്തരം നാടകങ്ങള്‍, ഇത്തരം പേക്കൂത്തുകള്‍ കാണുമ്പോള്‍, പലപ്പോഴും സിനിമകളില്‍ സുരേഷ് ഗോപി കാണിക്കുന്നത് പോലെ "ഷിറ്റ്" പറഞ്ഞ് ഇക്കൂട്ടരുടെ മദ്ധ്യേ ചാടിവീഴാനും, ആംഗലേയഭാഷയില്‍ പുളിച്ച തെറിവിളിച്ച് കാസര്‍ഗോഡ്‌ മുതലുള്ള നിരവധി ദേശങ്ങളില്‍ നിന്നും ഈ പൊറാട്ട് നാടകങ്ങളില്‍ പങ്കെടുക്കുവാനും, എന്റെ നഗരത്തെ നാശമാക്കുവാനും എത്തിച്ചേരുന്നവരെ, അവരവരുടെ ദേശങ്ങളിലേയ്ക്ക് ആട്ടിപ്പായിക്കുവാനും എനിക്കും തോന്നിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ മനസ്സില്‍ കടിച്ചമര്‍ത്തി കൊണ്ടുനടന്ന ആ അമര്‍ഷം 'സന്ധ്യ'യെന്ന മിടുമിടുക്കിയായ വീട്ടമ്മയില്‍ നിന്നും അണപൊട്ടി വരുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നുന്നു. ആ സഹോദരിക്ക് നൂറു സല്യൂട്ട്. നൂറു നൂറ് അഭിവാദനങ്ങള്‍. സന്ധ്യ വെറുമൊരു സന്ധ്യയല്ല. അതൊരു ഉഷസാണ്. ആ ഉഷസിന്റെ വെളിച്ചം കേരളത്തിലെ എല്ലാ വീട്ടമ്മമാര്‍ക്കും, സ്ത്രീകള്‍ക്കും, വിവരമുള്ള എല്ലാ സാധാരണ ജനങ്ങള്‍ക്കും വെളിച്ചം പകരട്ടെ എന്നാശംസിക്കുന്നു. മമ്മൂട്ടി പറഞ്ഞ 'നീ വെറും പെണ്ണാണ്, പെണ്ണ്' എന്നത് തിരുത്തി എഴുതേണ്ട സമയമായി.

പ്രതികരിക്കുന്നവരെ അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുക എന്നത് കേരളത്തിലെ എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും, അവരുടെ ശിങ്കിടികളുടെയും ജന്മാവകാശമായി അവര്‍ കരുതികൊണ്ടുനടക്കുന്നു. അവഹേളിക്കുകയോ, അധിക്ഷേപിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേന്തെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയാണ് പ്രതികരിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ വിവരംകെട്ട പാര്‍ട്ടി അണികളുടെ പിന്തുണ അവര്‍ക്ക് കിട്ടുന്നു. അതുതന്നെയാണ് പ്രസ്തുത വിഷയത്തില്‍ ആമത്തലയുള്ള ഒരു നേതാവും പറഞ്ഞത്. സന്ധ്യ എന്ന സാധാരണ വീട്ടമ്മ മുഖ്യന്റെ ആളാണത്രേ! അത് പറയുന്നതിന് മുന്‍പ് മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ ആ മാന്യന്‍ ഒന്നുകൂടി ശ്രദ്ധിച്ചാല്‍ അങ്ങിനെ പറയില്ലായിരുന്നു. സന്ധ്യ ചോദിച്ചത് "ഏതു ജനങ്ങള്‍ക്ക്‌ വേണ്ടി, ആര്‍ക്കുവേണ്ടി? നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ പത്തും, പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ കൊണ്ടുപോയി പീഡിപ്പിക്കുന്നവര്‍ക്കെതിരെ വല്ലതും ചെയ്യൂ" എന്നാണ്. പീഡനങ്ങളെ കുറിച്ച് ഇത്രയും രോഷാകുലയായി പറയണമെങ്കില്‍ "സന്ധ്യ" ഭരണപക്ഷത്തിന്റെ ആളല്ല എന്ന് വ്യക്തമല്ലേ? അതെങ്കിലും ആ ആമത്തലയന് ചിന്തിക്കാമായിരുന്നില്ലേ?

മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന രീതിയില്‍ പ്രതികരിച്ച 'സന്ധ്യ' എന്ന വീട്ടമ്മയെ ഒരു പാരിതോഷികം നല്‍കി അനുമോദിച്ച, കേരളത്തിലെ നോക്കുകൂലി പോലുള്ള തെമ്മാടിത്തരങ്ങളെ ഒറ്റയാന്‍ സമരത്തിലൂടെ നേരിട്ട, സ്വന്തം കിഡ്നി മുറിച്ചു നല്‍കി അവയവദാനത്തിന് മാതൃക കാണിച്ച കൊച്ചൌസേഫ് ചിറ്റിലപ്പള്ളി എന്ന മാന്യനായ വ്യക്തിയും ഇക്കൂട്ടര്‍ അങ്ങേയറ്റം ഹീനമായി അധിക്ഷേപിക്കുവാന്‍ മടിക്കുന്നില്ല. വീഗാലാന്റില്‍ അപകടത്തില്‍പ്പെട്ട് തളര്‍ന്നു കിടക്കുന്ന വിജേഷ് എന്ന ചെറുപ്പക്കാരനെ സഹായിക്കാതെ, സന്ധ്യയ്ക്ക് പാരിതോഷികം നല്‍കുന്നതിലൂടെ ചിറ്റിലപ്പള്ളി ബിസിനസ് തന്ത്രം മെനയുകയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം. പതിനൊന്ന് വര്‍ഷമായി ചികിത്സ കിട്ടാതിരുന്ന വിജീഷിനുവേണ്ടി, ഇത്രയും വര്‍ഷം ഇല്ലായിരുന്ന സഹജീവിസ്നേഹം ഇക്കൂട്ടരില്‍ വന്നത് വിജീഷിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. മറിച്ച്, അവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ ആശയങ്ങള്‍ ഇല്ലാതായി തീര്‍ന്നിരിക്കുന്നു, അവര്‍ ഇന്ന് വിമര്‍ശകരെ നേരിടുന്നത് അതുന്നയിച്ച വ്യക്തികള്‍ക്ക് നേരെ അവരുടെ കാറ്റഗറി അനുസരിച്ച് കായബലം കൊണ്ടോ അല്ലെങ്കില്‍ അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ച് കൊണ്ടോ ആണ്. പ്രസ്തുതവിഷയത്തില്‍ ചിറ്റിലപ്പള്ളിയുടെ മറുപടി താഴെ കൊടുക്കുന്നു.

Dear Friends,

By way of an answer to these allegations I would like to draw your attention to my July 2012 post on the same Issue.

"It is noticed that a post has been circulating in the Facebook and the virtual media disparaging Veegaland and claiming that one Vijesh Vijayan had fallen from a ride causing serious spinal injury and that there was ill treatment from the authorities of Veega Land. 

The fact, as understood, is that Vijesh Vijayan, under the influence of alcohol, had dived into the family pool having only a depth of 2 feet of water, contrary to notices exhibited warning against diving. Our visitors would know that the family pool is intended only for playing around in the water and not for jumping or diving. But, he and his friends, who were also intoxicated, concealed the said facts, at that time. As such, he was given immediate first aid and left, on their own volition. It is learnt that his friends left Vijesh , unattended in a car, in the parking area and returned to the Park to have fun. They must have left, much later. Later, his relatives requested us for financial help and purely out of sympathy and as an act of grace, an amount of Rs.60,000 was disbursed, though there were no legal obligations. On false allegations, his father filed a criminal complaint against us but the police had, after an investigation, filed their final report, finding absolutely no negligence on our part. Later, raising false allegations, Vijesh Vijayan had filed W.P. (C) No. 1107 of 2007 before the High Court arraying us, the State of Kerala and others as respondents and seeking a direction to the respondents to pay compensation. The said Writ Petition is pending consideration before the High Court of Kerala. These are the real facts." - Kochouseph Chittilappilly

"കേരളാസ്റ്റൈല്‍ ഹര്‍ത്താല്‍" എന്നത് ഒരു പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ല എന്ന്‍ കാലവും,
അനുഭവങ്ങളും കാണിച്ചു തന്നിരിക്കുന്നു. ബംഗ്ലാദേശ് പോലുള്ള അവികസിതരാജ്യങ്ങളില്‍ മാത്രമേ, "കേരളാ മോഡലില്‍ ഉള്ള പ്രാകൃതമായ ഹര്‍ത്താല്‍" എന്ന സംഭവം നടക്കുന്നുള്ളൂ എന്നാണ് എന്റെ അറിവ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആണത്രേ ഇത്തരം സമരങ്ങള്‍. സമ്മതിച്ചു. എന്നാല്‍, സഹനസമരങ്ങളിലൂടെ കഴിഞ്ഞകാലങ്ങളില്‍ നേടിയെടുത്തതെല്ലാം എന്റെയും, എന്റെ കാരണവന്മാരുടേയും മാത്രം കഴിവുകൊണ്ടാണെന്ന് ഗീര്‍വ്വാണം വിടുന്നത് വിശ്വസിക്കാന്‍ നിങ്ങളിലെ കുറച്ച് ഊച്ചാളികളും, കിങ്കരന്മാരും മാത്രമേ കാണൂ. ലോകചലനങ്ങളെ അറിയുന്ന, സമകാലീന പ്രശ്നങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന, എല്ലാവിധ മാധ്യമങ്ങളും കണ്ടറിയുന്ന, കേട്ടറിയുന്ന നിക്ഷ്പക്ഷരായ ഒരു ജനത ഇവിടുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കുന്നില്ല. നിങ്ങള്‍ക്ക് രണ്ടു മുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കി മാറി മാറി നിങ്ങളെ അധികാരകസേരകളില്‍ പിടിച്ചിരുത്തുമ്പോള്‍, നിങ്ങള്‍ കരുതുന്നുണ്ടാവും നിങ്ങള്‍ പറയുന്നതൊക്കെ അപ്പാടെ വിശ്വസിക്കുന്ന, നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരു ജനവിഭാഗം ഇവിടെ ഉള്ളതുകൊണ്ടാണെന്ന്. ഒരിക്കലും അല്ല. ഞങ്ങള്‍ക്ക് മറ്റൊരു നിവൃത്തിയില്ലാത്തതിനാല്‍ മാത്രമാണ് നിങ്ങളെ രണ്ടുപേരെയും സഹിക്കേണ്ടി വരുന്നത്. നിങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്ന പേരില്‍ നടത്തുന്ന ഇത്തരം സഹനസമരങ്ങള്‍, സഹിക്കേണ്ടിവരുന്നത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ്. എന്റെ സുഹൃത്ത് ദ്വിതീയന്‍ പ്രഹ്ലാദന്‍ എഴുതിയത് ഇപ്രകാരമാണ്. "സമരം / തടയൽ / ഹർത്താൽ / ഉപരോധം / വളയൽ ഇത്തരം പേരും പറഞ്ഞ് കാസര്‍ഗോഡ്‌ നിന്ന് തുടങ്ങി തിരുവനന്തപുരം വരെയുള്ള എമ്പോക്കികൾ തലസ്ഥാനത്ത് വന്ന് മുള്ളിയും തൂറിയും നിങ്ങളെ വഴിതടയുന്നു എങ്കിൽ അത് തിരുവനന്തപുരം നിവാസികൾക്ക് ചുണ ഇല്ലാത്തത് കൊണ്ടാണ്. തല്ലി ഓടിക്കണം ഇത്തരം എഭ്യന്മാരെ". ശരിയാണ്. പലരും പ്രതികരിക്കാന്‍ മടിക്കുന്നത് പേടികൊണ്ട് മാത്രമാണ്. പ്രതികരിച്ച 'സന്ധ്യയുടെ' വീടും, കൃഷിയിടങ്ങളും ഇന്നാരൊക്കെയോ ഉഴുതുമറിച്ചു എന്ന് കേട്ടു.

സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഇക്കൂട്ടരുടെ വഴിതടയല്‍ സമരങ്ങള്‍ മാത്രമല്ല, റോഡുകളും, വഴികളും കൊട്ടിയടച്ച്, സമീപവാസികള്‍ക്ക് പോലും നരകയാതന സംഭാവന ചെയ്യുന്ന, ഭക്തി എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അടുപ്പുകൂട്ടല്‍, പ്രദക്ഷിണങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം തന്നെ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാത്തിനും കാലോചിതമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അനാവശ്യസമരങ്ങള്‍ എന്തിനാണെന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍, അതിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍, സ്വാതന്ത്ര്യസമരവും, പീഡനങ്ങളും, ഗാന്ധിജിയെയും ഉയര്‍ത്തിക്കാട്ടി അതിനെ ന്യായീകരിക്കാന്‍ ബദ്ധപ്പെടുന്ന ഈ നേതാക്കളെ കുറിച്ച് കുറച്ച് നല്ല അഭിപ്രായം പറയട്ടെ. കുറഞ്ഞപക്ഷം 'ഗാന്ധിജി'യെ അവര്‍ അംഗീകരിക്കുന്നുണ്ടല്ലോ!

നന്ദി
ജസ്റ്റിന്‍ പെരേര

Saturday, October 26, 2013

നടതള്ളല്‍



ഒരു പ്രമുഖ ടി.വി.ചാനലില്‍ ഈയടുത്ത് കണ്ട ഒരു വാര്‍ത്തയും, അതിനോടനുബന്ധിച്ച് നടക്കുന്ന നിയമ നടപടികളുമാണ് എനിക്ക് ഇതെഴുതാന്‍ പ്രചോദനമായത്.

കേരളവും മലയാളികളും വളരുകയാണ്. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മള്‍ കണ്ട കേരളമല്ല ഇപ്പോള്‍ . കുഗ്രാമങ്ങളില്‍ പോലും ഏറ്റവും കമനീയമായ ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത രമ്യഹര്‍മങ്ങള്‍ . നിരത്തില്‍ ബി.എം.ഡബ്ല്യൂ, ബെന്‍സ്, ഓഡി മുതലായ അത്യാഡംബര വാഹനങ്ങള്‍ .  യേശുദാസിനും, മമ്മൂട്ടിക്കും ഒക്കെ  ഫ്ലാറ്റുകളുള്ള കെട്ടിടസമുച്ചയങ്ങളില്‍ കോടികള്‍ മുടക്കിയെങ്കിലും ഒരു ഫ്ലാറ്റ്. അവിടൊക്കെ മനോഹരമായ പൂന്തോട്ടങ്ങള്‍ , ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ , ഗൃഹോപകരണങ്ങള്‍ , വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദേശയാത്രകള്‍ , ഏറ്റവും മികച്ച വിനോദസഞ്ചാരങ്ങളിലേയ്ക് യാത്രകള്‍ .  ആകെ പളപളപ്പുള്ള ജീവിതം. ഞാന്‍ സൂചിപ്പിച്ച ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുന്‍പ്  നമ്മള്‍ കണ്ടിരുന്ന പലതും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അക്കാലങ്ങളില്‍ നമ്മള്‍ ഒരു സായാഹ്നസവാരിക്കിറങ്ങിയാല്‍ അയല്‍പക്കത്തെ വീടുകള്‍ കാണാമായിരുന്നു, മടലും, കമ്പുകളും വച്ചുകെട്ടിയ ഒരു വേലിയും, ആ വേലിക്കകത്ത് ആ വീടിന്റെ പൂമുഖവും, അവിടെ ഉമ്മറപ്പടിയില്‍ അല്ലെങ്കില്‍ വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് പത്രമോ, ആധ്യാത്മികഗ്രന്ഥങ്ങളോ വായിക്കുന്ന ആ വീട്ടിലെ മുതിര്‍ന്നവര്‍ ! അതൊരുപക്ഷേ അപ്പൂപ്പനാകാം, അമ്മൂമ്മയാകാം, അച്ഛനാകാം, അമ്മയാകാം. എല്ലാ വീടുകളിലും വൃദ്ധരായ കാരണവന്മാര്‍ ഉണ്ടായിരുന്നു. അക്കാലത്ത് കാറുകള്‍ പൊതുവേ കുറവായിരുന്നെങ്കിലും, അപൂര്‍വ്വമായി കാണുന്ന അംബാസിഡര്‍ പോലുള്ള കാറുകളില്‍ സിനിമാകൊട്ടകളിലേയ്ക്കും, കടല്‍ത്തീരത്തേയ്ക്കും, പള്ളികളിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും എത്തിച്ചേരുന്ന കുടുംബങ്ങളില്‍ ഇതുപോലുള്ള മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അങ്ങിനെയുള്ളവരെ മേല്‍പ്പറഞ്ഞ രമ്യഹര്‍മങ്ങളുടെ പൂമുഖത്ത് കാണാനില്ല. അത്യാഡംബര കാറുകളില്‍ പ്രായമായ കാരണവന്മാരെ കൊണ്ടുപോകുന്നത് കാണാനില്ല. അതെന്തുപറ്റി? ഈ പറഞ്ഞ വീടുകളിലെ തലമൂത്ത കാരണവന്മാരൊക്കെ ഉടലോടെ സ്വര്‍ഗാരോഹണം ചെയ്തോ? അതോ പ്രായമാകാതിരിക്കുവാനുള്ള അമൃത് ജനങ്ങള്‍ സേവിച്ചു തുടങ്ങിയോ? പളപളപ്പുള്ള, വേഗതയേറിയ ജീവിതത്തിനിടയില്‍ ഇത്തരം അവലക്ഷണം കെട്ടവരെ ഒതുക്കാന്‍ മലയാളികള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

നല്ല സാമ്പത്തികസ്ഥിതി ഉള്ളവരാണെങ്കില്‍ ഏതെങ്കിലും ഉള്‍നാട്ടില്‍ ഒരു ഒറ്റമുറി വീട് വിലയ്ക്ക് വാങ്ങി, ഒരു ജോലിക്കാരിയെ അല്ലെങ്കില്‍ ഹോംനേഴ്സിനെ ജോലിക്ക് വച്ച്, ഈ അവലക്ഷണം കെട്ട കാരണവന്മാരെ അങ്ങോട്ട്‌ താമസിപ്പിക്കുക. അപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കിയ വീടിന്റെ ഉമ്മറത്തിരുന്ന്, ആ മാര്‍ബിളില്‍ ഒക്കെ തുപ്പി/മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്ന ടെന്‍ഷന്‍ വേണ്ട. തൊട്ടതിനും പിടിച്ചതിനും, നമ്മുടെ സ്വകാര്യ വിഷയങ്ങളില്‍ അവര്‍ തലയിടും എന്ന ടെന്‍ഷനും വേണ്ട. അതിനുതാഴെ സാമ്പത്തികനിലവാരം ഉള്ളവരാണെങ്കില്‍ വൃദ്ധസദനങ്ങളില്‍ കൊണ്ടുചെന്നാക്കുക. കൃത്യമായി ഫീസ്‌ കൊടുത്താല്‍ മതി. ഇനി ധര്‍മ്മസ്ഥാപനങ്ങള്‍ ആണെങ്കിലോ, അവിടെ അഡ്മിഷന്‍ കിട്ടാനും ഇപ്പോള്‍ ഉയര്‍ന്ന ശുപാര്‍ശയൊക്കെ വേണമെന്ന് ഈയിടെ തിരുവനന്തപുരത്തെ സാമൂഹ്യപ്രവര്‍ത്തക Aswathi Nair എഴുതിയത് വായിച്ചു. നന്മ മാത്രം പ്രതീക്ഷിച്ച് നടത്തി കൊണ്ട് പോകുന്ന സ്ഥാപനങ്ങൾ പോലും അര്‍ഹത ഇല്ലാത്തവരെ പ്രവേശിപ്പിക്കാൻ നിര്‍ന്ധിതരകുന്നുണ്ടെന്ന് അശ്വതി പറയുന്നു.

ഇനി മറ്റൊരു വിഭാഗം. അവരാണ് ഏറ്റവും ബുദ്ധിമാന്മാര്‍ . അവര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് "നടതള്ളല്‍ ". പ്രാര്‍ത്ഥനയിലും, ജപത്തിലുമൊക്കെ കുറച്ച് താല്പര്യമുള്ള കാരണവന്മാരെ, അവരുടെ പ്രാര്‍ത്ഥനയിലെ ബലഹീനത മുതലാക്കി അമ്പലങ്ങളുടെയും, ചില ക്രിസ്ത്യന്‍/മുസ്ലീം പള്ളികളുടെയും മുറ്റത്ത് കൊണ്ടുചെന്ന് നടയ്ക്കിരുത്തുക. ക്ലീന്‍ പരിപാടി. ഒരു ടെന്‍ഷനും ഇല്ല. ഭക്ഷണം എങ്ങിനെയെങ്കിലും കിട്ടിക്കോളും. ഒന്ന് വീണാലോ, അസുഖമായാലോ ധാരാളം ജനങ്ങളുണ്ടല്ലോ, അവര്‍ നോക്കിക്കോളും. നല്ല മനസ്സുള്ള ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, സന്നദ്ധപ്രവര്‍ത്തകരും ഉള്ളതുകാരണം ഒക്കെ അവര്‍ ചെയ്തോളും. അമ്പലം എന്ന് മാത്രം ഞാന്‍ പറയുന്നതിനും ഒരു കാരണമുണ്ട്. പണ്ടുകാലങ്ങളില്‍ കേരളത്തിലെ തീര്‍ഥാടനകേന്ദ്രങ്ങളായ പല ക്രൈസ്തവദേവാലയങ്ങളുടെ പരിസരത്തും ഇങ്ങിനെ അടിമ ഇരുത്തിയിരിക്കുന്നവരെ കാണാനുണ്ടായിരുന്നു. അതിനുവേണ്ടി, അക്കാലത്തെ നല്ലവരായ പള്ളികമ്മിറ്റി ആരും തിരിഞ്ഞുനോക്കാനില്ലാത്ത അനാഥര്‍ക്കുവേണ്ടി അഗതിശാലകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടും, ക്രിസ്ത്യന്‍ പള്ളികളുടെ പരിസരങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം അഗതിശാലകളും, ഈ ഒരു സമ്പ്രദായവും കാണാനുള്ളൂ. പണ്ടുണ്ടായിരുന്നത് പോലും പല സ്ഥലങ്ങളിലും പൊളിച്ചുകളഞ്ഞിരിക്കുന്നു.

എന്തായാലും, മാധ്യമങ്ങളില്‍ കൂടി ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ ഇപ്പോള്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇങ്ങിനെ മാതാപിതാക്കളെ നടയ്ക്ക് 'തള്ളുന്ന' നല്ല സന്താനങ്ങളെ തിരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്ന കേരളാപോലീസിന് അഭിവാദ്യങ്ങള്‍ !  മക്കളെ വിളിച്ചുവരുത്തി ഈ മാതാപിതാക്കളെ അവരോടൊപ്പം നിര്‍ബന്ധപ്പൂര്‍വ്വം അയക്കുന്നു. നല്ല കാര്യം. പക്ഷെ വീണ്ടും സംശയം. ഇങ്ങിനെ നിര്‍ബന്ധിച്ചു വിടുമ്പോള്‍ ,  മനസ്സില്ലാമനസ്സോടെ ആ സന്തതികള്‍ അവരെ കൊണ്ടുപോകുമ്പോള്‍ , അവരുടെ ബാക്കിജീവിതം നരകതുല്യം ആവുമോ എന്നുകൂടി അധികാരികള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

കുറിപ്പ്: സമാനമായ ഒരു കുറിപ്പ് ഞാന്‍ ഇതിനുമുന്‍പ് എഴുതിയപ്പോള്‍ കുറച്ചുപേര്‍ എന്നോട് ഒരു സംശയം ഉന്നയിച്ചു. കഷ്ടപ്പെട്ട് നേടിയ ഉദ്യോഗമൊക്കെ വലിച്ചെറിഞ്ഞ് വീട്ടില്‍ പോയി നില്‍ക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? അത് ജീവിതം കൂടുതല്‍ നരകതുല്യം ആക്കില്ലേ? സ്വന്തം കടമകളില്‍ നിന്നും തന്ത്രപൂര്‍വ്വം തലയൂരാനുള്ള ഒരു ചോദ്യം മാത്രമാണിത്. ഉത്തരം ഇതാണ്. മാതാപിതാക്കളെ സംരക്ഷിക്കുവാന്‍ ഉദ്യോഗവും, വരുമാനവും ഉപേക്ഷിക്കണം എന്നാരും പറയുന്നില്ല. അവരെ സ്നേഹിക്കുവാനുള്ള മനസ്സുണ്ടാവനം, അവരെ സംരക്ഷിക്കുവാള്ള സാഹചര്യം ഒരുക്കണം. അവര്‍ക്ക് നല്ലൊരു കിടപ്പാടം നല്‍കണം. അത്രയെങ്കിലും മതി.

നന്ദി
ജസ്റ്റിന്‍