Monday, October 22, 2012

Air India Hijack Drama


Hmm…. Interesting. Some people trying to defend passengers  and others defending the pilot’s and crew’s actions. Everyone jumping into conclusion even before the inquiry on the incident or study on evidences completed.

The frustration of passengers should be taken into consideration after a flight (of course plight) journey which stretched over 16 hours, or more from Abu Dhabi to Cochin. Air India and its staff’s irresponsible and arrogant business are notorious.

Did the passengers try to enter into the cockpit forcefully? Or did they actually enter the cockpit? It is obviously a serious concern. If something happened like this, of course the responsible passengers should be held responsible for a serious breach of security.

However, my uncertainties:-

Cockpit doors on most commercial airliners have been strengthened and are now bullet resistant (secured by pass word). How can a group of 4 unarmed ordinary passengers could forcefully break the bulletproof door forced their way into the cockpit, which is impossible even by trained hardcore terrorist hijackers!

To communicate with air traffic control that an aircraft is being hijacked, a pilot under duress should squawk 7500 or vocally, by radio communication. An air traffic controller who suspects an aircraft may have been hijacked may ask the pilot to confirm "squawking assigned code." If the aircraft is not being hijacked, the pilot should not squawk 7500 and should inform the controller accordingly.

In this situation, why the pilot should transmit “squawk 7500”, when the aircraft was on the ground, and there were only protesting from the upset passengers which involves pregnant women, children and infants! Rather the commander could request the airport security through control tower to intervene in the situation by simply conveying a radio message, or bring down the weightiness of alarm by sending a distress call. A “Squawk Seven Five Zero Zero”, could send panic across the airports in the country, and a captain definitely aware of that. Hence, one should believe that the pilot had some premeditated assumptions.

How the commander and the crew members failed to properly inform the passengers about the situation and console them. Definitely uncertainty leads them to react aggressively inside the aircraft. Rather, the commander inconsiderately announced a message to the hapless passengers that, they should continue their journey to Cochin by road! However, the passengers also have the responsibility to assess the situation calmly and protest wisely, by keeping in mind that they are inside a flying machine, which has many security regulations.

How a responsible commander could easily abandon the aircraft with full of passengers by declaring that, “crew duty time/shift is over”! Poor visibility is not a fault of airline, airport, pilot or passengers. Diverting the landing of an aircraft to nearby airports due to poor landing conditions happening all around the world.  However, at this juncture why the captain can’t spare few more minutes to fly the aircraft, after refuelling from TVM to COK for the benefit of the passengers and her employer?

Air India’s egotistical ( step-motherly attitude ) approach to the Kerala sectors is not an unfamiliar topic to Gulf NRIs.

Regards

Justin Pereira
Sharjah

Wednesday, October 3, 2012

ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി

മലയാളികള്‍ വിദ്യാസമ്പന്നരാണ്, സംസ്കാരസമ്പന്നരാണ്, ഭയങ്കര ബുദ്ധി ഉള്ളവരാണ്, പുരോഗമന ചിന്താഗതിക്കാരാണ്  എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ആണോ? ആവോ... എനിക്കറിയില്ല!!

മനുഷ്യര്‍ മൊബൈല്‍ ഫോണുകള്‍ പോക്കറ്റില്‍ ഇട്ടു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാനങ്ങളില്‍ കേള്‍ക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്ന സമയത്തും, ലാന്‍ഡ്‌ ചെയ്യുന്ന സമയത്തും കൂടാതെ, യാത്രയിലുടനീളം തന്നെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ മുതലായവ ഓഫ്‌ ചെയ്യണം എന്ന ഒരു മുന്നറിയിപ്പ്. കൂടെ സീറ്റ്ബെല്‍റ്റ് ധരിക്കുവാനുള്ള മുന്നറിയിപ്പ്‌. വിമാനം റണ്‍വേയില്‍ ചലിക്കുമ്പോള്‍ മുകളില്‍ ബാഗുകള്‍ വയ്ക്കുന്ന അറകള്‍ (overhead lockers) തുറക്കരുത് എന്ന മുന്നറിയിപ്പ്‌. എത്രയോ അപകടങ്ങള്‍ ഉണ്ടായി. എത്രയോ ബോധവത്കരണങ്ങള്‍ ഉണ്ടായി. ടി.വി.യിലും, റേഡിയോയിലും, പത്രങ്ങളിലും, കമ്പ്യൂട്ടര്‍ മാധ്യമങ്ങളിലും ഒക്കെ അപകടകാരണങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. എന്നിട്ടുമെന്തേ ഈ മലയാളിക്കു മാത്രം ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരു വൈമുഖ്യം? എല്ലാത്തിനോടും ഒരു നിഷേധഭാവം? മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും ആവോളം നേടിയാല്‍ മാത്രമേ മലയാളി മലയാളിയാവൂ എന്നാണോ? ഇതിപ്പോള്‍ എഴുതിയ എന്നെക്കുറിച്ച് ചില മലയാളികളുടെ മനസ്സില്‍ വരുന്ന ഒരു കാഴ്ചപ്പാട് എനിക്കൂഹിക്കാം... "ഓ... കുറെനാള്‍ ഗള്‍ഫില്‍ കിടന്ന് ചുമടെടുത്ത് കുറെ അറബികളുടെ  കൂടെ ജീവിച്ചപ്പോള്‍ അവന്‍ വലിയ കോപ്പിലെ ആളായീന്നാ അവന്‍റെ വിചാരം.. ഫൂ...". കരുതിക്കോളൂ. ഒരു കുഴപ്പവുമില്ല. എന്നാലും പറയേണ്ടത് പറയാതിരിക്കാന്‍ വയ്യ.

ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്കും തിരിച്ചും പലതവണ യാത്രചെയ്തപ്പോള്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ചയിലെ യാത്ര തന്നെ. കേരളത്തിലേക്ക് പുറപ്പെട്ട വിമാനത്തില്‍ എന്‍റെ ഇടതുവശത്ത്, നടവഴിക്ക്‌ മറുവശം കാഴ്ചയില്‍ മാന്യനാണെന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. വിമാനത്തിന്‍റെ പൈലറ്റ് മുതല്‍ സഹയാത്രികര്‍ വരെ എന്‍റെ മുന്നില്‍  വെറും നിസ്സാരജീവികള്‍ എന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ ഇരിപ്പും ഭാവവും പെരുമാറ്റവും. എയര്‍ഹോസ്റ്റസിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കൊടുവില്‍ ഒരു തരത്തില്‍ സീറ്റ്ബെല്‍റ്റ് ധരിച്ചു. വിമാനം ഉയര്‍ന്നുകഴിഞ്ഞ ഉടനടി അത് ഊരി പൃഷ്ടഭാഗത്തിന് കീഴില്‍ പ്രതിഷ്ടിച്ചു. അപ്പോഴും സീറ്റ്ബെല്‍റ്റ്ധരിക്കണം എന്നുള്ള ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ഈ ക്യാപ്റ്റന് എന്തറിയാം? അയ്യാള്‍ ഓഫ്‌ ചെയ്യാന്‍ മറന്നുപോയതായിരിക്കും. ഞാന്‍ എന്തുമാത്രം ഇതുവഴി യാത്ര ചെയ്തിരിക്കുന്നു! കുറെ കഴിഞ്ഞു. എന്നിട്ട് വലതുകാല്‍ നടവഴിയിലേയ് എടുത്തുവച്ച് അതിനുമുകളില്‍ ഇടതുകാല്‍ ഷൂസ് ധരിച്ചുകൊണ്ട് തന്നെ കയറ്റി വച്ചു. അതായത് നടവഴിയുടെ മുക്കാല്‍ ഭാഗവും കയ്യടിക്കിയാണ് വിദ്വാന്റെ ഇരിപ്പ്‌. ആരെങ്കിലും നടന്നു വരുന്നത് കണ്ടാല്‍ ദയതോന്നി കാല് മാറ്റിക്കൊടുക്കും എന്ന് കരുതി. എനിക്കു തെറ്റി. എയര്‍ ഹോസ്റ്റസ്സുമാരും, യാത്രക്കാരും അദ്ദേഹത്തിന്‍റെ കോപത്തിന് പാത്രമാകാതെ കഷ്ടപ്പെട്ട് ഒഴിഞ്ഞുമാറി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തനിക്ക്‌ ഒരു കൂസലുമില്ല. മുതിര്‍ന്ന സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ പോലും അയ്യാള്‍ക്ക് ഒരു കുലുക്കവുമില്ല. കുറെ കഴിഞ്ഞപ്പോള്‍ അറബി വംശജനായ ഒരു വിമാനജീവനക്കാരന്‍ അതുവഴി വന്നു. കൂസലില്ലാതെ ഇരിക്കുന്ന ഇങ്ങേരുടെ മുഖത്ത് കുറച്ചു നേരം തുറിച്ചുനോക്കി. എന്നിട്ട് തറപ്പിച്ച് കാര്‍ക്കശ്യത്തോടെ പറഞ്ഞു Excuse me, pull your leg please. അപ്പോള്‍ നമ്മുടെ കഥാനായകന് കുറച്ച് വിവരം വച്ചെന്ന് തോന്നുന്നു. അത് ചിലര്‍ക്ക് അങ്ങിനെയാ. വല്ലവന്റെയും വായില്‍നിന്നും വല്ലതും കേട്ടാലേ സമാധാനമാവൂ. എന്തായാലും അങ്ങേര്‍ പതിയെ കാല് വലിച്ച്, ചിത്രത്തില്‍ കാണുന്നതുപോലെ ആസനത്തിന്‍റെ കീഴില്‍ കയറ്റി. എന്നിരുന്നാലും, അതുവഴി നടക്കുന്നവര്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കീഴിലെ ഷൂസിന്‍റെ അടിഭാഗം തുടച്ചു വൃത്തിയാക്കി പോയാല്‍ മതി എന്ന രീതിയിലാണ് അങ്ങേരുടെ ഇരിപ്പ്‌. എന്‍റെ മുഖത്തിനു നേരെ ഷൂസിന്‍റെ അടിഭാഗം കാണിച്ച്, 'നീ കുറെ നേരമായി എന്നെ ശ്രദ്ധിക്കുന്നു. ഇത് നിനക്കിരിക്കട്ടെ' എന്ന് കരുതുന്നതും ആവാം.  ഇതൊരുപക്ഷേ എന്‍റെ തൊട്ടടുത്ത വശത്ത് ഇരുന്നതുകൊണ്ട് ഞാന്‍ ശ്രദ്ധിച്ചതാവാം. ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ പെരുമാറുന്ന ആളുകളും കാണുമായിരിക്കാം.

ഇനി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു ഷാര്‍ജയിലേയ്ക്ക് വരുന്ന യാത്രയില്‍ കണ്ട കാഴ്ചകള്‍. എന്‍റെ പുറകില്‍ ഒരു സീറ്റിലിരിക്കുന്ന മാന്യന്‍, തലേദിവസം രാത്രി ബാറില്‍ വച്ചുണ്ടായ ഒരു തര്‍ക്കം മൊബൈല്‍ ഫോണിലൂടെ പറഞ്ഞു തീര്‍ക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കുന്നതൊന്നും പുള്ളിക്ക് വിഷയമേയല്ല. പറഞ്ഞ് പറഞ്ഞ് സംഗതി ചൂടായി. ഇതിനിടയില്‍ പലതവണ അനൌണ്‍സ്മെന്റ് വന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍. ഇയ്യാള്‍ക്ക് കേള്‍ക്കാനെവിടെ കാതുകള്‍. അതോ മനപ്പൂര്‍വ്വമോ!! അതെ മനപ്പൂര്‍വ്വം തന്നെ. എന്താണെന്നോ? വിമാനം നീങ്ങിത്തുടങ്ങി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ പുള്ളിക്കാരന്‍ ഇയര്‍ഫോണ്‍ എടുത്തു ഫിറ്റ് ചെയ്ത് അതിലൂടെയാണ് സംസാരം. ബുദ്ധിമാന്‍ തന്നെ. അപ്പോള്‍ എയര്‍ഹോസ്റ്റസ് ശ്രദ്ധിക്കില്ലല്ലോ. ടാക്സിവേയിലൂടെ നീങ്ങിയ വിമാനം ടേക്ക്ഓഫ്‌ പൊസിഷനില്‍ എത്തി. അദ്ദേഹം ഫോണിലൂടെ തര്‍ക്കം തുടര്‍ന്നുകൊണ്ടിരുന്നു. സംസാരത്തിന്‍റെ വീര്യം (അതോ അകത്തുള്ളതിന്‍റെയോ?) കൂടിയതുകൊണ്ടാവാം എയര്‍ഹോസ്റ്റസ് ശ്രദ്ധിച്ചു. ഓടി വന്നു, സാര്‍ പ്ലീസ്‌ അതൊന്ന് ഓഫ്‌ ചെയ്യൂ എന്ന് അലറി. മാന്യന്‍ അത് ഫുള്‍ ഓഫ്‌ ചെയ്യുന്നതുവരെ അവര്‍ അവിടെ തന്നെ നിന്നു. അവര്‍ മനസ്സില്‍ കരുതിക്കാണും "ഈ മരങ്ങോടനാണോ God's Own Countryയില്‍ നിന്നും ഉത്ഭവിച്ചവന്‍!"

ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവും കൂടാതെ വിമാനം പറന്നുപൊങ്ങി. ഷാര്‍ജയില്‍ ലാന്‍ഡ്‌ ചെയ്യാന്‍ വരുന്നത് ഒന്ന് ചുറ്റി കടലിനു മുകളിലൂടെ, അതായത് പടിഞ്ഞാറുനിന്നാണ്. രാത്രി ഒന്‍പതു മണിയായതിനാല്‍ ഷാര്‍ജ, അജ്മാന്‍, ദുബായ് നഗരങ്ങള്‍ ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്നു. എല്ലാവരും ആ കാഴ്ചകള്‍ ജനാലയിലൂടെ കാണുന്നു. പെട്ടെന്ന്, ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ വലതുവശത്ത്‌, നടവഴിക്കപ്പുറം ഒരു ഭര്‍ത്താവും ഭാര്യയും, അവരുടെ രണ്ടു മൊബൈല്‍ ഫോണുകളും ഓണ്‍ ചെയ്ത് എന്തോ പരത്തുന്നു. ഒരാള്‍ക്ക്‌ നമ്പര്‍ കിട്ടി. "ഹലോ... ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്യാണ് കേട്ടോ.... നമ്മുടെ ബില്‍ഡിംഗ് കാണാം." (ശോശാമ്മേ റെഡിയായിരുന്നോ, അച്ചായനിതാ എത്തിപ്പോയി എന്ന മട്ടില്‍!). ഞാന്‍ കയ്യുയര്‍ത്തി അവരോടു ആംഗ്യഭാഷയില്‍ 'എന്തരടേ ഇത്, വിവരംകെട്ട കൂതറകളേ?' എന്ന മട്ടില്‍ കാണിച്ചു. എന്തായാലും ഫോണ്‍വിളി നിര്‍ത്തി, പക്ഷേ എന്നിട്ടും ഓഫ്‌ ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് റണ്‍വേയില്‍ എത്താന്‍ ഏകദേശം വെറും 10knotsന് താഴെ മാത്രം ദൂരം  ഉള്ളപ്പോഴാണ് ഇത്തരം തെമ്മാടിത്തരം എന്ന് ഓര്‍ക്കുക. ഇവരോക്കെയാണോ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും എന്ന് അഭിമാനത്തോടെ പറയുന്നവര്‍? ഇവരാണോ സംസ്കാരസമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍? ഇവരാണോ നൂറുശതമാനം സാക്ഷരത നേടി എന്ന് വീമ്പടിക്കുന്നവര്‍? അയ്യേ......

മൊബൈല്‍ഫോണ്‍ കാരണം ഏതെങ്കിലും വിമാനാപകടം ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കിലും, പല അപകടങ്ങള്‍ക്കും ശേഷം, വിമാനത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകളിലേയ്ക്ക് അപകടകാരണമായി സംശയത്തിന്‍റെ വിരല്‍ ചൂണ്ടപ്പെടുന്നുണ്ട്. 2003ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ഒരു വിമാനാപകടത്തിന് കാരണം, പൈലറ്റ്‌ അപകടത്തിനു തൊട്ടുമുന്‍പായി തന്‍റെ വീട്ടുകാരുമായി മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതുമൂലം നാവിഗേഷന്‍ സംവിധാനത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ ആവാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. (ഇവിടെ നോക്കാം) 2012 വരെ മിക്കവാറും എല്ലാ വിമാനക്കമ്പനികളും വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, 2008 March മുതല്‍ യു.എ.യിലെ എമിറേറ്റ്സ് എയര്‍ലൈന്‍ In-flight GSM phones, EASA യുടെ (European Aviation Safety Agency) അംഗീകാരത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. അത് കണ്ടിട്ടാണോ, പിന്നെന്താ ഞങ്ങള്‍ക്കും ആവാം എന്ന രീതിയില്‍ ചില മലയാളികള്‍ പോക്കറ്റില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണ്‍ എടുത്ത്‌ പ്രസ്തുത വിവരക്കേടുകള്‍ കാണിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍, വിമാനത്തിലെ communication/navigation systems/signals-നെ പ്രതികൂലമായി ബാധിച്ചേയ്ക്കാം എന്ന് വൈമാനികവിദഗ്ധര്‍ തന്നെ പറയുമ്പോള്‍, "ഇതുവരെയും ഇതുകാരണം ആരും താഴെ പോയതായി തെളിവില്ലല്ലോ, ഇനി ഞങ്ങള്‍ ഒന്ന് താഴെ പോകുമോ എന്ന് നോക്കട്ടെ" എന്ന രീതിയില്‍ മലയാളികള്‍ പെരുമാറുന്നത് വിവരക്കേടിന്‍റെ അങ്ങേയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കുവാനാകൂ.

ഇനി അടുത്തത്‌. വിമാനത്തിന്‍റെ ടയര്‍ റണ്‍വേയില്‍ തൊടേണ്ട താമസം, ക്ലിക്ക്, ക്ലിക്ക്, ടക് ടക് ശബ്ദങ്ങള്‍ കേള്‍ക്കാം. സീറ്റ്ബെല്‍റ്റ് ഊരിയെറിയുന്നതാണ് സംഭവം! ഊരിയെറിയുക മാത്രമല്ല, എഴുന്നേറ്റ് overhead locker തുറക്കാനും തുടങ്ങുന്നു. പാവം വിമാനജോലിക്കാര്‍ പരിഭ്രാന്തരായി "അയ്യോ സാറേ  അവിടിരി.... അവിടിരി... ചാവാന്‍ ഒരുങ്ങല്ലേ... മറ്റുള്ളവന്‍റെ തലമണ്ട പൊളിക്കല്ലേ..." എന്നൊക്കെ വിളിച്ചുകൂവി പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍!  പ്രസ്തുതസംഭവങ്ങള്‍ 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രവാസജീവിതം തുടങ്ങിയപ്പോള്‍ കണ്ട സംഭവങ്ങളല്ല, മറിച്ച്, ഇക്കഴിഞ്ഞ ദിവസം, അതായത് 01/10/2012-ല്‍ ഉണ്ടായ സംഭവങ്ങളാണ്. ഇത്, ഇപ്പോഴും, എല്ലാ ദിവസവും, കേരളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇത് ഇപ്പോള്‍ വിദ്യാഭാസപരമായി വളരെയധികം മുന്നേറി എന്ന് നാം തന്നെ അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ നിന്നും വരുന്നവര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ്.

മുകളില്‍ പറഞ്ഞ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്ന വേളയില്‍, A320 പോലുള്ള ഫുള്‍ ലോഡ്‌ ആയ ഒരു  വിമാനം പറന്നിറങ്ങുമ്പോള്‍ അതിന്‍റെ വേഗത മണിക്കൂറില്‍ 140Miles/Hour എന്നാണ് എന്‍റെ അറിവ്‌. അതായത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുന്നത് പോലെ. മണിക്കൂറില്‍ വെറും 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന നമ്മുടെ KSRTC ബസ്സില്‍, നിന്നു യാത്രചെയ്യുന്ന ആളുകള്‍, ഞാന്‍ ഉള്‍പ്പെടെ, വണ്ടി ഒരു വളവ് തിരിഞ്ഞാല്‍ തന്‍റെ വൃത്തികെട്ട പൃഷ്ടം ഇരുന്ന് യാത്ര ചെയ്യുന്ന മറ്റു യാത്രക്കാരുടെ മുഖത്തും, തോളിലും കൊണ്ട് സ്ഥാപിക്കുന്നത് വളരെ സാധാരണമാണെന്ന് ഓര്‍ക്കുക. അപ്പോള്‍ അത്രയും പോലും കണ്ട്രോള്‍ ഇല്ലാത്തവര്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിമാനം ഒരു അടിയന്തിരഘട്ടത്തില്‍ ബ്രേക്ക്‌ ഇടുന്നത് പോയിട്ട്, ഒന്ന് ചാഞ്ചാടിയാല്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കാനേയുള്ളൂ. ഓ... എന്ത് ഊഹിക്കാന്‍, ഇതൊക്കെ ഞാനെത്ര കണ്ടിരിക്കുന്നു അല്ലേ? ഹല്ലാ പിന്നെ...

ഇതൊക്കെ കഴിഞ്ഞ്, കയ്യിലെടുത്ത ലഗേജുമായി നില്‍ക്കുന്ന നില്‍പ്പാണ് ദയനീയം. വിമാനം ടാക്സിവേയിലേയ്ക്ക് കടക്കുന്ന വേളയില്‍ തന്നെ. ബാഗൊക്കെ തൂക്കി, സീറ്റിനും മുകളിലത്തെ ലോക്കറിനും ഇടയില്‍ വളഞ്ഞ് "S" ഷേപ്പില്‍ (കേരളാ പോലീസിനോട് കടപ്പാട്) ഒരു നില്‍പ്പുണ്ട്. അപ്പോഴും, സീറ്റ്ബെല്‍റ്റ് അഴിക്കാതെയും, സീറ്റില്‍ നിന്നും എഴുന്നെല്‍ക്കാതെയും ഇരിക്കുന്നവരെ നോക്കി, ഒരു ചെറുപുഞ്ചിരിയോടെ 'എടെയ് നിനക്കൊക്കെ ഇവിടെയല്ലേ  ഇറങ്ങണ്ടത്? അതോ അടുത്ത സ്റ്റോപ്പിലോ? അടുത്ത സ്റ്റോപ്പ്‌ ഇനി അടുത്തൊന്നും ഇല്ലഡേയ്?' എന്ന ചോദ്യം മനസ്സില്‍ ചോദിച്ച് പുച്ഛഭാവത്തില്‍ നമ്മെ നോക്കിനില്‍ക്കും. ഇതിനിടയില്‍, ഹോ.. ഈ വിവരം കെട്ടതിനോടൊക്കെ അലച്ചു മടുത്തു, എന്ന രീതിയില്‍ തോറ്റ മുഖഭാവത്തോടെ വിമാനജോലിക്കാര്‍ ഇളിഭ്യരായി നില്‍ക്കുന്നത് കാണാം. ഈ "S" ഷേപ്പിലേ നില്‍പ്പ് അടുത്ത ഒരു പതിനഞ്ചു മിനിറ്റ് തുടരും. അതായത്, വിമാനം ടാക്സിവേയിലൂടെ നീങ്ങി, പാര്‍ക്കിംഗ് ബേയില്‍ എത്തി, എയര്‍ ബ്രിഡ്ജ്/ഗോവണി വന്നുചേര്‍ന്നു വിമാന വാതില്‍ തുറക്കുന്നത് വരെ, ഈ നില്‍പ്പ് തുടരും. പാവങ്ങള്‍.. എന്തോരം കഷ്ടപ്പെട്ടാ ഗള്‍ഫില്‍ എത്തുന്നതും, നാട്ടില്‍ തിരിച്ചെത്തുന്നതുമെന്ന് നാട്ടിലിരിക്കുന്നവര്‍ക്ക് വല്ലതും അറിയാമോ!! ഇവരെന്തിനാ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങിനെ നില്‍ക്കുന്നതെന്ന് എനിക്കോ സഹായാത്രികരില്‍ ഒരു വിഭാഗത്തിനോ, വിമാനജോലിക്കാര്‍ക്കോ ഇതുവരെ മനസ്സിലായിട്ടില്ല. ഇങ്ങിനെ വെപ്രാളം പിടിച്ചു ഇറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ഈ നില്‍പ്പ് നില്‍ക്കുന്നവര്‍ക്കും അറിയാമോ എന്നെനിക്കറിയില്ല.

മേല്‍പ്പറഞ്ഞ വസ്തുതകള്‍ ഏതൊരു പ്രവാസിയും അനുഭവിച്ച്, നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഇതൊന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുവാനുള്ള കുറിപ്പല്ല. പല്ലിട കുത്തി നാറ്റിക്കുവാനുള്ള ഒരു ശ്രമവും അല്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇത് മലയാളത്തില്‍ എഴുതേണ്ടിയിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ കാട്ടുന്നവര്‍ വിദ്യാഭ്യാസപരമായി പിന്നിലുള്ള ഒരു വിഭാഗം മാത്രമാണ് എന്നെനിക്ക്‌ തോന്നിയിട്ടില്ല. പലരും, ഉന്നത ഉദ്യോഗങ്ങളില്‍ ജോലി ചെയ്യുന്നവരും, ബിസിനസ് ഒക്കെ നടത്തി നല്ല നിലയില്‍ കഴിയുന്നവരും, നാട്ടിലും പ്രവാസലോകത്തിലും സമൂഹത്തിന്‍റെ മേല്‍ത്തട്ടില്‍ കഴിയുന്നവരും കൂടിയുള്ളതാണ്. കുറച്ചുപേരെ നേരിട്ട് കണ്ടിട്ടുമുണ്ട്.  മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ ഭൂരിഭാഗവും പിഴിഞ്ഞെടുത്ത് അതില്‍നിന്നും ഡോളറുകള്‍ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് "ടിപ്സ്"  ആയി കൊടുത്ത് മാസത്തില്‍ രണ്ടും മൂന്നും തവണ യാത്രചെയ്യുന്നവരേയും എന്‍റെ വിമാനയാത്രകള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

ഇതൊക്കെ അറിവില്ലായ്മ കൊണ്ടാണെന്ന അഭിപ്രായം എനിക്കില്ല. മറിച്ച്, ഇതൊരു മാനസിക പ്രശ്നമാണ്. മറ്റുള്ളവരുടെയും, തന്‍റെയും സുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ മേല്‍പ്പറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം? ലോകം മുഴുവന്‍ അംഗീകരിക്കുന്ന പെരുമാറ്റച്ചട്ടങ്ങളെ ധിക്കരിക്കുന്നതിലൂടെ മറ്റുള്ളവരുടെ അവജ്ഞയും, വെറുപ്പും, അവഹേളനവും നേടിയിട്ട്, അല്ലെങ്കില്‍  നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ജനവിഭാഗത്തിന് മുഴുവന്‍ നേടിക്കൊടുത്തിട്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടം?

നിങ്ങള്‍ ഇതേക്കുറിച്ച് ബോധവാനാണെങ്കില്‍ മറ്റുള്ളവരെയും ബോധവാന്‍മാരാക്കുക.

നന്ദി

ജസ്റ്റിന്‍ പെരേര
ഷാര്‍ജ.




Saturday, September 15, 2012

ശുഭസ്യ ശീഘ്രം.....!!!!!

ശുഭസ്യ ശീഘ്രം.....!!!!!        

എമേര്‍ജിംഗ് കേരളയ്ക്ക് എതിരെ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....

തനിക്കൊക്കെ എന്തിന്‍റെ കേടാടോ കൂവ്വേ? എനിക്ക് ദുഃഖം സഹിക്കാനാവുന്നില്ല. അതുകൊണ്ട് പറഞ്ഞുപോകുന്നതാ. ഞാന്‍ തിരുവനന്തപുരത്തുകാരന്‍. മറ്റു ജില്ലക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'തിരോന്തോരത്തെ ഒരു ചീള് പൈല്'. കണ്ടോ...!!! അത് വായിച്ചപ്പോള്‍ തന്നെ കുറെ അണ്ണന്മാരുടെ മോന്ത ചെന്താമര പോലെ ചുവന്നു. ആ ചിരി കണ്ടാ? മറ്റുള്ളവനെ ഒന്ന് താറടിച്ചു കാണുമ്പോള്‍ മലയാളിക്ക് എന്താ സന്തോഷം! അതങ്ങിനെ തന്നെ ഇരിക്കട്ടെ. നിങ്ങളുടെ സന്തോഷമാണ് എന്‍റെയും സന്തോഷം.


എമേര്‍ജിംഗ് കേരളയുടെ ഭാഗമായി തിരുവനന്തപുരത്ത്, വേളിയില്‍ നിശാക്ലബ്, കാബറെ ഡാന്‍സ്‌, ബാര്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന "നൈറ്റ്‌ ലൈഫ് സോണ്‍" എന്ന പദ്ധതി വരുന്നെന്ന് കേട്ടപ്പോള്‍, സന്തോഷത്താല്‍ എന്‍റെ മനസ്സ്‌ തുള്ളിച്ചാടിയതായിരുന്നു. ചുരുക്കം പറഞ്ഞാല്‍ നിരവധി ലഡ്ഡു/ജില്ലെബികള്‍ മനസ്സില്‍ ഒന്നിച്ചു പൊട്ടി. ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍, അച്ചന്‍മാരും, കന്യാസ്ത്രീകളും, മെത്രാന്‍മാരും, പ്രസ്തുതപ്രദേശവാസികളായ സദാചാര കുഞ്ഞാടുകളും പ്രതിഷേധവുമായി ഇറങ്ങുമെങ്കിലും, അവരെയൊക്കെ നേരിട്ടുകണ്ട് അനുനയിപ്പിച്ച് ഒരു തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഞാന്‍ മനസ്സില്‍ കണക്കുകൂട്ടിയിരിക്കുകയായിരുന്നു. അതിനായി പല നേര്‍ച്ചകളും, വഴിപാടുകളും നടത്തി. എന്‍റെ കണക്കുകൂട്ടലുകള്‍, സ്വപ്നങ്ങള്‍ എല്ലാം വൃഥാവിലായി. കഷ്ടം! സര്‍ക്കാര്‍ തന്നെ ആ പദ്ധതി പിന്‍വലിച്ചു. എന്‍റെ നെഞ്ചു തകര്‍ന്നുപോയി! പലരും വിമാനത്തില്‍ കയറി ഇതൊക്കെ സുലഭമായി ലഭിക്കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പറക്കുമ്പോള്‍, എനിക്ക് വീട്ടില്‍നിന്നും സൈക്കിളില്‍ എത്തിച്ചേരേണ്ട ദൂരമേ വേളി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് ഉള്ളൂ. അതുകൊണ്ട് അത്യധികം ക്ഷോഭത്തോടെയാണ് ഞാന്‍ ചോദിക്കുന്നത്. തനിക്കൊക്കെ എന്തിന്‍റെ കേടാടോ വികസനവിരോധികളെ? എന്നെ സൈക്കിള്‍ ചവിട്ടാന്‍ സമ്മതിക്കില്ലേ? വിമാനം കയറ്റിയേ അടങ്ങൂ നിങ്ങള്‍?


മലേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, എന്നീ വിശുദ്ധനാടുകളിലേയ്ക്കുള്ള യാത്രക്കൂലി വിമാനക്കമ്പനികള്‍ കുത്തനെ കുറച്ചതിനുശേഷം, പ്രസ്തുത നാടുകളിലേയ്ക്കുള്ള യുവാക്കളും, മധ്യവയസ്കരുമായ പുരുഷതീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത പുണ്യസ്ഥലങ്ങള്‍, ഇടത്തരക്കാരുടെ  Las Vegas-ഉം  പുത്തന്‍ പണക്കാരുടെ Casino de Monte Carlo-ഉം ഒക്കെ ആണെന്നും,  ഈ ദേശങ്ങളില്‍ ഇവരൊക്കെ തീര്‍ഥാടനത്തിന് പോകുന്നത് ശരിയായ വഴിപാടുകളും, നേര്‍ച്ചകളും നടത്താതെ വെറും "തുലാഭാരവും, ശയനപ്രദക്ഷിണവും" നടത്താന്‍ വേണ്ടി മാത്രമാണെന്നും അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്. അതിലൊന്നും വിശ്വസിക്കരുതേ. എന്തായാലും, അവിടൊക്കെ ചെന്നുചേരുന്ന കോടികള്‍ നമ്മുടെ ആഭ്യന്തര വരുമാനത്തില്‍ വന്നുചേരുന്നതില്‍ എന്താണ് തെറ്റ് എന്ന് ഞാന്‍ ചിന്തിക്കുന്നു.


അതിവേഗ റെയില്‍വേ കോറിഡോര്‍ വരുന്നതോടെ, കാസര്‍ഗോഡ് ജില്ല മുതലുള്ള തീര്‍ഥാടകര്‍ക്ക് വെറും അഞ്ചുമണിക്കൂറിനുള്ളില്‍ കൊച്ചുവേളിയില്‍ എത്തി ഓട്ടോറിക്ഷ പിടിച്ച് വേളിയില്‍ എത്തി "വഴിപാട്" നടത്തുവാനും, ഉടനടി തിരിച്ചുപോകുവാനുള്ള അവസരമല്ലേ വികസനവിരോധികളായ നിങ്ങള്‍ കളഞ്ഞുകുളിച്ചത്? ശംഖുമുഖത്ത് ഉണ്ടായിരുന്ന നല്ലൊരു ഫാമിലി ഹോട്ടല്‍/ബാര്‍, സദാചാര കുഞ്ഞാടുകളും, അച്ചന്മാരും, മെത്രാന്‍മാരും ചേര്‍ന്ന് ധര്‍ണ്ണയും, സത്യാഗ്രഹവും നടത്തി പൂട്ടിച്ചു. പ്രമുഖരായ പല സിനിമാതാരങ്ങളുടേയും, രാഷ്ട്രീയനേതാക്കന്‍മാരുടെയും പ്രിയങ്കരമായ ഒരു ഹോട്ടല്‍ ആയിരുന്നു അത്. ബോംബെയിലേയ്ക്കും, മദ്രാസിലേക്കും, ഡല്‍ഹിയിലേയ്ക്കും, ഹൈദരാബാദിലേയ്ക്കും വിമാനം കയറാന്‍ വരുന്ന ഇവര്‍ക്ക്, രണ്ടെണ്ണം വീശി നല്ലൊരു ഊണും കഴിച്ചു പോകാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു ഹോട്ടലും തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നില്ല എന്നത് സത്യം! ആ ഓര്‍മ്മകള്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴും അയവിറക്കാറുണ്ട്.


മദ്യവിമുക്ത ദേശം എന്ന് വിഭാവനം ചെയ്ത പ്രസ്തുത മേഖല ഇപ്പോള്‍ എയര്‍ഫോഴ്സ് ജവാന്‍മാരുടെ ചാകര കേന്ദ്രമാണ്. പെര്‍മിറ്റില്‍ കിട്ടുന്നതും, വീട്ടിലിട്ടു വാറ്റുന്നതും, എവിടുന്നെങ്കിലും ഒപ്പിക്കുന്നതും എല്ലാം മിലിട്ടറി സാധനം എന്ന പേരില്‍ വിറ്റഴിക്കുന്നു. സാധനത്തിന് വന്‍ ഡിമാന്‍ഡ്! ആര്‍ക്കു ചേതം? വൈകുന്നേരമാവുമ്പോള്‍ പഴയ ബീച്ച് ഹോട്ടലില്‍ എത്തി രണ്ടെണ്ണം വീശി എട്ടുമണിയോടെ വീട്ടില്‍ കയറിയിരുന്ന ഗൃഹനാഥന്‍മാര്‍, പാതിരാത്രിയാവുമ്പോള്‍ സ്റ്റാച്യൂവിലും, പാളയത്തും, കിഴക്കേക്കോട്ടയിലും പോയി അടിച്ചുപാമ്പായി ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ വരുന്നു. കണക്ക് നോക്കൂ..
സമയം+മദ്യത്തിന്‍റെ വില+അപരിചിതരുമായുള്ള വാക്പയറ്റ്+ആട്ടോ ചാര്‍ജ്+ടിപ്സ് = ഒരു ദിവസത്തെ മദ്യപാനം!! ആര്‍ക്കു ചേതം? ബ്രാണ്ടി പാതാളത്തില്‍ ഒളിപ്പിച്ചാലും, മലയാളിക്ക്‌ വീശണമെന്ന് തോന്നിയാല്‍, പാതാളത്തില്‍ എത്തി വീശും എന്ന് ഐസക് ന്യൂട്ടന്‍ പറഞ്ഞത് എത്ര സത്യം!! (നിങ്ങള്‍ ഉദ്ദേശിക്കുന്ന ഐസക് ന്യൂട്ടനല്ല കേട്ടോ).

അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. പിഴയാവേണ്ടവന്‍ എങ്ങിനെയും പിഴയാവും. അല്ലെങ്കില്‍ സ്വന്തമായി വിമാനം പറത്തിക്കൊണ്ട് എവിടെയെങ്കിലും പോയി പിഴയാവും. ഓ പിന്നെ... അല്ലെങ്കില്‍ എല്ലാം 24 കാരറ്റ്‌ തങ്കക്കട്ടികള്‍ ആണല്ലോ അല്ലേ? വാക്കുകളിലും, പ്രസംഗങ്ങളിലും മാത്രം കാണിക്കുന്ന സദാചാര ബോധവും, സംസ്കാരം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയാതെ "നമ്മുടെ സംസ്കാരം" എന്ന് ഇടയ്ക്കിടെ എടുത്തു വിളമ്പുന്ന "പൈതൃക/സംസ്കാര/സദാചാര" കാവല്‍ക്കാരും.

സഹിച്ചതിന് താങ്ക്സ്...

ജസ്റ്റിന്‍ പെരേര
നര്‍മ്മശകലങ്ങള്‍ക്ക് രമേശന്‍ പൊതുവാളിനോടും കടപ്പാട്.

Saturday, August 25, 2012

അഭിനവ ഇടയന്‍മാര്‍

ഗള്‍ഫ്‌ മേഘലകളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇടയന്‍മാര്‍ക്ക് പഞ്ഞമില്ല, പ്രത്യേകിച്ച് കത്തോലിക്കാ ദേവാലയങ്ങളില്‍. ഞാന്‍ ഉദ്ദേശിക്കുന്ന ഇടയന്‍മാര്‍ എന്നത് ദേവാലയങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന വൈദികര്‍ ആണെന്ന് തെറ്റിദ്ധരിക്കരുതെ. ഞാന്‍ പറയുന്നത് "അഭിനവ ഇടയന്‍മാരെ" കുറിച്ചാണ്.

എവിടൊക്കെ ധ്യാനമുണ്ടോ അവിടെല്ലാം പോയി അതില്‍ കൂടും. കാറില്‍ എപ്പോഴും വചനപ്രഘോഷണവും, ഭക്തിഗാനങ്ങളും മാത്രമേ കേള്‍ക്കൂ. ഒരു അഞ്ചു ധ്യാനങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ മറ്റൊരു ഇടയനായി സ്വയം അവരോധിക്കും. പിന്നെ, കാണുന്നവരെയെല്ലാം ഉപദേശിക്കാന്‍ തുടങ്ങും. നമ്മെ അഭിസംബോധന ചെയ്യുന്നത് തന്നെ "ഹല്ലോ പ്രൈസ്‌ ദി ലോര്‍ഡ്‌" എന്നാണ്. അതിനി റോഡിലെന്നില്ല, പാര്‍ക്കിലെന്നില്ല, പൊതു കക്കൂസ്സിനുള്ളില്‍ വച്ചായിരുന്നാലും ശരി, അതെടുത്ത് താങ്ങും.


"ദൈവനാമം പൂജിതമാണ്. അത് വൃഥാ പ്രയോഗിക്കരുത്" എന്ന കല്‍പ്പന പോലും ഇങ്ങിനെ ധിക്കരിച്ച്,  ഇത്തരം അഭിനവ ഇടയന്‍മാര്‍ പള്ളിപ്പരിസരത്ത് എപ്പോഴും കറങ്ങി നടക്കുന്നത് കാണാം.

ആവശ്യത്തിന് ദൈവസ്തുതിയും, ദേവാലയശുശ്രൂഷയും, കുടുംബപ്രാര്‍ത്ഥനയും നടത്തുന്ന എന്നെ കാണുമ്പോഴും, "ഹല്ലോ.. പ്രൈസ്‌ ദി ലോര്‍ഡ്‌ ഒണ്ട് കേട്ടാ" പള്ളിയും പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടോ? "ഉണ്ട്" എന്ന് എന്‍റെ മറുപടി.... അദ്ദേഹം ഉടന്‍, എന്ത് പ്രാര്‍ത്ഥന? ആത്മാവില്‍ രക്ഷ നേടാതെ എന്ത് പ്രാര്‍ത്ഥന? താന്‍ ധ്യാനം കൂടണം, മാനസാന്തരപ്പെട്ടു പ്രാര്‍ഥിക്കണം, കര്‍ത്താവില്‍ രക്ഷ നേടണം, മനസ്സില്‍ അനുഭവം ഉണ്ടാവണം. എന്നാലേ പ്രാര്‍ത്ഥന ഫലവത്താവൂ. 

കര്‍ത്താവേ! എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്‍മാരുടെയും ഒക്കെ, ഈ ചേട്ടന്‍ പറഞ്ഞതുപോലുള്ള "ആത്മാവില്‍ രക്ഷയും മനസ്സില്‍ അനുഭവവും" നേടാതെയുള്ള പ്രാര്‍ത്ഥന ഇതുവരെ ഫലവത്തായില്ലല്ലോ എന്ന ദുഖത്തില്‍ ഞാന്‍  തലകുനിച്ച് വീട്ടിലേയ്ക്ക് മടങ്ങും.


പിന്നൊരു കാര്യം. ഈ മുകളില്‍ പറഞ്ഞ ചേട്ടനും, ചേടത്തിയും കഴിഞ്ഞ വര്‍ഷം മുതലാ പള്ളീല്‍ വരാന്‍ തുടങ്ങിയത്. കഴിഞ്ഞ 33 കൊല്ലം ഗാനശുശ്രൂഷയുമായി നടന്ന ഞാന്‍ ഇവരുടെയൊക്കെ മുന്നില്‍ എന്ത്?  ഇതുപോലുള്ള ചേട്ടന്‍മാരെയും, ചേടത്തിമാരെയും ഈ ഗള്‍ഫിലെ പള്ളിപ്പരിസരങ്ങളില്‍ എപ്പോഴും കാണാം. സംശയമുണ്ടോ? ഷാര്‍ജ, ദുബായ്, അബുദാബി കത്തോലിക്കാ ദേവാലയങ്ങളില്‍ വൈകുന്നേരം ആവുമ്പോള്‍ ഒന്ന് ചെന്ന് എത്തിനോക്കിയാല്‍ ഇക്കൂട്ടരെ  കാണാം. അഞ്ചു ധ്യാനം കൂടിയാല്‍ അവരും ധ്യാനഗുരുക്കന്‍മാരായി. പിന്നെ, ബൈബിളിനെക്കുറിച്ചും, സഭയെക്കുറിച്ചും, ആരാധനാക്രമങ്ങള്‍, അള്‍ത്താര എന്നുവേണ്ട സര്‍വ്വതിനെക്കുറിച്ചും അവര്‍ മഹാജ്ഞാനികളായി. അവര്‍ പറയുന്നതാണ് ആധികാരികം, അതാണ്‌ സഭാ നിയമം എന്ന മട്ടിലാണ് അവരുടെ സംസാരങ്ങള്‍. അതിനി എന്ത് മണ്ടത്തരമായാലും അവരുടെ കണ്ടെത്തലുകള്‍ പൊതുജനങ്ങളുടെ മുന്നില്‍ പൊതുവേദിയില്‍ നിന്നു തന്നെ സംസാരിക്കാനും അവര്‍ക്ക്‌ ഒരു മടിയുമില്ല.


ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തിയതി ജബല്‍ അലി ഫ്രാന്‍സിസ്‌ അസിസി ദേവാലയത്തില്‍ വച്ചു നടന്ന CST (Charismatic Service Team-Catholic)ന്‍റെ യോഗത്തില്‍ വച്ചു കേട്ട രസകരമായ ഒരു പ്രസംഗത്തെക്കുറിച്ച് എന്‍റെ ഒരു സുഹൃത്ത് എന്നോട് വിവരിക്കുകയുണ്ടായി. പ്രാസംഗികന്‍റെ വിവരക്കേട് നേരത്തെ തന്നെ (കു)പ്രസിദ്ധമാണ്. അദ്ദേഹം "കത്തോലിക്കാസഭ" യെക്കുറിച്ച് പറയുമ്പോള്‍ സഭയെന്നു പറയേണ്ട വേളയില്‍ എല്ലാം "സീറോമലബാര്‍" സഭയെന്നാണ് പറയുന്നത്. ഇനി കത്തോലിക്കാ സഭയെന്നാല്‍ അത് സീറോമലബാര്‍ സഭയെന്നാണാവോ ഇദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്! ആയിരിക്കാം. കാരണം "റോമന്‍ കത്തോലിക്കാസഭ" എന്നാല്‍ "സീറോമലബാര്‍" സഭയെന്നാണല്ലോ ഇങ്ങേരെപ്പോലെ വിവരമില്ലാത്തവര്‍ പറഞ്ഞുപരത്തുന്നത്!! "കിണറ്റില്‍ കിടക്കുന്ന തവളയ്ക്ക് കിണറും, മുകളില്‍ കാണുന്ന ആകാശവുമാണ് മുഴുവന്‍ പ്രപഞ്ചം" എന്നു പറയുന്നത് എത്ര സത്യം!! പിന്നെ, കുറെ നാളുകള്‍ക്ക്‌ മുന്‍പ്  ഇങ്ങേര്‍ മറ്റൊരു ദേവാലയ പരിസരത്ത്‌ പ്രാത്ഥനായോഗത്തിനിടയില്‍, ക്രൈസ്തവദേവാലയങ്ങളില്‍ നിലവിളക്ക് വയ്ക്കുന്നതിനെയും, നിലവിളക്ക് കത്തിക്കുന്നതിനെയും ക്കുറിച്ച് എന്തൊക്കെയോ വിഡ്ഢിത്തം എഴുന്നള്ളിച്ചു എന്നും കേട്ടു. അതിനുള്ള ഒരു മുഖവുര ഞാന്‍ താഴെ പറയുന്നു.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, എനിക്കൊരു ഇമെയില്‍ കിട്ടി. കൊച്ചിക്കാരനും, യൂറോപ്പിലെ ഏതോ ഒരു രാജ്യത്തേയ്ക്ക് കുടിയേറി വസിക്കുന്നതുമായ ഒരു വിദ്വാന്‍ ഒരു കണ്ടുപിടിത്തം നടത്തി. അദ്ദേഹത്തിന്‍റെതാണ് പ്രസ്തുത ഇമെയില്‍. അതില്‍ വിശദമാക്കിയിരുന്ന ചില കാര്യങ്ങള്‍ ഇവയാണ്.  "നിലവിളക്കിന്‍റെ രൂപവും, അതിന്‍റെ അടയാളവും ക്രൈസ്തവസഭയ്ക്ക് പൂര്‍ണ്ണമായും വിജാതിയമാണെന്നും, അത് ശിവപാര്‍വ്വതി ലൈംഗികബന്ധത്തിന്‍റെ പ്രതീകമാണെന്നും, നിലവിളക്കില്‍ എണ്ണയൊഴിക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയും, മുകളിലേയ്ക്ക് നില്‍ക്കുന്ന ഭാഗം ശിവന്‍റെ ലിംഗവും ആണെന്നും" ഒക്കെയാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതുകൊണ്ട് ശിവലിംഗത്തിന് മുകളില്‍ കുരിശു സ്ഥാപിക്കുന്നതും, ആ നിലവിളക്ക് ദേവാലയത്തിനുള്ളില്‍ വയ്ക്കുന്നതും മഹാ പാപവും ആണെന്ന് ആ വിദ്വാന്‍ കണ്ടുപിടിച്ചു. കൂടാതെ, ശിവപാര്‍വ്വതി സംഭോഗത്തില്‍ നിന്നുണ്ടാകുന്ന തീപ്പൊരി (സ്പാര്‍ക്ക്) ആണത്രേ "വിശ്വപ്രകാശം"! ഹമ്പട വീരാ... അത് ലോകം മുഴുവന്‍ ആ ജ്ഞാനി ഇമെയില്‍ ആയി എത്തിച്ചു. എനിക്കും കിട്ടി. എന്നാല്‍, ശുദ്ധ വിവരക്കേട് ആയതുകൊണ്ട് ഞാന്‍ അത് അപ്പോള്‍ത്തന്നെ ചവറ്റുകുട്ടയില്‍ എറിഞ്ഞു.


എന്നാല്‍ പ്രസ്തുത വിവരക്കേട് ഉള്‍പ്പെട്ട ഇ-മെയില്‍ മുകളില്‍ ഞാന്‍ പറഞ്ഞ, ജബല്‍ അലി പള്ളിയില്‍ പ്രസംഗിച്ച മാന്യദേഹത്തിനും കിട്ടിക്കാണണം. യൂറോപ്പിലെ മലയാളി ഗവേഷകന്‍റെ പ്രസ്തുത കണ്ടുപിടിത്തം അതുപോലെ ഈ വിദ്വാനും CST യോഗത്തില്‍ പൊതുവേദിയില്‍ ഒരു പ്രബന്ധമായി തന്നെ അവതരിപ്പിച്ചു. പങ്കെടുത്ത ആളുകള്‍ കരുതിക്കാണും "എന്‍റെ ഈശോ.. ഈ അച്ചായന് എന്നാ വിജ്ഞാനം!!". 


നിലവിളക്ക് ക്രൈസ്തവ ദേവാലയത്തില്‍ വയ്ക്കുന്നതും, കത്തിക്കുന്നതും ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് അത് പറയേണ്ട കാര്യമില്ല. എന്നാല്‍, വിവാഹത്തിന് താലി കെട്ടുന്നതും, മന്ത്രകോടി അണിയിക്കുന്നതും ഭാരത സംസ്കാരത്തിന്റെ ഭാഗമാകുന്നത് പോലെ, ഈ നിലവിളക്കും ആ സംസ്കാരത്തിന്‍റെ ഒരു ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഹിന്ദുത്വം ഒരു മതമല്ല, മറിച്ച് ഒരു സംസ്കാരം ആണെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, നിലകളായി കത്തിക്കാവുന്ന ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് ഇതിനു "നിലവിളക്ക്" എന്ന പേര് വന്നത് തന്നെ. അപ്പോള്‍ ഒരു ശിവന് എത്ര പാര്‍വ്വതി ആവും? ഹിന്ദു വിശ്വാസപ്രകാരം പാദങ്ങളില്‍ ബ്രഹ്മാവും, മദ്ധ്യേ വിഷ്ണുവും, മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതാണ് നിലവിളക്ക്. എന്നാല്‍, മേല്‍പ്പറഞ്ഞ ഇമെയിലില്‍ പ്രസ്താവിച്ച മണ്ടത്തരം ഒരു പൊതുവേദിയില്‍, അതും ഒരു ക്രൈസ്തവദേവാലയ ചുറ്റുപാടില്‍ പ്രസംഗിച്ച ഈ മഹാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? സീറോമലബാര്‍ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ തിരുമേനിക്കും വിവരമില്ല എന്നാണോ? കാരണം, മറ്റു രൂപതകളെയും, മെത്രാന്മാരെയും, സഭാവിഭാഗങ്ങളെയും ഒഴിച്ചു നിര്‍ത്തിയാലും, ഏറണാകുളത്തെ St. Mary's Syro-Malabar Catholic Cathedral Basilica-യിലെ അള്‍ത്താരയിലും  ഒരു അഞ്ചടിയോളം ഉയരമുള്ള "നിലവിളക്ക്" കാണാം. കൂടാതെ, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്കവാറും എല്ലാ ദേവാലയങ്ങളിലും ഇപ്പോള്‍ നിലവിളക്കുണ്ട്. അതിന്‍റെ തെറ്റിലേയ്ക്കും, ശരിയിലേയ്ക്കും ഞാന്‍ കടക്കുന്നില്ല. അതെന്‍റെ വിഷയവുമല്ല. എന്നാല്‍, പന്ത്രണ്ടു വര്‍ഷത്തോളം Biblical studies, liturgy, ethics, pastoral studies, church history and preaching. എന്നിവ ഉള്‍ക്കൊള്ളുന്ന സെമിനാരി പഠനവും, പിന്നെ ബിരുദവും കൂടാതെ, English, philosophy, psychology, religion, communications or history, പിന്നെ ദൈവശാസ്ത്രവും ഒക്കെ പഠിച്ചുകഴിഞ്ഞു വന്നാലാണ് ഒരു വൈദികന്‍ ആവുന്നതും, അതിനുശേഷം എത്രയോ അനുഭവജ്ഞാനവും, പ്രവര്‍ത്തിപരിചയവും, പിന്നെയും പഠിച്ചു ഡോക്ടറേറ്റ്‌ വരെയൊക്കെ നേടി ഒരു മെത്രാനോ, അതിനുശേഷം ഒരു കര്‍ദ്ദിനാളോ ആവുന്നതും. നാല് ദിവസം ധ്യാനവും കൂടിക്കഴിഞ്ഞ്, ബൈബിളിലെ കുറച്ചു ഭാഗങ്ങളും മനസിലാക്കി "ഇടയനായി" സ്വയം അവരോധിക്കുന്ന ഇക്കൂട്ടര്‍ എന്ത് ധൈര്യത്തിലാണ് ഒരു പൊതുജന മധ്യത്തില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കര്‍ദ്ദിനാള്‍ തിരുമേനിക്ക് ഇത്തരം വിഷയങ്ങളില്‍ ഉള്ളതിനേക്കാള്‍ ജ്ഞാനം തനിക്കുണ്ടെന്ന് തെളിയിക്കാനാണോ? ഇത് കേട്ടുകൊണ്ടിരുന്ന മരങ്ങോടന്‍മാര്‍ക്ക്‌ എന്തുകൊണ്ട് "വല്ല സ്തോത്രവും ഹല്ലേലുയ്യായും പറഞ്ഞ് ഇറങ്ങിപ്പോടോ കൂവേ" എന്ന് പറയാനുള്ള ധൈര്യം ഇല്ലാതെപോയി? 


ഇതിപ്പോള്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഗള്‍ഫിലെ, പ്രത്യേകിച്ച് യു.എ.യി-യിലെ മിക്കവാറും കത്തോലിക്കാ ദേവാലയ പരിസരങ്ങളില്‍ ഇതുപോലുള്ളവരെ ധാരാളം കാണാം. ബൈബിളിലെ വചനങ്ങളെ തന്‍റെതായ തെറ്റായി വ്യാഖ്യാനിക്കുകയും, തന്‍റെ ചിന്താഗതികള്‍ സഭയുടെ നിയമങ്ങള്‍ ആണെന്ന രീതിയില്‍ വളച്ചൊടിക്കുകയും, അതിന്‍റെ ഫലമായി മതസ്പര്‍ദ്ധ ഉണ്ടാക്കുകയും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ വിശ്വാസികളുടെ മനസ്സില്‍ തീവ്രചിന്താഗതിയുടെ വിത്തു വിതയ്ക്കുകയും ചെയ്യുന്ന ഇത്തരക്കാരെ എന്തുകൊണ്ട് പള്ളി അധികൃതര്‍ ഒഴിവാക്കുന്നില്ല?

ഷാര്‍ജയിലേയും, ദുബായിലെയും, (അബുദാബിയിലെ സ്ഥിതി എനിക്കറിയില്ല) മുതല്‍ യൂറോപ്പിലേയും, അമേരിക്കയിലെയും വരെ കത്തോലിക്കാ ദേവാലയങ്ങളില്‍ ലത്തീനെന്നും, സുറിയാനിയെന്നും, മലങ്കരയെന്നും വേര്‍തിരിച്ച്, അസോസിയേഷനുകള്‍ ഉണ്ടാക്കി, സ്പര്‍ദ്ധയും, വിദ്വേഷവും മെനഞ്ഞ്‌, ആരാധനാക്രമങ്ങളെ പോലും തരംതിരിച്ചു കത്തോലിക്കാസഭാ വിശ്വാസികളെപ്പോലും തമ്മിലടിപ്പിക്കുകയും, ഖത്തറിലേത്  പോലെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കത്തോലിക്കാദേവാലയത്തില്‍ നിന്നും അകറ്റിനിര്‍ത്തി, അവരുടെ കുര്‍ബ്ബാന ഒരു വില്ലയില്‍ വച്ച്, അതും വാടക കൊടുത്ത്, നടത്തുവാന്‍ പോലും തുനിഞ്ഞിറങ്ങിയ ഇവരെ  വിശ്വാസികള്‍ എന്തുകൊണ്ട് പൊതു വേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല? വിഷസര്‍പ്പങ്ങളെ പുണ്ണ്യസ്ഥലങ്ങളില്‍ നിന്നും എന്തുകൊണ്ട് ആട്ടിയോടിക്കുന്നില്ല?

തങ്ങളുടെ അറിവില്ലായ്മയെക്കുറിച്ച് ബോധം ഇല്ലാത്ത ഇക്കൂട്ടര്‍ പൊതുവേദികളില്‍ പ്രത്യക്ഷപെട്ട് ഇത്തരത്തില്‍ ഉണ്ടാക്കാവുന്ന വിപത്തുകള്‍ ഭീതീജനകമാണ്. ഇതൊക്കെ, എന്തെങ്കിലും വരുമാനം പള്ളിക്ക് കിട്ടിക്കോട്ടെ എന്ന് കരുതി കണ്ണടയ്ക്കുന്ന പള്ളി അധികാരികളും, സഭാമേലധ്യക്ഷന്‍മാരും ക്രൈസ്തവസഭയുടെ നാശത്തിന് ഒരുപോലെ ഉത്തരവാദികള്‍ ആണെന്ന് പറയാതെവയ്യ!


ജസ്റ്റിന്‍ പെരേര
ഷാര്‍ജ

Friday, August 24, 2012

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

"വിവാഹാഘോഷങ്ങള്‍ അടിച്ചുപൊളിക്കുന്നു, 

ശേഷം വിവാഹിതര്‍ അടിച്ചു പിരിയുന്നു!"


ഇത് ഞാന്‍ പറഞ്ഞതല്ല. വനിതാകമ്മീഷന്‍റെ ധനസഹായത്തോടെ, കേരളത്തിലെ ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായ ഒരു കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ പ്രതിവര്‍ഷം 6800 കോടിയിലേറെ രൂപയുടെ "വിവാഹധൂര്‍ത്ത്‌" നടക്കുന്നതായി, കേരള ശാസ്തസാഹിത്യ പരിഷത്ത്‌ നടത്തിയ ഗവേഷണഫലങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരളത്തില്‍ പ്രതിവര്‍ഷം 25,000ല്‍പ്പരം വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയിലധികം കുടുംബകോടതികള്‍ വഴിയും, കുറെ മതസംവിധാനങ്ങള്‍ക്ക് കീഴിലും, ബാക്കി "ചുമ്മാ" കളഞ്ഞിട്ട് പോവുകയും ആണ്. ഇതിനൊക്കെ പുറമേ, സാക്ഷര കേരളത്തില്‍ സ്ത്രീധന മരണങ്ങള്‍ക്കും പഞ്ഞമില്ല. അത്യാര്‍ഭാടപ്പൂര്‍വ്വം കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികളില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 99 പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടതായി പോലീസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്‍റെ പേരില്‍ പൊലിഞ്ഞത് 17 ജീവനുകള്‍!! സ്ത്രീധനവും, വിവാഹധൂര്‍ത്തുമാണ് ഇതിനൊക്കെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

സ്ത്രീധനവും, വിവാഹധൂര്‍ത്തും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു എന്നതില്സംശയമില്ല. രാഷ്ട്രീയ നേതാക്കന്‍മാരും, മതപുരോഹിതന്‍മാരും സ്ത്രീധനത്തിനും, അത്യാഡംബര വിവാഹാഘോഷങ്ങള്‍ക്കും എതിരായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നുണ്ടെങ്കിലും, ഇത്തരം വിവാഹങ്ങള്‍ക്ക് ഇവരുടെ, പ്രത്യേകിച്ച് ക്രൈസ്തവസഭകളിലെ പിതാക്കന്‍മാരുടെയും, പാതിരിമാരുടേയും അകമഴിഞ്ഞ സഹകരണം കാണാം. മുന്തിയ ഹോട്ടലുകളിലെ പുല്‍ത്തകിടികളിലും, ബാള്‍റൂമുകളിലും (ballroom), ബാങ്കറ്റ് ഹാളുകളിലും (banquet halls)  നടക്കുന്ന ഇത്തരം ധൂര്‍ത്തുകളില്‍ഇവരുടെ പ്രത്യേക സാന്നിധ്യം ശ്രദ്ധേയമാണ്. ഇക്കൂട്ടര്‍മൈക്കിനു മുന്നില്‍നിന്ന് പ്രസംഗിക്കുന്നതിന് ഒരു തരിയെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഇത്തരം ലക്ഷുറി വിവാഹസല്‍ക്കാരങ്ങളില്‍നിന്നും അവര്‍വിട്ടുനില്‍ക്കണം. അല്ലെങ്കില്‍, യൂദാസിന്‍റെ പുത്തന്‍പതിപ്പുകളായി മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍സാധിക്കൂ. കൂടാതെ, മാധ്യമങ്ങളും, പരസ്യങ്ങളും, സീരിയലുകളും മറ്റും ഇത്തരം ആഡംബരങ്ങള്‍ക്ക്, അഥവാ ധൂര്‍ത്തുകള്‍ക്ക് കാരണമാകുന്നു എന്ന് പറയാതെ വയ്യ.


സൂപ്പര്‍താരം സരോജ് കുമാറിന്‍റെ മകളുടെ വിവാഹം നടന്ന അതേ സ്ഥലത്താണ് എന്‍റെയും മകളുടെ വിവാഹം ഞങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ ചിലര്‍ക്ക് താല്പര്യം ഉണ്ടാവാം. എന്നാല്‍, സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിനെ കുറെ ജനങ്ങള്‍ക്ക്‌ അറിയാം, അവര്‍ക്ക്‌ അതിനുള്ള സാമ്പത്തിക ബലവും ഉണ്ട്. എന്നാല്‍ നിങ്ങളെ നിങ്ങള്‍ക്ക്‌ ചുറ്റുവട്ടത്തുള്ള കുറച്ച് സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമല്ലാതെ ഏതു ഡോഗിനറിയാം? ആന എന്തോ ചെയ്യുന്നത് പോലെ ആട് അത് ചെയ്യരുത് എന്നൊരു ചൊല്ലും ഉണ്ടല്ലോ! അതിന് വേണ്ടി ലോണ്‍ എടുക്കുക. അല്ലെങ്കില്‍ വീടും സ്ഥലവും പണയം വയ്ക്കുക. ജീവിതകാലം മുഴുവന്‍ രക്തം വിയര്‍പ്പാക്കി സമ്പാദിച്ചതൊക്കെ പൊടിക്കുക. എന്താ ഇതിനര്‍ത്ഥം? ഞങ്ങള്‍ നടത്തിയ സല്‍ക്കാരത്തില്‍ ഒരു പ്ലേറ്റിന് 2000 രൂപയായി, എന്ന് പറയുന്നവരോട് ഒരു ചോദ്യം. കേരളത്തിലെ ഒരു ശരാശരി മനുഷ്യന്‍ ഈ 2000 രൂപയ്ക്ക് എത്ര ആഹാരം കഴിക്കും? ഏതൊരു മനുഷ്യനായാലും, കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? അതില്‍ ചിലര്‍ ഫാഷനുവേണ്ടി ഒന്ന് രണ്ട് കഷണങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുത്ത് ആഹരിച്ചതായി നടിക്കും. അവിടെയും ഹോട്ടലുകാരന്‍ ബില്ലിടുന്നത് 2000 തന്നെ. കഷ്ടം!!

ആഡംബരവിവാഹവും, വമ്പന്‍ സ്ത്രീധനവും, ധൂര്‍ത്തുമാണ് കുടുംബത്തിന്‍റെ അന്തസ്സിന് മാനദണ്ഡമായി പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. അത്തരം ചിന്താഗതികള്‍ ഒരു കാലത്തുണ്ടായിരുന്നു സുഹൃത്തുക്കളെ. ഇപ്പോള്‍ അങ്ങിനെ ഒരു ധാരണ മറ്റുള്ളവര്‍ക്ക് ഉണ്ടാവുമെന്ന് കരുതുന്ന നിങ്ങളാണ് വിഡ്ഢികള്‍! എന്റ്റപ്പൂപ്പനൊരാനയുണ്ടായിരുന്നു, അതുകൊണ്ട് എനിക്കും അതിലിരുന്നതിന്‍റെ തഴമ്പ് കാണും, ദാ നോക്കിക്കോ എന്നും പറഞ്ഞ് പൃഷ്ഠം കാണിച്ചാല്‍ ഇപ്പോഴത്തെ ജനങ്ങള്‍ മുഖം പൊത്തി കൂക്കിവിളിക്കുകയേയുള്ളൂ. കാരണം ലോകം മാറി. പുത്തന്‍ അറിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പാരമ്പര്യവാദങ്ങളും ഒക്കെ വെറും പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ ജാഡകള്‍ക്കൊന്നും ഒരു വിലയും കൊടുക്കാന്‍ കൂട്ടാക്കാത്ത ഒരു പുത്തന്‍ തലമുറ വളര്‍ന്നുവരുന്നു. ഞങ്ങള്‍ക്ക് കയ്യില്‍ കാശുണ്ട്, ഞങ്ങള്‍ അത് ഞങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ചിലവാക്കും. തനിക്കെന്താടോ കുവ്വേ? എന്ന് ചോദിക്കുന്നവരോട് എനിക്ക് സഹതാപം മാത്രം.



പിന്നെ സ്ത്രീധനം ചോദിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന, പുരുഷകേസരികളോട് ഒരു വാക്ക്. ഒരു ഇണയെ, തുണയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. ഒരു കുടുംബം വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്നെ പരിചരിക്കാനും, സ്നേഹിക്കാനും, മാനസികവും ശാരീരികവുമായ നിന്‍റെ സന്തോഷത്തിന് നിനക്ക് ഒരു പങ്കാളിയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്‍റെ സന്തതിപരമ്പരകളെ നിന്‍റെ ചോരയില്‍ സൃഷിക്കേണ്ടത് നിന്‍റെ ആവശ്യമാണ്‌. അതിനാണോ ഏതോ ഒരു സാധു മനുഷ്യനും, ഒരു സാധുസ്ത്രീയും നൊന്തുപെറ്റ്‌, വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി വലുതാക്കിയ അവരുടെ പൊന്നുമകളെ നിനക്ക് തരുന്നതിന് പുറമേ,  അവരുടെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് കൂടി നീ ചോദിക്കുന്നത്? നിന്‍റെ വീട്ടുകാര്‍ക്ക്‌, ബന്ധുക്കള്‍ക്ക് അതിനോട് അത്യാഗ്രഹം തോന്നുന്നുവെങ്കില്‍, നിനക്ക് അവരെ പറഞ്ഞു മനസിലാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, നിന്‍റെ നട്ടെല്ല് നീ ഒന്ന് എക്സ്റേ ചെയ്തു നോക്കുക. അത് റബ്ബര്‍ കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന്!!


ഇതിനൊക്കെ വേണ്ടത് ബോധവത്കരണവും, ശരിയായ വിദ്യാഭ്യാസവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴി ഉണ്ടാവണം. ആര്‍ഭാടവിവാഹങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമവ്യവസ്ഥ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഭരണകര്‍ത്താക്കളുടെയും, ഭരണകൂടത്തിന്റെയും, നിയമസംവിധാനത്തിന്റെയും പൂര്‍ണ്ണ സഹകരണവും ആവശ്യമാണ്‌. എല്ലാത്തിനും ഉപരി, പൊതുജനങ്ങളുടെ ആത്മാര്‍ത്ഥതയും.

ഇടത്തരക്കാരും, പാവങ്ങളും കൂടി ഈ ഭൂമിയില്‍ ജീവിച്ചോട്ടെ. മക്കളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനെക്കാളും കൂടുതല്‍ അവരുടെ വിവാഹം ആഡംബരമാക്കാന്‍ ചിലവിടുമ്പോള്‍, നിങ്ങളുടെ മക്കളുടെ വിവാഹം നിങ്ങളുടെ പ്രതാപം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ധൂര്‍ത്താക്കി മാറ്റുമ്പോള്‍, ഒരു കാര്യം കൂടി ഓര്‍ക്കുക. നിങ്ങളുടെ മക്കളുടെ പ്രായത്തിലുള്ള അനേകായിരം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഒരു ജോലിയോ, എന്തെങ്കിലും വരുമാനമോ ഇല്ലാത്തതുകൊണ്ട് മാത്രം അവരുടെ വിവാഹവും, മണിയറയും ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. 



പണ്ടൊരു കള്ളുകച്ചവടക്കാരന്‍ കൊച്ചിയില്‍ തന്‍റെ മകളുടെ വിവാഹം നടത്തിയ കഥ കേട്ടിട്ടുണ്ട്. വധൂവരന്മാരെ കൊണ്ടുപോകാന്‍ വെള്ളക്കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്ന രഥവും, മദ്രാസില്‍ നിന്നും ഇറക്കുമതി ചെയ്ത സിനിമാ ഫോട്ടോഗ്രാഫര്‍മാരും, അതിനുള്ള ക്രെയിനും അങ്ങിനെ അങ്ങിനെ. എന്തൊക്കെയോ ആര്‍ഭാടങ്ങള്‍! അത് പിന്നെ, ജനങ്ങളുടെ കുടുംബവും, കരളും, വൃക്കയും ഒക്കെ തുലച്ചു കിട്ടിയ കാശ് കൊണ്ട് കാട്ടിക്കൂട്ടുന്നതെന്ന് പറയാം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ്കൊണ്ട്,  നിങ്ങളും അതുപോലെ തരം താഴണോ? 


ജസ്റ്റിന്‍ പെരേര
ഷാര്‍ജ