Saturday, August 25, 2012

അഭിനവ ഇടയന്‍മാര്‍

ഗള്‍ഫ്‌ മേഘലകളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇടയന്‍മാര്‍ക്ക് പഞ്ഞമില്ല, പ്രത്യേകിച്ച് കത്തോലിക്കാ ദേവാലയങ്ങളില്‍. ഞാന്‍ ഉദ്ദേശിക്കുന്ന ഇടയന്‍മാര്‍ എന്നത് ദേവാലയങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന വൈദികര്‍ ആണെന്ന് തെറ്റിദ്ധരിക്കരുതെ. ഞാന്‍ പറയുന്നത് "അഭിനവ ഇടയന്‍മാരെ" കുറിച്ചാണ്.

എവിടൊക്കെ ധ്യാനമുണ്ടോ അവിടെല്ലാം പോയി അതില്‍ കൂടും. കാറില്‍ എപ്പോഴും വചനപ്രഘോഷണവും, ഭക്തിഗാനങ്ങളും മാത്രമേ കേള്‍ക്കൂ. ഒരു അഞ്ചു ധ്യാനങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ അവര്‍ മറ്റൊരു ഇടയനായി സ്വയം അവരോധിക്കും. പിന്നെ, കാണുന്നവരെയെല്ലാം ഉപദേശിക്കാന്‍ തുടങ്ങും. നമ്മെ അഭിസംബോധന ചെയ്യുന്നത് തന്നെ "ഹല്ലോ പ്രൈസ്‌ ദി ലോര്‍ഡ്‌" എന്നാണ്. അതിനി റോഡിലെന്നില്ല, പാര്‍ക്കിലെന്നില്ല, പൊതു കക്കൂസ്സിനുള്ളില്‍ വച്ചായിരുന്നാലും ശരി, അതെടുത്ത് താങ്ങും.


"ദൈവനാമം പൂജിതമാണ്. അത് വൃഥാ പ്രയോഗിക്കരുത്" എന്ന കല്‍പ്പന പോലും ഇങ്ങിനെ ധിക്കരിച്ച്,  ഇത്തരം അഭിനവ ഇടയന്‍മാര്‍ പള്ളിപ്പരിസരത്ത് എപ്പോഴും കറങ്ങി നടക്കുന്നത് കാണാം.

ആവശ്യത്തിന് ദൈവസ്തുതിയും, ദേവാലയശുശ്രൂഷയും, കുടുംബപ്രാര്‍ത്ഥനയും നടത്തുന്ന എന്നെ കാണുമ്പോഴും, "ഹല്ലോ.. പ്രൈസ്‌ ദി ലോര്‍ഡ്‌ ഒണ്ട് കേട്ടാ" പള്ളിയും പ്രാര്‍ത്ഥനയും ഒക്കെ ഉണ്ടോ? "ഉണ്ട്" എന്ന് എന്‍റെ മറുപടി.... അദ്ദേഹം ഉടന്‍, എന്ത് പ്രാര്‍ത്ഥന? ആത്മാവില്‍ രക്ഷ നേടാതെ എന്ത് പ്രാര്‍ത്ഥന? താന്‍ ധ്യാനം കൂടണം, മാനസാന്തരപ്പെട്ടു പ്രാര്‍ഥിക്കണം, കര്‍ത്താവില്‍ രക്ഷ നേടണം, മനസ്സില്‍ അനുഭവം ഉണ്ടാവണം. എന്നാലേ പ്രാര്‍ത്ഥന ഫലവത്താവൂ. 

കര്‍ത്താവേ! എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്‍മാരുടെയും ഒക്കെ, ഈ ചേട്ടന്‍ പറഞ്ഞതുപോലുള്ള "ആത്മാവില്‍ രക്ഷയും മനസ്സില്‍ അനുഭവവും" നേടാതെയുള്ള പ്രാര്‍ത്ഥന ഇതുവരെ ഫലവത്തായില്ലല്ലോ എന്ന ദുഖത്തില്‍ ഞാന്‍  തലകുനിച്ച് വീട്ടിലേയ്ക്ക് മടങ്ങും.


പിന്നൊരു കാര്യം. ഈ മുകളില്‍ പറഞ്ഞ ചേട്ടനും, ചേടത്തിയും കഴിഞ്ഞ വര്‍ഷം മുതലാ പള്ളീല്‍ വരാന്‍ തുടങ്ങിയത്. കഴിഞ്ഞ 33 കൊല്ലം ഗാനശുശ്രൂഷയുമായി നടന്ന ഞാന്‍ ഇവരുടെയൊക്കെ മുന്നില്‍ എന്ത്?  ഇതുപോലുള്ള ചേട്ടന്‍മാരെയും, ചേടത്തിമാരെയും ഈ ഗള്‍ഫിലെ പള്ളിപ്പരിസരങ്ങളില്‍ എപ്പോഴും കാണാം. സംശയമുണ്ടോ? ഷാര്‍ജ, ദുബായ്, അബുദാബി കത്തോലിക്കാ ദേവാലയങ്ങളില്‍ വൈകുന്നേരം ആവുമ്പോള്‍ ഒന്ന് ചെന്ന് എത്തിനോക്കിയാല്‍ ഇക്കൂട്ടരെ  കാണാം. അഞ്ചു ധ്യാനം കൂടിയാല്‍ അവരും ധ്യാനഗുരുക്കന്‍മാരായി. പിന്നെ, ബൈബിളിനെക്കുറിച്ചും, സഭയെക്കുറിച്ചും, ആരാധനാക്രമങ്ങള്‍, അള്‍ത്താര എന്നുവേണ്ട സര്‍വ്വതിനെക്കുറിച്ചും അവര്‍ മഹാജ്ഞാനികളായി. അവര്‍ പറയുന്നതാണ് ആധികാരികം, അതാണ്‌ സഭാ നിയമം എന്ന മട്ടിലാണ് അവരുടെ സംസാരങ്ങള്‍. അതിനി എന്ത് മണ്ടത്തരമായാലും അവരുടെ കണ്ടെത്തലുകള്‍ പൊതുജനങ്ങളുടെ മുന്നില്‍ പൊതുവേദിയില്‍ നിന്നു തന്നെ സംസാരിക്കാനും അവര്‍ക്ക്‌ ഒരു മടിയുമില്ല.


ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തിയതി ജബല്‍ അലി ഫ്രാന്‍സിസ്‌ അസിസി ദേവാലയത്തില്‍ വച്ചു നടന്ന CST (Charismatic Service Team-Catholic)ന്‍റെ യോഗത്തില്‍ വച്ചു കേട്ട രസകരമായ ഒരു പ്രസംഗത്തെക്കുറിച്ച് എന്‍റെ ഒരു സുഹൃത്ത് എന്നോട് വിവരിക്കുകയുണ്ടായി. പ്രാസംഗികന്‍റെ വിവരക്കേട് നേരത്തെ തന്നെ (കു)പ്രസിദ്ധമാണ്. അദ്ദേഹം "കത്തോലിക്കാസഭ" യെക്കുറിച്ച് പറയുമ്പോള്‍ സഭയെന്നു പറയേണ്ട വേളയില്‍ എല്ലാം "സീറോമലബാര്‍" സഭയെന്നാണ് പറയുന്നത്. ഇനി കത്തോലിക്കാ സഭയെന്നാല്‍ അത് സീറോമലബാര്‍ സഭയെന്നാണാവോ ഇദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്! ആയിരിക്കാം. കാരണം "റോമന്‍ കത്തോലിക്കാസഭ" എന്നാല്‍ "സീറോമലബാര്‍" സഭയെന്നാണല്ലോ ഇങ്ങേരെപ്പോലെ വിവരമില്ലാത്തവര്‍ പറഞ്ഞുപരത്തുന്നത്!! "കിണറ്റില്‍ കിടക്കുന്ന തവളയ്ക്ക് കിണറും, മുകളില്‍ കാണുന്ന ആകാശവുമാണ് മുഴുവന്‍ പ്രപഞ്ചം" എന്നു പറയുന്നത് എത്ര സത്യം!! പിന്നെ, കുറെ നാളുകള്‍ക്ക്‌ മുന്‍പ്  ഇങ്ങേര്‍ മറ്റൊരു ദേവാലയ പരിസരത്ത്‌ പ്രാത്ഥനായോഗത്തിനിടയില്‍, ക്രൈസ്തവദേവാലയങ്ങളില്‍ നിലവിളക്ക് വയ്ക്കുന്നതിനെയും, നിലവിളക്ക് കത്തിക്കുന്നതിനെയും ക്കുറിച്ച് എന്തൊക്കെയോ വിഡ്ഢിത്തം എഴുന്നള്ളിച്ചു എന്നും കേട്ടു. അതിനുള്ള ഒരു മുഖവുര ഞാന്‍ താഴെ പറയുന്നു.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, എനിക്കൊരു ഇമെയില്‍ കിട്ടി. കൊച്ചിക്കാരനും, യൂറോപ്പിലെ ഏതോ ഒരു രാജ്യത്തേയ്ക്ക് കുടിയേറി വസിക്കുന്നതുമായ ഒരു വിദ്വാന്‍ ഒരു കണ്ടുപിടിത്തം നടത്തി. അദ്ദേഹത്തിന്‍റെതാണ് പ്രസ്തുത ഇമെയില്‍. അതില്‍ വിശദമാക്കിയിരുന്ന ചില കാര്യങ്ങള്‍ ഇവയാണ്.  "നിലവിളക്കിന്‍റെ രൂപവും, അതിന്‍റെ അടയാളവും ക്രൈസ്തവസഭയ്ക്ക് പൂര്‍ണ്ണമായും വിജാതിയമാണെന്നും, അത് ശിവപാര്‍വ്വതി ലൈംഗികബന്ധത്തിന്‍റെ പ്രതീകമാണെന്നും, നിലവിളക്കില്‍ എണ്ണയൊഴിക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയും, മുകളിലേയ്ക്ക് നില്‍ക്കുന്ന ഭാഗം ശിവന്‍റെ ലിംഗവും ആണെന്നും" ഒക്കെയാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതുകൊണ്ട് ശിവലിംഗത്തിന് മുകളില്‍ കുരിശു സ്ഥാപിക്കുന്നതും, ആ നിലവിളക്ക് ദേവാലയത്തിനുള്ളില്‍ വയ്ക്കുന്നതും മഹാ പാപവും ആണെന്ന് ആ വിദ്വാന്‍ കണ്ടുപിടിച്ചു. കൂടാതെ, ശിവപാര്‍വ്വതി സംഭോഗത്തില്‍ നിന്നുണ്ടാകുന്ന തീപ്പൊരി (സ്പാര്‍ക്ക്) ആണത്രേ "വിശ്വപ്രകാശം"! ഹമ്പട വീരാ... അത് ലോകം മുഴുവന്‍ ആ ജ്ഞാനി ഇമെയില്‍ ആയി എത്തിച്ചു. എനിക്കും കിട്ടി. എന്നാല്‍, ശുദ്ധ വിവരക്കേട് ആയതുകൊണ്ട് ഞാന്‍ അത് അപ്പോള്‍ത്തന്നെ ചവറ്റുകുട്ടയില്‍ എറിഞ്ഞു.


എന്നാല്‍ പ്രസ്തുത വിവരക്കേട് ഉള്‍പ്പെട്ട ഇ-മെയില്‍ മുകളില്‍ ഞാന്‍ പറഞ്ഞ, ജബല്‍ അലി പള്ളിയില്‍ പ്രസംഗിച്ച മാന്യദേഹത്തിനും കിട്ടിക്കാണണം. യൂറോപ്പിലെ മലയാളി ഗവേഷകന്‍റെ പ്രസ്തുത കണ്ടുപിടിത്തം അതുപോലെ ഈ വിദ്വാനും CST യോഗത്തില്‍ പൊതുവേദിയില്‍ ഒരു പ്രബന്ധമായി തന്നെ അവതരിപ്പിച്ചു. പങ്കെടുത്ത ആളുകള്‍ കരുതിക്കാണും "എന്‍റെ ഈശോ.. ഈ അച്ചായന് എന്നാ വിജ്ഞാനം!!". 


നിലവിളക്ക് ക്രൈസ്തവ ദേവാലയത്തില്‍ വയ്ക്കുന്നതും, കത്തിക്കുന്നതും ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് അത് പറയേണ്ട കാര്യമില്ല. എന്നാല്‍, വിവാഹത്തിന് താലി കെട്ടുന്നതും, മന്ത്രകോടി അണിയിക്കുന്നതും ഭാരത സംസ്കാരത്തിന്റെ ഭാഗമാകുന്നത് പോലെ, ഈ നിലവിളക്കും ആ സംസ്കാരത്തിന്‍റെ ഒരു ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഹിന്ദുത്വം ഒരു മതമല്ല, മറിച്ച് ഒരു സംസ്കാരം ആണെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, നിലകളായി കത്തിക്കാവുന്ന ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് ഇതിനു "നിലവിളക്ക്" എന്ന പേര് വന്നത് തന്നെ. അപ്പോള്‍ ഒരു ശിവന് എത്ര പാര്‍വ്വതി ആവും? ഹിന്ദു വിശ്വാസപ്രകാരം പാദങ്ങളില്‍ ബ്രഹ്മാവും, മദ്ധ്യേ വിഷ്ണുവും, മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതാണ് നിലവിളക്ക്. എന്നാല്‍, മേല്‍പ്പറഞ്ഞ ഇമെയിലില്‍ പ്രസ്താവിച്ച മണ്ടത്തരം ഒരു പൊതുവേദിയില്‍, അതും ഒരു ക്രൈസ്തവദേവാലയ ചുറ്റുപാടില്‍ പ്രസംഗിച്ച ഈ മഹാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്താണ്? സീറോമലബാര്‍ സഭയുടെ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ തിരുമേനിക്കും വിവരമില്ല എന്നാണോ? കാരണം, മറ്റു രൂപതകളെയും, മെത്രാന്മാരെയും, സഭാവിഭാഗങ്ങളെയും ഒഴിച്ചു നിര്‍ത്തിയാലും, ഏറണാകുളത്തെ St. Mary's Syro-Malabar Catholic Cathedral Basilica-യിലെ അള്‍ത്താരയിലും  ഒരു അഞ്ചടിയോളം ഉയരമുള്ള "നിലവിളക്ക്" കാണാം. കൂടാതെ, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മിക്കവാറും എല്ലാ ദേവാലയങ്ങളിലും ഇപ്പോള്‍ നിലവിളക്കുണ്ട്. അതിന്‍റെ തെറ്റിലേയ്ക്കും, ശരിയിലേയ്ക്കും ഞാന്‍ കടക്കുന്നില്ല. അതെന്‍റെ വിഷയവുമല്ല. എന്നാല്‍, പന്ത്രണ്ടു വര്‍ഷത്തോളം Biblical studies, liturgy, ethics, pastoral studies, church history and preaching. എന്നിവ ഉള്‍ക്കൊള്ളുന്ന സെമിനാരി പഠനവും, പിന്നെ ബിരുദവും കൂടാതെ, English, philosophy, psychology, religion, communications or history, പിന്നെ ദൈവശാസ്ത്രവും ഒക്കെ പഠിച്ചുകഴിഞ്ഞു വന്നാലാണ് ഒരു വൈദികന്‍ ആവുന്നതും, അതിനുശേഷം എത്രയോ അനുഭവജ്ഞാനവും, പ്രവര്‍ത്തിപരിചയവും, പിന്നെയും പഠിച്ചു ഡോക്ടറേറ്റ്‌ വരെയൊക്കെ നേടി ഒരു മെത്രാനോ, അതിനുശേഷം ഒരു കര്‍ദ്ദിനാളോ ആവുന്നതും. നാല് ദിവസം ധ്യാനവും കൂടിക്കഴിഞ്ഞ്, ബൈബിളിലെ കുറച്ചു ഭാഗങ്ങളും മനസിലാക്കി "ഇടയനായി" സ്വയം അവരോധിക്കുന്ന ഇക്കൂട്ടര്‍ എന്ത് ധൈര്യത്തിലാണ് ഒരു പൊതുജന മധ്യത്തില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കര്‍ദ്ദിനാള്‍ തിരുമേനിക്ക് ഇത്തരം വിഷയങ്ങളില്‍ ഉള്ളതിനേക്കാള്‍ ജ്ഞാനം തനിക്കുണ്ടെന്ന് തെളിയിക്കാനാണോ? ഇത് കേട്ടുകൊണ്ടിരുന്ന മരങ്ങോടന്‍മാര്‍ക്ക്‌ എന്തുകൊണ്ട് "വല്ല സ്തോത്രവും ഹല്ലേലുയ്യായും പറഞ്ഞ് ഇറങ്ങിപ്പോടോ കൂവേ" എന്ന് പറയാനുള്ള ധൈര്യം ഇല്ലാതെപോയി? 


ഇതിപ്പോള്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഗള്‍ഫിലെ, പ്രത്യേകിച്ച് യു.എ.യി-യിലെ മിക്കവാറും കത്തോലിക്കാ ദേവാലയ പരിസരങ്ങളില്‍ ഇതുപോലുള്ളവരെ ധാരാളം കാണാം. ബൈബിളിലെ വചനങ്ങളെ തന്‍റെതായ തെറ്റായി വ്യാഖ്യാനിക്കുകയും, തന്‍റെ ചിന്താഗതികള്‍ സഭയുടെ നിയമങ്ങള്‍ ആണെന്ന രീതിയില്‍ വളച്ചൊടിക്കുകയും, അതിന്‍റെ ഫലമായി മതസ്പര്‍ദ്ധ ഉണ്ടാക്കുകയും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ വിശ്വാസികളുടെ മനസ്സില്‍ തീവ്രചിന്താഗതിയുടെ വിത്തു വിതയ്ക്കുകയും ചെയ്യുന്ന ഇത്തരക്കാരെ എന്തുകൊണ്ട് പള്ളി അധികൃതര്‍ ഒഴിവാക്കുന്നില്ല?

ഷാര്‍ജയിലേയും, ദുബായിലെയും, (അബുദാബിയിലെ സ്ഥിതി എനിക്കറിയില്ല) മുതല്‍ യൂറോപ്പിലേയും, അമേരിക്കയിലെയും വരെ കത്തോലിക്കാ ദേവാലയങ്ങളില്‍ ലത്തീനെന്നും, സുറിയാനിയെന്നും, മലങ്കരയെന്നും വേര്‍തിരിച്ച്, അസോസിയേഷനുകള്‍ ഉണ്ടാക്കി, സ്പര്‍ദ്ധയും, വിദ്വേഷവും മെനഞ്ഞ്‌, ആരാധനാക്രമങ്ങളെ പോലും തരംതിരിച്ചു കത്തോലിക്കാസഭാ വിശ്വാസികളെപ്പോലും തമ്മിലടിപ്പിക്കുകയും, ഖത്തറിലേത്  പോലെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കത്തോലിക്കാദേവാലയത്തില്‍ നിന്നും അകറ്റിനിര്‍ത്തി, അവരുടെ കുര്‍ബ്ബാന ഒരു വില്ലയില്‍ വച്ച്, അതും വാടക കൊടുത്ത്, നടത്തുവാന്‍ പോലും തുനിഞ്ഞിറങ്ങിയ ഇവരെ  വിശ്വാസികള്‍ എന്തുകൊണ്ട് പൊതു വേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നില്ല? വിഷസര്‍പ്പങ്ങളെ പുണ്ണ്യസ്ഥലങ്ങളില്‍ നിന്നും എന്തുകൊണ്ട് ആട്ടിയോടിക്കുന്നില്ല?

തങ്ങളുടെ അറിവില്ലായ്മയെക്കുറിച്ച് ബോധം ഇല്ലാത്ത ഇക്കൂട്ടര്‍ പൊതുവേദികളില്‍ പ്രത്യക്ഷപെട്ട് ഇത്തരത്തില്‍ ഉണ്ടാക്കാവുന്ന വിപത്തുകള്‍ ഭീതീജനകമാണ്. ഇതൊക്കെ, എന്തെങ്കിലും വരുമാനം പള്ളിക്ക് കിട്ടിക്കോട്ടെ എന്ന് കരുതി കണ്ണടയ്ക്കുന്ന പള്ളി അധികാരികളും, സഭാമേലധ്യക്ഷന്‍മാരും ക്രൈസ്തവസഭയുടെ നാശത്തിന് ഒരുപോലെ ഉത്തരവാദികള്‍ ആണെന്ന് പറയാതെവയ്യ!


ജസ്റ്റിന്‍ പെരേര
ഷാര്‍ജ

Friday, August 24, 2012

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

കേരളത്തിലെ വിവാഹധൂര്‍ത്ത്‌!!

"വിവാഹാഘോഷങ്ങള്‍ അടിച്ചുപൊളിക്കുന്നു, 

ശേഷം വിവാഹിതര്‍ അടിച്ചു പിരിയുന്നു!"


ഇത് ഞാന്‍ പറഞ്ഞതല്ല. വനിതാകമ്മീഷന്‍റെ ധനസഹായത്തോടെ, കേരളത്തിലെ ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമായ ഒരു കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ പ്രതിവര്‍ഷം 6800 കോടിയിലേറെ രൂപയുടെ "വിവാഹധൂര്‍ത്ത്‌" നടക്കുന്നതായി, കേരള ശാസ്തസാഹിത്യ പരിഷത്ത്‌ നടത്തിയ ഗവേഷണഫലങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.

കേരളത്തില്‍ പ്രതിവര്‍ഷം 25,000ല്‍പ്പരം വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയിലധികം കുടുംബകോടതികള്‍ വഴിയും, കുറെ മതസംവിധാനങ്ങള്‍ക്ക് കീഴിലും, ബാക്കി "ചുമ്മാ" കളഞ്ഞിട്ട് പോവുകയും ആണ്. ഇതിനൊക്കെ പുറമേ, സാക്ഷര കേരളത്തില്‍ സ്ത്രീധന മരണങ്ങള്‍ക്കും പഞ്ഞമില്ല. അത്യാര്‍ഭാടപ്പൂര്‍വ്വം കെട്ടിച്ചു വിടുന്ന പെണ്‍കുട്ടികളില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, 99 പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടതായി പോലീസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ അഞ്ചുമാസത്തിനിടെ സ്ത്രീധനത്തിന്‍റെ പേരില്‍ പൊലിഞ്ഞത് 17 ജീവനുകള്‍!! സ്ത്രീധനവും, വിവാഹധൂര്‍ത്തുമാണ് ഇതിനൊക്കെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

സ്ത്രീധനവും, വിവാഹധൂര്‍ത്തും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു എന്നതില്സംശയമില്ല. രാഷ്ട്രീയ നേതാക്കന്‍മാരും, മതപുരോഹിതന്‍മാരും സ്ത്രീധനത്തിനും, അത്യാഡംബര വിവാഹാഘോഷങ്ങള്‍ക്കും എതിരായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നുണ്ടെങ്കിലും, ഇത്തരം വിവാഹങ്ങള്‍ക്ക് ഇവരുടെ, പ്രത്യേകിച്ച് ക്രൈസ്തവസഭകളിലെ പിതാക്കന്‍മാരുടെയും, പാതിരിമാരുടേയും അകമഴിഞ്ഞ സഹകരണം കാണാം. മുന്തിയ ഹോട്ടലുകളിലെ പുല്‍ത്തകിടികളിലും, ബാള്‍റൂമുകളിലും (ballroom), ബാങ്കറ്റ് ഹാളുകളിലും (banquet halls)  നടക്കുന്ന ഇത്തരം ധൂര്‍ത്തുകളില്‍ഇവരുടെ പ്രത്യേക സാന്നിധ്യം ശ്രദ്ധേയമാണ്. ഇക്കൂട്ടര്‍മൈക്കിനു മുന്നില്‍നിന്ന് പ്രസംഗിക്കുന്നതിന് ഒരു തരിയെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഇത്തരം ലക്ഷുറി വിവാഹസല്‍ക്കാരങ്ങളില്‍നിന്നും അവര്‍വിട്ടുനില്‍ക്കണം. അല്ലെങ്കില്‍, യൂദാസിന്‍റെ പുത്തന്‍പതിപ്പുകളായി മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളെ കാണാന്‍സാധിക്കൂ. കൂടാതെ, മാധ്യമങ്ങളും, പരസ്യങ്ങളും, സീരിയലുകളും മറ്റും ഇത്തരം ആഡംബരങ്ങള്‍ക്ക്, അഥവാ ധൂര്‍ത്തുകള്‍ക്ക് കാരണമാകുന്നു എന്ന് പറയാതെ വയ്യ.


സൂപ്പര്‍താരം സരോജ് കുമാറിന്‍റെ മകളുടെ വിവാഹം നടന്ന അതേ സ്ഥലത്താണ് എന്‍റെയും മകളുടെ വിവാഹം ഞങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ ചിലര്‍ക്ക് താല്പര്യം ഉണ്ടാവാം. എന്നാല്‍, സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിനെ കുറെ ജനങ്ങള്‍ക്ക്‌ അറിയാം, അവര്‍ക്ക്‌ അതിനുള്ള സാമ്പത്തിക ബലവും ഉണ്ട്. എന്നാല്‍ നിങ്ങളെ നിങ്ങള്‍ക്ക്‌ ചുറ്റുവട്ടത്തുള്ള കുറച്ച് സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കുമല്ലാതെ ഏതു ഡോഗിനറിയാം? ആന എന്തോ ചെയ്യുന്നത് പോലെ ആട് അത് ചെയ്യരുത് എന്നൊരു ചൊല്ലും ഉണ്ടല്ലോ! അതിന് വേണ്ടി ലോണ്‍ എടുക്കുക. അല്ലെങ്കില്‍ വീടും സ്ഥലവും പണയം വയ്ക്കുക. ജീവിതകാലം മുഴുവന്‍ രക്തം വിയര്‍പ്പാക്കി സമ്പാദിച്ചതൊക്കെ പൊടിക്കുക. എന്താ ഇതിനര്‍ത്ഥം? ഞങ്ങള്‍ നടത്തിയ സല്‍ക്കാരത്തില്‍ ഒരു പ്ലേറ്റിന് 2000 രൂപയായി, എന്ന് പറയുന്നവരോട് ഒരു ചോദ്യം. കേരളത്തിലെ ഒരു ശരാശരി മനുഷ്യന്‍ ഈ 2000 രൂപയ്ക്ക് എത്ര ആഹാരം കഴിക്കും? ഏതൊരു മനുഷ്യനായാലും, കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? അതില്‍ ചിലര്‍ ഫാഷനുവേണ്ടി ഒന്ന് രണ്ട് കഷണങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുത്ത് ആഹരിച്ചതായി നടിക്കും. അവിടെയും ഹോട്ടലുകാരന്‍ ബില്ലിടുന്നത് 2000 തന്നെ. കഷ്ടം!!

ആഡംബരവിവാഹവും, വമ്പന്‍ സ്ത്രീധനവും, ധൂര്‍ത്തുമാണ് കുടുംബത്തിന്‍റെ അന്തസ്സിന് മാനദണ്ഡമായി പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. അത്തരം ചിന്താഗതികള്‍ ഒരു കാലത്തുണ്ടായിരുന്നു സുഹൃത്തുക്കളെ. ഇപ്പോള്‍ അങ്ങിനെ ഒരു ധാരണ മറ്റുള്ളവര്‍ക്ക് ഉണ്ടാവുമെന്ന് കരുതുന്ന നിങ്ങളാണ് വിഡ്ഢികള്‍! എന്റ്റപ്പൂപ്പനൊരാനയുണ്ടായിരുന്നു, അതുകൊണ്ട് എനിക്കും അതിലിരുന്നതിന്‍റെ തഴമ്പ് കാണും, ദാ നോക്കിക്കോ എന്നും പറഞ്ഞ് പൃഷ്ഠം കാണിച്ചാല്‍ ഇപ്പോഴത്തെ ജനങ്ങള്‍ മുഖം പൊത്തി കൂക്കിവിളിക്കുകയേയുള്ളൂ. കാരണം ലോകം മാറി. പുത്തന്‍ അറിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പാരമ്പര്യവാദങ്ങളും ഒക്കെ വെറും പൊള്ളയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ ജാഡകള്‍ക്കൊന്നും ഒരു വിലയും കൊടുക്കാന്‍ കൂട്ടാക്കാത്ത ഒരു പുത്തന്‍ തലമുറ വളര്‍ന്നുവരുന്നു. ഞങ്ങള്‍ക്ക് കയ്യില്‍ കാശുണ്ട്, ഞങ്ങള്‍ അത് ഞങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ചിലവാക്കും. തനിക്കെന്താടോ കുവ്വേ? എന്ന് ചോദിക്കുന്നവരോട് എനിക്ക് സഹതാപം മാത്രം.



പിന്നെ സ്ത്രീധനം ചോദിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന, പുരുഷകേസരികളോട് ഒരു വാക്ക്. ഒരു ഇണയെ, തുണയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. ഒരു കുടുംബം വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്നെ പരിചരിക്കാനും, സ്നേഹിക്കാനും, മാനസികവും ശാരീരികവുമായ നിന്‍റെ സന്തോഷത്തിന് നിനക്ക് ഒരു പങ്കാളിയെ വേണ്ടത് നിന്‍റെ ആവശ്യമാണ്‌. നിന്‍റെ സന്തതിപരമ്പരകളെ നിന്‍റെ ചോരയില്‍ സൃഷിക്കേണ്ടത് നിന്‍റെ ആവശ്യമാണ്‌. അതിനാണോ ഏതോ ഒരു സാധു മനുഷ്യനും, ഒരു സാധുസ്ത്രീയും നൊന്തുപെറ്റ്‌, വിദ്യാഭ്യാസം നല്‍കി, വളര്‍ത്തി വലുതാക്കിയ അവരുടെ പൊന്നുമകളെ നിനക്ക് തരുന്നതിന് പുറമേ,  അവരുടെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് കൂടി നീ ചോദിക്കുന്നത്? നിന്‍റെ വീട്ടുകാര്‍ക്ക്‌, ബന്ധുക്കള്‍ക്ക് അതിനോട് അത്യാഗ്രഹം തോന്നുന്നുവെങ്കില്‍, നിനക്ക് അവരെ പറഞ്ഞു മനസിലാക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, നിന്‍റെ നട്ടെല്ല് നീ ഒന്ന് എക്സ്റേ ചെയ്തു നോക്കുക. അത് റബ്ബര്‍ കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന്!!


ഇതിനൊക്കെ വേണ്ടത് ബോധവത്കരണവും, ശരിയായ വിദ്യാഭ്യാസവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴി ഉണ്ടാവണം. ആര്‍ഭാടവിവാഹങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമവ്യവസ്ഥ ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് ഭരണകര്‍ത്താക്കളുടെയും, ഭരണകൂടത്തിന്റെയും, നിയമസംവിധാനത്തിന്റെയും പൂര്‍ണ്ണ സഹകരണവും ആവശ്യമാണ്‌. എല്ലാത്തിനും ഉപരി, പൊതുജനങ്ങളുടെ ആത്മാര്‍ത്ഥതയും.

ഇടത്തരക്കാരും, പാവങ്ങളും കൂടി ഈ ഭൂമിയില്‍ ജീവിച്ചോട്ടെ. മക്കളുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുന്നതിനെക്കാളും കൂടുതല്‍ അവരുടെ വിവാഹം ആഡംബരമാക്കാന്‍ ചിലവിടുമ്പോള്‍, നിങ്ങളുടെ മക്കളുടെ വിവാഹം നിങ്ങളുടെ പ്രതാപം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ധൂര്‍ത്താക്കി മാറ്റുമ്പോള്‍, ഒരു കാര്യം കൂടി ഓര്‍ക്കുക. നിങ്ങളുടെ മക്കളുടെ പ്രായത്തിലുള്ള അനേകായിരം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഒരു ജോലിയോ, എന്തെങ്കിലും വരുമാനമോ ഇല്ലാത്തതുകൊണ്ട് മാത്രം അവരുടെ വിവാഹവും, മണിയറയും ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. 



പണ്ടൊരു കള്ളുകച്ചവടക്കാരന്‍ കൊച്ചിയില്‍ തന്‍റെ മകളുടെ വിവാഹം നടത്തിയ കഥ കേട്ടിട്ടുണ്ട്. വധൂവരന്മാരെ കൊണ്ടുപോകാന്‍ വെള്ളക്കുതിരകള്‍ വലിച്ചുകൊണ്ടുപോകുന്ന രഥവും, മദ്രാസില്‍ നിന്നും ഇറക്കുമതി ചെയ്ത സിനിമാ ഫോട്ടോഗ്രാഫര്‍മാരും, അതിനുള്ള ക്രെയിനും അങ്ങിനെ അങ്ങിനെ. എന്തൊക്കെയോ ആര്‍ഭാടങ്ങള്‍! അത് പിന്നെ, ജനങ്ങളുടെ കുടുംബവും, കരളും, വൃക്കയും ഒക്കെ തുലച്ചു കിട്ടിയ കാശ് കൊണ്ട് കാട്ടിക്കൂട്ടുന്നതെന്ന് പറയാം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ്കൊണ്ട്,  നിങ്ങളും അതുപോലെ തരം താഴണോ? 


ജസ്റ്റിന്‍ പെരേര
ഷാര്‍ജ