Saturday, September 15, 2012

ശുഭസ്യ ശീഘ്രം.....!!!!!

ശുഭസ്യ ശീഘ്രം.....!!!!!        

എമേര്‍ജിംഗ് കേരളയ്ക്ക് എതിരെ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....

തനിക്കൊക്കെ എന്തിന്‍റെ കേടാടോ കൂവ്വേ? എനിക്ക് ദുഃഖം സഹിക്കാനാവുന്നില്ല. അതുകൊണ്ട് പറഞ്ഞുപോകുന്നതാ. ഞാന്‍ തിരുവനന്തപുരത്തുകാരന്‍. മറ്റു ജില്ലക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'തിരോന്തോരത്തെ ഒരു ചീള് പൈല്'. കണ്ടോ...!!! അത് വായിച്ചപ്പോള്‍ തന്നെ കുറെ അണ്ണന്മാരുടെ മോന്ത ചെന്താമര പോലെ ചുവന്നു. ആ ചിരി കണ്ടാ? മറ്റുള്ളവനെ ഒന്ന് താറടിച്ചു കാണുമ്പോള്‍ മലയാളിക്ക് എന്താ സന്തോഷം! അതങ്ങിനെ തന്നെ ഇരിക്കട്ടെ. നിങ്ങളുടെ സന്തോഷമാണ് എന്‍റെയും സന്തോഷം.


എമേര്‍ജിംഗ് കേരളയുടെ ഭാഗമായി തിരുവനന്തപുരത്ത്, വേളിയില്‍ നിശാക്ലബ്, കാബറെ ഡാന്‍സ്‌, ബാര്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന "നൈറ്റ്‌ ലൈഫ് സോണ്‍" എന്ന പദ്ധതി വരുന്നെന്ന് കേട്ടപ്പോള്‍, സന്തോഷത്താല്‍ എന്‍റെ മനസ്സ്‌ തുള്ളിച്ചാടിയതായിരുന്നു. ചുരുക്കം പറഞ്ഞാല്‍ നിരവധി ലഡ്ഡു/ജില്ലെബികള്‍ മനസ്സില്‍ ഒന്നിച്ചു പൊട്ടി. ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍, അച്ചന്‍മാരും, കന്യാസ്ത്രീകളും, മെത്രാന്‍മാരും, പ്രസ്തുതപ്രദേശവാസികളായ സദാചാര കുഞ്ഞാടുകളും പ്രതിഷേധവുമായി ഇറങ്ങുമെങ്കിലും, അവരെയൊക്കെ നേരിട്ടുകണ്ട് അനുനയിപ്പിച്ച് ഒരു തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഞാന്‍ മനസ്സില്‍ കണക്കുകൂട്ടിയിരിക്കുകയായിരുന്നു. അതിനായി പല നേര്‍ച്ചകളും, വഴിപാടുകളും നടത്തി. എന്‍റെ കണക്കുകൂട്ടലുകള്‍, സ്വപ്നങ്ങള്‍ എല്ലാം വൃഥാവിലായി. കഷ്ടം! സര്‍ക്കാര്‍ തന്നെ ആ പദ്ധതി പിന്‍വലിച്ചു. എന്‍റെ നെഞ്ചു തകര്‍ന്നുപോയി! പലരും വിമാനത്തില്‍ കയറി ഇതൊക്കെ സുലഭമായി ലഭിക്കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പറക്കുമ്പോള്‍, എനിക്ക് വീട്ടില്‍നിന്നും സൈക്കിളില്‍ എത്തിച്ചേരേണ്ട ദൂരമേ വേളി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് ഉള്ളൂ. അതുകൊണ്ട് അത്യധികം ക്ഷോഭത്തോടെയാണ് ഞാന്‍ ചോദിക്കുന്നത്. തനിക്കൊക്കെ എന്തിന്‍റെ കേടാടോ വികസനവിരോധികളെ? എന്നെ സൈക്കിള്‍ ചവിട്ടാന്‍ സമ്മതിക്കില്ലേ? വിമാനം കയറ്റിയേ അടങ്ങൂ നിങ്ങള്‍?


മലേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, എന്നീ വിശുദ്ധനാടുകളിലേയ്ക്കുള്ള യാത്രക്കൂലി വിമാനക്കമ്പനികള്‍ കുത്തനെ കുറച്ചതിനുശേഷം, പ്രസ്തുത നാടുകളിലേയ്ക്കുള്ള യുവാക്കളും, മധ്യവയസ്കരുമായ പുരുഷതീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത പുണ്യസ്ഥലങ്ങള്‍, ഇടത്തരക്കാരുടെ  Las Vegas-ഉം  പുത്തന്‍ പണക്കാരുടെ Casino de Monte Carlo-ഉം ഒക്കെ ആണെന്നും,  ഈ ദേശങ്ങളില്‍ ഇവരൊക്കെ തീര്‍ഥാടനത്തിന് പോകുന്നത് ശരിയായ വഴിപാടുകളും, നേര്‍ച്ചകളും നടത്താതെ വെറും "തുലാഭാരവും, ശയനപ്രദക്ഷിണവും" നടത്താന്‍ വേണ്ടി മാത്രമാണെന്നും അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്. അതിലൊന്നും വിശ്വസിക്കരുതേ. എന്തായാലും, അവിടൊക്കെ ചെന്നുചേരുന്ന കോടികള്‍ നമ്മുടെ ആഭ്യന്തര വരുമാനത്തില്‍ വന്നുചേരുന്നതില്‍ എന്താണ് തെറ്റ് എന്ന് ഞാന്‍ ചിന്തിക്കുന്നു.


അതിവേഗ റെയില്‍വേ കോറിഡോര്‍ വരുന്നതോടെ, കാസര്‍ഗോഡ് ജില്ല മുതലുള്ള തീര്‍ഥാടകര്‍ക്ക് വെറും അഞ്ചുമണിക്കൂറിനുള്ളില്‍ കൊച്ചുവേളിയില്‍ എത്തി ഓട്ടോറിക്ഷ പിടിച്ച് വേളിയില്‍ എത്തി "വഴിപാട്" നടത്തുവാനും, ഉടനടി തിരിച്ചുപോകുവാനുള്ള അവസരമല്ലേ വികസനവിരോധികളായ നിങ്ങള്‍ കളഞ്ഞുകുളിച്ചത്? ശംഖുമുഖത്ത് ഉണ്ടായിരുന്ന നല്ലൊരു ഫാമിലി ഹോട്ടല്‍/ബാര്‍, സദാചാര കുഞ്ഞാടുകളും, അച്ചന്മാരും, മെത്രാന്‍മാരും ചേര്‍ന്ന് ധര്‍ണ്ണയും, സത്യാഗ്രഹവും നടത്തി പൂട്ടിച്ചു. പ്രമുഖരായ പല സിനിമാതാരങ്ങളുടേയും, രാഷ്ട്രീയനേതാക്കന്‍മാരുടെയും പ്രിയങ്കരമായ ഒരു ഹോട്ടല്‍ ആയിരുന്നു അത്. ബോംബെയിലേയ്ക്കും, മദ്രാസിലേക്കും, ഡല്‍ഹിയിലേയ്ക്കും, ഹൈദരാബാദിലേയ്ക്കും വിമാനം കയറാന്‍ വരുന്ന ഇവര്‍ക്ക്, രണ്ടെണ്ണം വീശി നല്ലൊരു ഊണും കഴിച്ചു പോകാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു ഹോട്ടലും തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നില്ല എന്നത് സത്യം! ആ ഓര്‍മ്മകള്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴും അയവിറക്കാറുണ്ട്.


മദ്യവിമുക്ത ദേശം എന്ന് വിഭാവനം ചെയ്ത പ്രസ്തുത മേഖല ഇപ്പോള്‍ എയര്‍ഫോഴ്സ് ജവാന്‍മാരുടെ ചാകര കേന്ദ്രമാണ്. പെര്‍മിറ്റില്‍ കിട്ടുന്നതും, വീട്ടിലിട്ടു വാറ്റുന്നതും, എവിടുന്നെങ്കിലും ഒപ്പിക്കുന്നതും എല്ലാം മിലിട്ടറി സാധനം എന്ന പേരില്‍ വിറ്റഴിക്കുന്നു. സാധനത്തിന് വന്‍ ഡിമാന്‍ഡ്! ആര്‍ക്കു ചേതം? വൈകുന്നേരമാവുമ്പോള്‍ പഴയ ബീച്ച് ഹോട്ടലില്‍ എത്തി രണ്ടെണ്ണം വീശി എട്ടുമണിയോടെ വീട്ടില്‍ കയറിയിരുന്ന ഗൃഹനാഥന്‍മാര്‍, പാതിരാത്രിയാവുമ്പോള്‍ സ്റ്റാച്യൂവിലും, പാളയത്തും, കിഴക്കേക്കോട്ടയിലും പോയി അടിച്ചുപാമ്പായി ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ വരുന്നു. കണക്ക് നോക്കൂ..
സമയം+മദ്യത്തിന്‍റെ വില+അപരിചിതരുമായുള്ള വാക്പയറ്റ്+ആട്ടോ ചാര്‍ജ്+ടിപ്സ് = ഒരു ദിവസത്തെ മദ്യപാനം!! ആര്‍ക്കു ചേതം? ബ്രാണ്ടി പാതാളത്തില്‍ ഒളിപ്പിച്ചാലും, മലയാളിക്ക്‌ വീശണമെന്ന് തോന്നിയാല്‍, പാതാളത്തില്‍ എത്തി വീശും എന്ന് ഐസക് ന്യൂട്ടന്‍ പറഞ്ഞത് എത്ര സത്യം!! (നിങ്ങള്‍ ഉദ്ദേശിക്കുന്ന ഐസക് ന്യൂട്ടനല്ല കേട്ടോ).

അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. പിഴയാവേണ്ടവന്‍ എങ്ങിനെയും പിഴയാവും. അല്ലെങ്കില്‍ സ്വന്തമായി വിമാനം പറത്തിക്കൊണ്ട് എവിടെയെങ്കിലും പോയി പിഴയാവും. ഓ പിന്നെ... അല്ലെങ്കില്‍ എല്ലാം 24 കാരറ്റ്‌ തങ്കക്കട്ടികള്‍ ആണല്ലോ അല്ലേ? വാക്കുകളിലും, പ്രസംഗങ്ങളിലും മാത്രം കാണിക്കുന്ന സദാചാര ബോധവും, സംസ്കാരം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയാതെ "നമ്മുടെ സംസ്കാരം" എന്ന് ഇടയ്ക്കിടെ എടുത്തു വിളമ്പുന്ന "പൈതൃക/സംസ്കാര/സദാചാര" കാവല്‍ക്കാരും.

സഹിച്ചതിന് താങ്ക്സ്...

ജസ്റ്റിന്‍ പെരേര
നര്‍മ്മശകലങ്ങള്‍ക്ക് രമേശന്‍ പൊതുവാളിനോടും കടപ്പാട്.