Wednesday, November 11, 2009

റഹ്മാനിയ അഥവാ രഹ്മാനിയാക്‌

ഡാനിഷ് കഥാകൃത്തായ "ഹാന്‍സ്‌ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍" 1837-ഇല്‍ എഴുതിയ "ചക്രവര്‍ത്തിയുടെ പുത്തന്‍ വസ്ത്രം" എന്നൊരു കഥ നാം എല്ലാവരും വായിച്ചിട്ടുള്ളതാണല്ലോ. കഥയുടെ സാരാംശം ഇതാണ്. പണ്ടൊരു മഹാരാജാവ് ജീവിച്ചിരുന്നു. പുതുപുത്തന്‍ വസ്ത്രങ്ങളില്‍ അതീവ തല്പ്പരന്‍ ആയിരുന്ന രാജാവിനെ മന്ത്രിയും നെയ്തുകാരും ചേര്‍ന്ന്, ലോകത്തിലെ ഏറ്റവും മഹത്തായ വസ്ത്രം അണിയിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, നഗ്നനായി ജനമധ്യത്തിലൂടെ നടത്തുകയും ചെയ്തു. രാജാവ്‌ വിവസ്ത്രന്‍ ആണെന്നറിഞ്ഞിട്ടും, മന്ത്രിയും മറ്റുള്ളവരും രാജാവിന്റെ വസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നത് കണ്ട്, ജനങ്ങളും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് ഏറ്റുപറയാന്‍ തുടങ്ങി. എന്നാല്‍ പെട്ടൊന്നൊരു കൊച്ചു ബാലന്‍, "അയ്യോ.... രാജാവിതാ തുണിയില്ലാതെ നടക്കുന്നെ" എന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ അത് തന്നെയായിരുന്നില്ലേ സത്യം?

ഞാന്‍ ഇനി കുറിക്കുന്നത് എന്റെ മാത്രം അഭിപ്രായങ്ങള്‍ ആണ്. വെറും ഒരു സാധാരണ സംഗീതാസ്വദകന്റെ അഭിപ്രായം എന്നതിലുപരി ഇതില്‍ മറ്റൊന്നും തന്നെയില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. പക്ഷെ വെറുതെ ഒരു തര്‍ക്കത്തിനു വേണ്ടിയുള്ള അഭിപ്രായമാല്ലാതെ, വസ്തുതാപരമായി മറുപടി എഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ.

മുകളില്‍ ഞാന്‍ പറഞ്ഞതും, നാമെല്ലാം വായിച്ച് അറിഞ്ഞതുമായ രാജാവിന്റെ കഥയില്‍ നഗ്നനായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന രാജാവിനെ നോക്കി മന്ത്രിയും, നെയ്തുകാരും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് പറയുന്നു. ജനങ്ങള്‍ ആകട്ടെ "നമ്മള്‍ മാത്രം എന്തിനു മിണ്ടാതെ മാറിനില്‍ക്കണം" എന്ന് ചിന്തിച്ചുകൊണ്ട് അതേറ്റു പറയുകയും ചെയ്യുന്നു. അത് പോലെ തന്നെയല്ല, ഇപ്പോഴുള്ള ഇന്ത്യന്‍ സിനിമാസംഗീതവും, സംഗീതസംവിധായകരും അവര്‍ക്ക് സ്തുതി പാടുന്ന നമ്മള്‍ സാധാരണ ജനങ്ങളും?

എ. ആര്‍. റഹ്മാന്‍ എന്നാ സംഗീതസംവിധായകന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും, ഓസ്കാര്‍ അവാര്‍ഡും ലഭിച്ചപ്പോള്‍, രാജ്യം ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ ഗ്രാമി അവാര്‍ഡ്‌ ലഭിക്കുവാന്‍ ഫെബ്രുവരി 22-ന് കൊഡാക് സ്റ്റുഡിയോയിലേക്ക് നടന്നു കയറുമ്പോള്‍ രാജ്യം മൊത്തത്തില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നല്ലൊരു കാര്യം തന്നേ. ഭാരതീയര്‍ക്ക് അഹങ്കരിക്കുവാന്‍ വകനല്‍കുന്ന ഒരു നിമിഷം.

ഒരു പക്ഷെ, ഈ കാലഘട്ടത്തിലെ മുന്‍പന്തിയില്‍ തന്നേ നില്‍ക്കുന്ന നല്ല സംഗീതസംവിധായകരില്‍ ഒരാള്‍ ആയിരിക്കാം എ. ആര്‍. റഹ്മാന്‍. എന്നാല്‍, കഴിഞ്ഞ കാലത്തെയും, ഇപ്പോഴുള്ളതിലും ഏറ്റം പ്രഗല്ഭന്‍ അദ്ദേഹം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ഭാരതത്തില്‍ നിന്നും, പ്രഗല്‍ഭരായ ധാരാളം സംഗീതസംവിധായകരില്‍ ആരും തന്നെ ഒരു ഓസ്ക്കാറിനോ , ഗ്രാമിക്കോ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ അവരാരും റഹ്മാന്‍ എന്ന സംഗീതസംവിധായകനേക്കാള്‍ കഴിവ് കുറഞ്ഞവര്‍ ആണെന്ന് കരുതുകവയ്യ.

ഇക്കാലത്തെ റഹ്മാന്റെ സംഗീത സൃഷ്ടികളില്‍ അധികവും അദ്ദേഹത്തിന്‍റെ തന്നെ പഴയ സംഗീതത്തിന്റെ ഒരു റീമിക്സ് തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അദ്ദേഹം പുതുതായി എന്താണ് സ്കോര്‍ ചെയ്തത്? എല്ലാവര്ക്കും ഒരു ഭ്രാന്ത്‌ തന്നെ ആയി മാറിയ "സ്ലം ഡോഗ് മില്യനര്‍ എന്നാ സിനിമയിലെ ജയ്‌ ഹോ" എന്ന ഗാനത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് സംഗീത നിരൂപകരോ, ആരാധകരോ പറഞ്ഞാല്‍ നന്നായിരുന്നു. കര്‍ണ്ണകടോരകമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഈ ഗാനം, ഭാരത സംഗീത ശ്രേണിയില്‍ അരോചകം ആണെന്നത് ഒരു സത്യം തന്നെയാണ്.

എഴുപതുകളില്‍ യുവഹൃദയങ്ങളെ ത്രസിപ്പിച്ചിരുന്ന "ഒസിബിസ" എന്നാ സംഗീതസംഘത്തിന്റെ ആഫ്രിക്കന്‍/കരീബിയന്‍ - റിഥം/ബ്രാസ് പാറ്റേണ്‍ തന്നെയല്ലേ റഹ്മാന്‍ ഈയൊരു ഗാനത്തിനും ഉപയോഗിച്ചിരിക്കുന്നത്? സാങ്കേതികവിദ്യാ സാധ്യതകള്‍ ഇന്നത്തെക്കാള്‍ എത്രയോ കുറവായിരുന്ന അക്കാലത്തെ അടിസ്ഥാനഘടകങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് , നവീന സാങ്കേതികവിദ്യയില്‍ ഒരു "ജയ് ഹോ" പുറത്തു വന്നു. എന്നാലും, ഹൃദയധമനികളെ ഉദ്ദീപിപ്പിക്കുവാന്‍ എഴുപതുകളിലെ "ഒസിബിസ"-യ്ക്കൊപ്പം 'ജയ് ഹോ' കിടപിടിക്കുമോ എന്ന് സംശയം തന്നെ. തീര്‍ച്ചയായും ഈ പറഞ്ഞതിന് എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം.

ഇന്ത്യം സിനിമാസംഗീതത്തെ ഇരുപത്തിരണ്ടു വര്‍ഷം അടക്കിവാണ ശങ്കര്‍ ജയ്‌കിഷന്‍, അതുപോലെ നൌഷാദ്, ഓ. പി. നയ്യാര്‍, എസ്. ഡി. ബര്‍മന്‍, മദന്‍ മോഹന്‍, റോഷന്‍, സി. രാമചന്ദ്രന്‍, ഹേമന്ത്‌ കുമാര്‍, സലില്‍ ചൌധരി എന്നിവരുടെ സ്വര്‍ഗീയ സംഗീതവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍, ഒരു "ജയ് ഹോ"-യുടെ സ്ഥാനം എവിടിയാണ്? മേല്‍പ്പറഞ്ഞ സംഗീതസംവിധായകരുടെ, രാഗങ്ങളെ പുണര്‍ന്നു നിന്നുള്ള സംഗീതവും, സംഗീതോപകരണങ്ങളുടെ മിതമായും, മനോഹരമായുമുള്ള കൂട്ടിച്ചേര്‍ക്കലും ഇവരെയൊക്കെ റഹ്മാനെ പോലുള്ള സംവിധായകരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.

ഏതൊരു ഗാനത്തിലാണ്‌ റഹ്മാന്‍ നല്ലൊരു ഗായകന്റെ അല്ലെങ്കില്‍ ഗായികയുടെ കഴിവിനെ ഉപയോഗിച്ചിട്ടുള്ളത്? മലയാളത്തിന്റെ വാനമ്പാടി ചിത്ര പോലും പറഞ്ഞിരിക്കുന്നു, റിക്കോര്‍ഡിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗാനവും ഞാന്‍ പാടിയതുമായി യാതൊരു ബന്ധവും ഇല്ല എന്ന്. ഇലക്ട്രോണിക്സിന്റെയും, കമ്പ്യൂട്ടറിന്റെയും, മിക്സിംഗ് യന്ത്രങ്ങളുടെയും, ഫ്രീക്വന്‍സി - മോഡുലേഷന്‍ വിദ്യയുടെയും സഹായത്തോടെ ഗായകരുടെ ശബ്ദം തന്നെ മാറ്റിമറിക്കുന്ന ഒരു വിദ്യയാണോ സംഗീതസംവിധാനം? ഒരു പക്ഷെ, അതുകൊണ്ട് തന്നെയാവണം, സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാകാത്തതും!

എന്റെ ഒരു സുഹൃത്ത്‌ ഈയിടെ എന്നോട് പറയുകയുണ്ടായി. റഹ്മാന്‍ എന്നാല്‍ ഒരു സാധാരണ സംഗീതസംവിധായകന്‍ അല്ലെന്നും, അന്തര്‍ദേശീയ തലത്തില്‍ മറ്റുള്ളവരോട് സാങ്കേതികപരമായി കിടപിടിക്കുവാന്‍ കഴിവുള്ള "സൌണ്ട് ഡിസൈനര്‍" ആണെന്നും. എന്നാല്‍ എന്നെപോലുള്ള ഒരു സാധാരണക്കാരന് വേണ്ടത് നല്ല സംഗീതമാണ്, അല്ലാതെ അതിലെ സാങ്കേതികത അല്ല. ദേവതയെ പ്രീതിപ്പെടുത്തുവാനും, അപ്സരസ്സിനെ പടവൃക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക്‌ കൊണ്ടുവരുവാനും, ഉഗ്രനായ സര്‍പ്പത്തെ ശാന്തനാക്കാനും, മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കുവാനും, പിരിഞ്ഞു പോയ ഒരാത്മാവിനെ നമ്മിലേക്ക് ആവാഹിക്കുവാനും, കരയുന്ന കുഞ്ഞിനെ ശാന്തനാക്കി ഉറക്കുവാനും, കുറഞ്ഞപക്ഷം, രണ്ടു വര്‍ഷമെങ്കിലും കേട്ടാസ്വദിക്കുവാന്‍ ഇമ്പമുള്ള ഗാനങ്ങള്‍. ചെറിയൊരു ഉദാഹരണത്തിന്, പഴയൊരു മലയാളം സിനിമാഗാനമായ "വസുമതി ഋതുമതി" എന്ന ഗാനം കേട്ടുകഴിഞ്ഞു നിലാവുള്ള രാത്രിയില്‍ തനിയെ പുറത്തിറങ്ങി നിന്നാല്‍, ഒരു ഗന്ധര്‍വ സാമീപ്യം അനുഭവപ്പെടുന്നതായി തീര്‍ച്ചയായും തോന്നും. ഇപ്പറഞ്ഞതൊക്കെ മനുഷ്യന്റെ സാങ്കല്പ്പികത മാത്രമാണെങ്കിലും, പഴയ ഗാനങ്ങള്‍ അത്തരം ഒരു അനുഭൂതി നമുക്ക് നല്‍കുന്നില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല.

ഇപ്പോള്‍ മുഖ്യധാരയിലുള്ള മിക്ക സംഗീതസംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീത ശകലങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുക്കുമ്പോള്‍ റഹ്മാന്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെ സൃഷ്ടികള്‍ മെനയുന്നു എന്നൊരു കാര്യം റഹ്മാനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. എന്തുതന്നെയായാലും, "ചൊട്ടമുതല്‍ ചുടലവരെ" സംഗീതം തപസ്യയാക്കിയ മഹാനായ സംഗീതസംവിധായകന്‍ ആര്‍. കെ. ശേഖറിന്റെ രക്തത്തിലുള്ള മകന് ചുവടു പിഴക്കുല്ലല്ലോ. ശേഖറിന്റെ ജീനുകള്‍ ആ ശരീരത്തില്‍ ഉള്ളത് തന്നെയാണ് ആ വിജയരഹസ്യവും . അല്ലാതെ അതൊരു മന്ത്രവാദിക്കോ, മറ്റു മതപരികര്‍മ്മികള്‍ക്കോ അവകാശപ്പെടാനുള്ളതല്ല .


എന്നിരുന്നാലും, റഹ്മാന്റെ ഒരു സൃഷ്ടിക്കും, നൌഷാദിന്റെ "മന്‍ തര്പത്‌ ഹരി ദര്‍ശന്‍ കോ ആജ്", സലില്‍ ചൌധരിയുടെ "ആരെ ഉദ് ജ രെ പഞ്ചി", ശങ്കര്‍ ജയ്‌കിഷന്റെ "രസിക് ബല്‍മ" എസ്.ഡി. ബര്‍മന്റെ "ആജ് ഫിര്‍ ജീനേ കി തമന്ന ഹെ", ഒ. പി. നയ്യരുടെ "ആംഖോം സെ ജോ ഉത്രി" എന്നീ മനോഹര ഗാനങ്ങളോട് കിടപിടിക്കുവാന്‍ കഴിയുമെന്ന് ആരും പറയില്ല. ഹേമന്ത്‌ കുമാറിന്റെ "വന്ദേ മാതരം" മരവിച്ചു കിടക്കുന്ന ശവ ശരീരങ്ങള്‍ക്ക് പോലും രാജ്യസ്നേഹത്തിന്റെ നവജീവന്‍ നല്‍കുന്നു. എന്നാല്‍, റഹ്മാന്റെ വന്ദേ മാതരം ഒരുതരം അക്രമവാസനയാണ് നമ്മില്‍ ഉണ്ടാക്കുന്നത്‌. എന്റെ സുഹൃത്തും, നിരൂപകനും, എഴുത്തുകാരനുമായ ശ്രീ രാജീവ്‌ ചെലാനത്ത് പറഞ്ഞതുപോലെ, ശിവസേനക്കാര്‍ക്കും മറ്റും ഒരു ലഹളയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുള്ള പശ്ചാത്തല സംഗീതമായി കാണാം ഇതിനെ.

2010 ജനുവരി മാസം 9-ന് ഇന്ത്യയിലെ പ്രമുഖമായ പല പത്രങ്ങളിലും വന്ന ഒരു വാര്‍ത്ത ശ്രദ്ധിച്ചു. മഹാനായ നടനും, എഴുത്തുകാരനും, സിനിമാസംവിധായകനും, തിരകഥാകൃത്തും, പല ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനുമായ. ശ്രീ ഗിരീഷ്‌ കര്‍ണ്ണാട് പറയുകയുണ്ടായി. "ഓസ്കാര്‍ എന്നോ, ഗ്രാമി എന്നോ കേള്‍ക്കുമ്പോള്‍ ഒരുതരം 'ഒബ്സഷന്‍ അല്ലെങ്കില്‍ മാനിയ അല്ലെങ്കില്‍ ഭ്രാന്ത്' ഉണ്ടാകേണ്ട കാര്യം ഭാരത സിനിമകള്‍ക്ക് ഇല്ല. മാത്രമല്ല, ഓസ്കാറിനു വേണ്ടിയുള്ള നമ്മുടെ ആര്‍ത്തി, നമ്മുടെതന്നെ ഒരുതരം അപകര്‍ഷതാബോധം ആണ് വെളിവാക്കുന്നത്. എന്താ സത്യമല്ലേ? അല്ലെങ്കില്‍ തന്നെ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ തപസ്യയിലൂടെയും, ഉപാസനയിലൂടെയും കലര്‍പ്പില്ലാതെ, മഞ്ഞിന്റെ വെണ്മയോടും, അഗ്നിയുടെ പരിശുദ്ധിയോടും, മഹാന്മാര്‍ നമുക്ക് പകര്‍ന്നു നല്‍കിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തുവാന്‍ മാത്രം, സായിപ്പിന്റെ ഓസ്കാറും, ഗ്രാമിയും വളര്‍ന്നോ?

മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അത് കാലാനുസൃതവും, പാരമ്പര്യാനുസൃതവുമായി ആയിരിക്കണം. ലോകസാഹിത്യത്തിലെ മുടിചൂടാമന്നനായ, വില്യം ഷേക്സ്പിയര്‍ കഥയെഴുതുന്ന രീതിയും, ഭാഷയും നവീനസാഹിത്യ സൃഷ്ടാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍, കാലാഹരണപ്പെട്ടിരിക്കുന്നു. എന്നാല്‍, 'ബാര്‍ട് ഓഫ് എവോണ്‍" അവതരിപ്പിച്ച, കഥയും, കഥാപാത്രങ്ങളെയും പോലെ, ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ നവീനസാഹിത്യ സൃഷ്ടാക്കളില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്?

എന്റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ കുറിച്ചു എന്നുമാത്രം. ദശലക്ക്ഷം ജനങ്ങള്‍ പുതിയ റഹ്മാന്‍ ട്രെണ്ടിനു പുറകെ പരക്കം പായുമ്പോള്‍, റഹ്‌മാന്‍ എന്ന ആഴിയെ അളക്കാന്‍ ജസ്റ്റിന്‍ എന്ന നാഴിയോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും രാജാവ് നഗ്നനാണെന്നു പറയാനും ആരെങ്കിലും ഒരാള്‍ എവിടെയെങ്കിലും വേണ്ടേ?

ജസ്റ്റിന്‍ പെരേര
ഷാര്‍ജ
hugjustin@gmail.com

Sunday, March 8, 2009

നാം "മലയാളികള്‍ക്ക്" എന്താണ് കുറവുള്ളത്?

"ഒന്നുമില്ല" എന്ന് പറയാന്‍ വരട്ടെ.

By: Justin - Sharjah
ഈ കുറിപ്പ്‌ ഞാന്‍ എഴുതുവാന്‍ ഒരു കാരണമുണ്ട്. അടുത്തകാലത്ത് യു.എ.യി.-യിലെ ഒരു എമിരേറ്റില്‍ തികച്ചും സ്വകാര്യമായ ഒരു സുഹൃത്ത് സംഭാഷണത്തില്‍ ഏര്‍പ്പെടുവാന്‍ ഇടയായി. അതിനിടയ്ക്ക്‌ ഉയര്‍ന്നു വന്ന ചില പരാമര്‍ശങ്ങള്‍ എന്നെ അത്ഭുതപെടുത്തുന്നുണ്ടായിരുന്നു. മലയാളിയായ ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ മുന്‍പില്‍ താനും ഒരു യഥാര്‍ഥ മലയാളി ആണെന്ന് വാദിക്കുവാന്‍ തെളിവുകള്‍ നിരത്തേണ്ട ഗതികേട്. ഒരു കൂട്ടര്‍ ഒരിക്കലും തെളിയിക്കപ്പെടാത്തതും, മറ്റുള്ളവര്‍ പുച്ചിച്ച്ചു തള്ളുന്നതുമായ ചില പാരമ്പര്യ വാദങ്ങള്‍ ഉന്നയിച്ചത് ഞാന്‍ കേമന്‍ എന്ന അവകാശവാദം ഉന്നയിക്കുന്നു. കഷ്ടം പ്രിയ മലയാളി കൂട്ടുകാരെ, നിങ്ങള്‍ എന്നാണിനി ഉണരാന്‍ പോകുന്നത്? സംസ്കാരവും, അറിവും, ബുദ്ധിയും, കഴിവും, പാരമ്പര്യവാദത്തില്‍ നിന്നോ, പ്രാദേശികവാദത്തില്‍ നിന്നോ, ഉരുത്തിരിയേണ്ട ഒന്നല്ല. പകരം, നാം ആര്‍ജ്ജിച്ച അറിവിലൂടെ സമൂഹ നന്മയ്ക്ക് എന്ത് ചെയ്യുന്നു എന്നതിലൂടെയാണ്‌. അത് ആരംഭിക്കേണ്ടതും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. സ്വന്തം വീടും, കുടുംബവും നന്നാക്കുവാണോ, ശ്രദ്ധിക്കുവാണോ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കുവാന്‍ ഇറങ്ങിത്തിരിക്കുകയും വാഗ്ഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍, അത് നോക്കി ഊറി ചിരിക്കുകയല്ലാതെ മറ്റൊരു നിവര്‍ത്തിയുമില്ല. സ്വന്തം വീടിന്റെ പരിസരത്തെ കൂത്താടി നശിപ്പിക്കുവാന്‍ മിനക്കെടാത്തവാന്‍, കൊച്ചിയിലെ കൊതുകിനെ പറ്റി സംസാരിച്ച് കൊച്ചിക്കാരെ വിമര്‍ശിക്കുന്നു. സ്വന്തം വീട്ടിലെ കക്കൂസിലെ പൊട്ടിയ സ്ലാബ്‌ മാറിയിടുവാന്‍ മിനക്കെടാത്തവാന്‍, ആലപ്പുഴയിലെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസ്സര്‍ജ്ജനത്തെ കുറിച്ച് സംസാരിച്ച് അവരെ കളിയാക്കുന്നു. സ്വന്തം വീട്ടിലെ ഇളകിയ തറയോട്‌ ഉറപ്പിക്കുവാന്‍ സമയം കണ്ടെത്താത്തവന്‍, തിരുവനന്തപുരത്തെ അടഞ്ഞുപോയ ഓടകളെ കുറിച്ച് വ്യാകുലപ്പെടുന്നു. സ്വന്തം മക്കള്‍ കാംപസ്‌ രാഷ്ട്രീയത്തിലെ ചട്ടുകങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍, ചിലര്‍ കണ്ണൂരില്‍ എങ്ങനെ സമാധാനം പുനസ്ഥാപിക്കാം എന്ന് സംസാരിക്കുന്നു. കയ്യില്‍ യാതൊന്നും ഇല്ലാത്തവന്, അത് സമ്പത്ത്‌ ആയികൊള്ളട്ടെ, വിദ്യാഭ്യാസം ആയികൊള്ളട്ടെ, അറിവ് ആയികൊള്ളട്ടെ, മറ്റു കഴിവുകള്‍ ആയികൊള്ളട്ടെ, അത് ഉള്ളവനോട് തോന്നുന്ന, പരസ്യമായി പുറത്തു കാണിക്കാന്‍ പറ്റാത്ത, ഒരുതരം വില കുറഞ്ഞ പ്രതികാരം. ആദ്യം കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചു പിടിക്കൂ. എന്നിട്ട് സ്വയം ചിന്തിക്കൂ, ഞാന്‍ എന്താണെന്നും, എനിക്കുള്ള കുറവുകള്‍ എന്താണെന്നും. കൂട്ടുകാരെ, ഇനിയെങ്കിലും നമ്മുക്ക് ഒരു അവബോധം ഉണ്ടാകേണ്ടത്‌, നാമെല്ലാം ഒന്നാണെന്നും, ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ വരും തലമുറയ്ക്കെങ്കിലും ഒരു നല്ല കേരളം കൈമാറുവാനും സാധിക്കുകയുള്ളൂ എന്നുമാണ്. അമ്പിളി അമ്മാവനെ കാട്ടിതന്നും അതിനെ പിടിച്ചു തരാം എന്ന് വ്യാമോഹം തന്നും നമ്മെ അന്നം ഊട്ടി തന്നുകൊണ്ടിരുന്ന ചെറുപ്പകാലത്തില്‍ നിന്നും നാം വളരെയധികം വളര്‍ന്നിരിക്കുന്നു. അമ്പിളിയമ്മാവാന്‍ എന്നത് ഒരു ഗ്രഹം ആണെന്നും, ആ ഗ്രഹത്തില്‍ ജലാംശം ഉണ്ടെന്നും തെളിവുസഹിതം ശാസ്ത്രം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്ന ഒരു യുഗത്തിലേക്ക് നാം വളര്‍ന്നിരിക്കുന്നു. ഈ മഹാലോകത്തില്‍ നമ്മുടെ വലിപ്പം എത്ര ചെറുതാണ് എന്ന സത്യം സ്വയം മനസ്സിലാക്കുവാനുള്ള സാമാന്യബോധം നമുക്ക് ഉണ്ടോ എന്ന് നാം സ്വയം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ലോകഭൂപടത്തില്‍ ചെറിയൊരു നേര്‍രേഖയായി മാത്രം കാണപ്പെടുന്ന കേരളമെന്ന കൊച്ചു ഭൂപ്രദേശം, ലോകജനതയ്ക്ക് മുന്‍പില്‍ ഒരു അത്ഭുതം തന്നെയാണെന്ന് പറയാതെ വയ്യ. നമ്മുടെ വൃത്തി, ആഥിത്യമര്യാദ, സത്യസന്ധത, ലോകത്തിലെ ഏതൊരു ജനവിഭാകങ്ങളുമായും സൗഹൃദമായി ഇടപഴകുവാനുള്ള മനസ്ഥിതിയും കഴിവും, നമ്മുടെ മാത്രമായ പൈതൃക സംസ്കാരങ്ങള്‍ ആയ, സംസ്കൃതം, ആയുര്‍വേദം, കളരിപയറ്റ് മുതലായ ആയോധന കലകള്‍, നൃത്തരൂപങ്ങള്‍, ശാസ്ത്രീയസംഗീതം, എന്നിവയെ സ്നേഹിക്കുവാനും താലോലിക്കുവാനും ഉള്ള കഴിവ് എന്നിവ ലോകപ്രശസ്തം ആണെന്നതിന് പുറമേ, ഏതൊരു അന്യസംസ്ഥാനത്ത്‌ ഉള്ളവര്‍ക്കും, വിദേശികള്‍ക്കും ബാല്‍താക്കറെമാരുടെ ഭീഷണി ഇല്ലാതെ തൊഴില്‍ ചെയ്യാനും, ജീവിക്കുവാനും പറ്റിയ കൊച്ചു കേരളം. എന്നാല്‍, ലോകജനതയെ മുഴുവന്‍ സ്നേഹിക്കുവാനും, അവരാല്‍ സ്നേഹിക്കപെടുവാനും കഴിവുള്ള മലയാളികളായ നമുക്ക് സ്വന്തം മലയാളി സഹോദരങ്ങളെ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനുമുള്ള കഴിവ് അല്ലെങ്കില്‍ മന:സ്ഥിതി ഉണ്ടോ? ഇല്ല എന്ന് വേണം കരുതുവാന്‍. വടക്കനെന്നും, തെക്കനെന്നും, ജാതിയില്‍ കൂടിയവനെന്നും, കുറഞ്ഞവന്‍ എന്നും, പ്രമാണി എന്നും, പ്രഭുജനമെന്നും, കുടിയാനെന്നും വേര്‍തിരിവ് നടത്തുന്ന നാം മലയാളികള്‍, വെറും പത്തോ ഇരുപതോ നാഴികകള്‍ ദിശ മാറി പാര്‍ക്കുന്നവനെ അധ:കൃതന്‍ എന്നോ ഹീനന്‍ എന്നോ വിളിച്ചോ, കരുതിയോ തരാം താഴ്ത്തി അധി:ക്ഷേപിക്കുന്നു. ലോകത്തില്‍ ഏതൊരു ഭൂവിഭാഗത്തിലും വസിക്കുന്നവര്‍ക്ക്‌ അവരവരുടേതായ ശീലങ്ങളും, അനുഷ്ടാനങ്ങളും, സംസാരശൈലികളും ഉണ്ട്. എന്നാല്‍ ഞാന്‍ അനുഷ്ടിക്കുന്ന ശീലങ്ങളും, എന്റെ സംസാരശൈലിയും, ഞാന്‍ പിന്തുടരുന്ന ഭക്ഷണക്രമങ്ങളും മാത്രമാണ് ശരിയെന്നും, ആധികാരികമെന്നും, ശാഠ്യം പിടിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ വിഡ്ഢികളുടെ മൂഡസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയാതെ വയ്യ. പ്രധാനപെട്ട എല്ലാ മതങ്ങളെയും, മതപ്രവര്‍ത്തനങ്ങളെയും, മതവിശ്വാസങ്ങളെയും, യാതൊരു അധിനിവേശത്തിന്റെ പിന്‍ബലം കൂടാതെതന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുള്ള കേരളജനതയ്ക്ക് എന്തുകൊണ്ട് സ്വന്തം നാട്ടുകാരന്‍റെ വിശ്വാസങ്ങളെയും, ശീലങ്ങളെയും, ഭാഷാശൈലിയെയും അംഗീകരിച്ചുകൂടാ? അത് മറ്റൊന്നും കൊണ്ടല്ല.

മലയാളിക്കു വന്നു ചേര്‍ന്നിരിക്കുന്ന പുതിയ ഒരു സ്വഭാവസമ്മിശ്രണം കൊണ്ടാണ് അതുണ്ടാകുന്നത്. വിഭാഗീയത, അസഹിഷ്ണുത, തെറ്റിധാരണ, കിംവദന്തി, വിനാശകരമായ വിമര്‍ശനങ്ങള്‍, മനുഷ്യത്വം ഇല്ലായ്മ, പൊങ്ങച്ചം, മറ്റുള്ളവരെ അംഗീകരിക്കുവാന്‍ ഉള്ള വിമുഖത, അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തി എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ആ സ്വഭാവസമ്മിശ്രണം. ഇക്കഴിഞ്ഞ നാള്‍ വരെ എന്നെക്കാള്‍ അധമന്‍ എന്ന് ഞാന്‍ തെറ്റിദ്ധരിച്ച്‌ ഇരുന്നവന്‍, ഇപ്പോള്‍ എന്നെക്കാള്‍ ഉയരത്തിലും, പ്രശസ്തിയിലും എന്ന് അറിയുമ്പോഴുള്ള ഒരുതരം മരവിപ്പും, അപകര്‍ഷതാബോധവും. ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നാം ജീവിക്കുന്ന ഈ ഭൂമിയുടെ വലിപ്പം ശാസ്ത്രസാങ്കേതികവിദ്യയുടെയും, വിദ്യാഭ്യാസമേന്മയുടെയും ഫലമായി, ഒരു തരത്തില്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നു. ഇത്തിരിപോന്ന കൊച്ചു കേരളത്തിനകത്ത്‌ നാം നിര്‍ബന്ധപ്പൂര്‍വ്വം പിടിച്ചു വാങ്ങുന്ന ഈ അന്തസ്സും, ആഭിജാത്യവും, ബഹുമാനവും, പുറംരാജ്യങ്ങളില്‍, പോകട്ടെ കേരളത്തിനു പുറത്തെങ്കിലും നമുക്ക് ലഭിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. ലോകമെന്ന തട്ടകത്തില്‍ മറ്റുള്ളവരോടൊപ്പം ആടിത്തിമിര്‍ക്കണമെങ്കില്‍, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഭാരതം എന്ന നമ്മുടെ മഹാരാജ്യം മാത്രമേ ആദ്യത്തെ ചവിട്ടുപടി ആകാവൂ, അത് മാത്രമേ ലോകം അംഗീകരിക്കൂ. അവിടെ കേരളവും, കേരളം എന്ന കൊച്ചു പ്രദേശത്തിനകത്തെ വടക്കനും, തെക്കനും, കിഴക്കനും മറ്റും അപ്രസക്തരായി മാറും. ലോകരാജ്യങ്ങളും, ലോകജനതയും ബുദ്ധിയും, സാമര്‍ത്ഥ്യവും, കഴിവും, സ്ഥിരോല്‍സാഹവും ഉള്ള ചുണക്കുട്ടന്മാരെയും, ചുണക്കുട്ടികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതിനിടയ്ക്ക്‌ മേല്‍പ്പറഞ്ഞ പാരമ്പര്യവാദവും, പിടിച്ചുവാങ്ങിയ ആഢ്യത്തവും നെറ്റിയില്‍ ഒട്ടിച്ചത് കയറി ചെന്നാല്‍, അവജ്ഞയും, അവഹേളനവും ഇടനെയ്ത പൂച്ചെണ്ട് കൊണ്ടാല്ലാതെ ഉള്ള ഒരു സ്വീകരണവും പ്രതീക്ഷിക്കണ്ട.
ആശംസകളോടെ, ജസ്റിന്‍ - ഷാര്‍ജ