1983-1984-ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. നഗരത്തിലെ മിക്കവാറും കുബേരകുമാരന്മാര്‍ ഒപ്പം പഠിക്കുന്നു. കാല്‍ക്കാശിനു വകയില്ലെന്കിലും പത്രാസ്സു കാണിക്കുവാന്‍ അച്ഛന്റെ കീശയില്‍ നിന്നും അടിച്ചുമാറ്റുന്ന നിസ്സാര കറന്‍സികളും, അത് തീരെ കിട്ടാന്‍ ചാന്‍സ് ഇല്ലാതെ വരുമ്പോള്‍, അമ്മ ഭിക്ഷക്കാര്‍ക്ക് കൊടുക്കുവാന്‍ അടുക്കളയില്‍ കരുതിയിരിക്കുന്ന നാണയത്തുട്ടുകളും മാത്രം എനിക്ക് വരുമാനം. അത് അടിച്ചു മാറ്റുന്നതിനും ഒരു ടെക്നിക്ക് ഉണ്ട്. ടിന്നിന് മുകളില്‍ വച്ചിരിക്കുന്ന പത്ത്, ഇരുപത്തിയഞ്ച് തുട്ടുകളില്‍ രണ്ടെണ്ണം പെറുക്കി ടിന്നിനടിയില്‍ വയ്ക്കും. അമ്മ കണക്കുനോക്കി കുറവെന്ന് കണ്ടാല്‍ എന്നെ വിളിക്കും. എടാ ഇവിടെയിരുന്ന പൈസ നീ എടുത്തോ. എന്റെ മറുപടി. ഏയ്... ഇല്ല. തുടര്‍ന്ന് അവിടെയൊക്കെ തപ്പിനോക്കി നല്ലൊരു അഭിനയം പ്രകടിപ്പിച്ചതിന് ശേഷം ടിന്‍ പൊക്കി എടുത്ത് അമ്മയോട് ഒരു ചോദ്യം. പൈസ ഇവിടെ കൊണ്ട് വച്ചിട്ട് എന്നോട് ചോദിക്കുന്നോ? ഇനി അമ്മ ചോദിച്ചില്ല എന്നിരിക്കട്ടെ. ടിന്നിനടിയിലെ പൈസ എന്റെ മാത്രം സ്വന്തം!
തമ്പാനൂരിലെ ശ്രീകുമാര്‍, ശ്രീവിശാഖ് തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ വരുമ്പോള്‍ കൂടെ പഠിക്കുന്ന കുബേരന്മാര്‍ ക്ലാസ് കട്ട് ചെയ്തു പോകും. കൂടെ പോകണം എന്നുവച്ചാല്‍ എപ്പോഴും ഓസുന്നത് ശരിയല്ലല്ലോ. ബസിനു കൊടുക്കാന്‍ പത്തുപൈസ കുറവാണെന്നും പറഞ്ഞു ഇരക്കുവാന്‍ തന്നെ പ്ലാന്‍. കുറച്ചു പേരില്‍ നിന്നും പത്തും, ഇരുപതും പൈസ വച്ചു കിട്ടിയാല്‍ നൂണ്‍ഷോയ്ക്കുള്ള കാശ് റെഡി. അക്കാലത്ത് തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പോസ്റ്റ്‌ഗ്രാജുവേറ്റ് കോഴ്സില്‍ മാത്രം കുറച്ചു ചേച്ചിമാര്‍ പഠിക്കുന്നതിനാല്‍. ഒന്നോ രണ്ടോ രൂപ ഒറ്റയടിക്ക് വേണമെങ്കില്‍ അവരോടു പോയി തല ചൊറിഞ്ഞു ചോദിച്ചാല്‍ മതിയാകും. കീബോര്‍ഡ് വായനയിലും, പാട്ടിലുമൊക്കെ കുറച്ചു വാസന ഉള്ളത്കാരണം അവരുടെ ഇടയില്‍ കുറച്ചു കുഞ്ഞാങ്ങളവാല്‍സല്യം ഉണ്ടെങ്കിലും, "ഇങ്ങനെയും ഒരു എരപ്പാളിയോ" എന്ന് വല്ലപ്പോഴുമെങ്കിലും അവര്‍ മനസ്സില്‍ കരുതിയിട്ടുണ്ടെങ്കില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കുമോ? ഇന്റര്‍വെല്‍ സമയത്തുള്ള ഉണ്ടപ്പൊരിയും, ചായയും; മന്‍സൂര്‍, സതീഷ്‌വര്‍മ്മ, കൃഷ്ണമൂര്‍ത്തി, അജിത് മേനോന്‍ മുതലായ കുത്തകമുതലാളിമാരുടെ സഹകരണം കൊണ്ട് അങ്ങിനെ ഒപ്പിച്ചു പോകുന്നുണ്ടായിരുന്നു. അവരുടെ വകയില്‍ ധാരാളം കടി/കുടി മുതലായവ നടത്തിയിട്ടുള്ളതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ആരെയെങ്കിലും "കുത്തക മുതാളിമാര്‍" എന്ന് വിളിച്ചാല്‍ എനിക്ക് രോഷം വരാറുണ്ട്.
തിരുവനന്തപുരത്ത് മിക്കവാറും ദേശീയ അന്തര്‍ദേശീയ ചലച്ചിത്രമേളകള്‍ നടക്കാറുണ്ട്. ആ അവസരങ്ങളില്‍ തിയേറ്ററുകളില്‍ കറങ്ങിനടന്നു "ലേഡീസ് ടോയ്‌ലറ്റ്" എന്ന ബോര്‍ഡ് കൈക്കലാക്കി അത് കഴുത്തില്‍ തൂക്കി സെക്രട്ടറിയേറ്റ് പരിസരത്തെ അരമതിലില്‍ ഇരുന്ന ഞങ്ങളുടെ കൂട്ടത്തിലെ മുകളില്‍ പറഞ്ഞ അജിത്‌മേനോന്‍ പോലീസ് വലയില്‍ ആയതും, അവന്‍ ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ കേണല്‍ ആയി ജോലി ചെയ്യുന്നതും വിധിവൈപര്യം ആയിരിക്കാം.
അങ്ങിനെയിരിക്കെ എന്റെ ബസ്സിലെ പോക്ക് വരവ് കണ്ടു മനമലിഞ്ഞ അമ്മ അച്ഛനോട് പറഞ്ഞു ഒരു സൈക്കിള്‍ വാങ്ങിത്തന്നു. അക്കാലത്ത് സൈക്കിള്‍ ഇപ്പോഴത്തെ ഒരു നല്ല ടൂവീലറിന്റെ ഗമ തന്നെയാണ്. വ്യാജചാരായക്കച്ചവടം ഇപ്പോള്‍ ടൂവീലറില്‍ നടക്കുന്നതിനാല്‍, അതിന്റെ ഗമയ്ക്കും കുറവ് വന്നോ എന്ന് സംശയം ഉണ്ട്. കൊട്ടേഷന്‍ ടീം പോലും എന്‍ഡവര്‍ യൂസ് ചെയ്യുന്നു. ഓക്കേ, എന്റെ കാര്യത്തിലേക്ക് കടക്കാം. കാലത്ത് ട്യൂട്ടോറിയല്‍ കോളേജ്, പിന്നെ കോളേജ് അങ്ങിനെ ഒരു സവാരി. ട്യൂഷന്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ കോളേജ് ഉള്ളൂ. നഗരവാസികള്‍ ആയ സഹക്ളാസുകാര്‍ വീടുകളില്‍ ഒക്കെ പോയി പുട്ടൊക്കെ തട്ടിയായിരിക്കും കോളേജില്‍ എത്തുക. കോളേജില്‍ നിന്നും വീട്ടിലേക്കും തിരിച്ചും ആറും ആറും പന്ത്രണ്ടു കിലോമീറ്റര്‍ അധികം സൈക്കിള്‍ ചവിട്ടാനുള്ളതിനാല്‍ അതൊഴിവാക്കി, ആ ഒരു മണിക്കൂര്‍ ക്രിയാത്മകമായി ചിലവാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ മൊത്തം അതിനുള്ള സാധ്യതാപഠനം നടത്തി.
പഠനം നടത്തിയതില്‍ ഏറ്റവും അനുയോജ്യമായി തോന്നിയത് ആയുര്‍വേദകോളേജ് ഇറക്കവും, പാറ്റൂര്‍ ഇറക്കവും. ഈ രണ്ടു സ്ഥലത്തും ധാരാളം പെണ്‍കുട്ടികള്‍ ബസ് കാത്തു നില്‍ക്കാറുണ്ട്. ഇറക്കത്തില്‍ നല്ല സ്പീഡില്‍ സൈക്കിള്‍ ഓടിച്ചു, കയ്യോക്കെ വിട്ടു വിയര്‍പ്പ് നെറ്റിയില്‍ നിന്നും തുടച്ചു പാഞ്ഞുപോകുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാം കൌതുകത്തോടെ എന്നെ നോക്കും എന്ന് ഞാന്‍ സ്വയം കണ്ടെത്തി. എന്നാല്‍ അവിടെയും ഒരു വര്‍ഗ്ഗീയത എന്നില്‍ നുരഞ്ഞുപൊന്തി. ആയുര്‍വേദകോളേജ് ജങ്ക്ഷനില്‍ എല്ലാ ജാതിയില്‍ ഉള്ള വിദ്യാര്‍ഥികളും കാണും. എന്നാല്‍ പാറ്റൂര്‍ ഇറക്കത്തില്‍ ഉള്ള ബസ്‌സ്റ്റോപ്പില്‍ പാറ്റൂര്‍ പരിസരത്ത് കൂടുതല്‍ ഉള്ള ക്രിസ്ത്യാനി പെണ്‍ കുട്ടികള്‍ ആയിരിക്കും ഉണ്ടാവുക. അങ്ങിനെ പ്രകടനം നടത്താന്‍ പാറ്റൂര്‍ ഇറക്കം തന്നെ തിരഞ്ഞെടുത്തു.
ട്യൂഷന്‍ കഴിഞ്ഞു നേരെ ജനറല്‍ ആശുപത്രി ജങ്ക്ഷനിലേക്ക് വച്ച് ചവിട്ടും. അവിടെനിന്നും പാറ്റൂര്‍ ഇറക്കത്തിലേക്ക്. പാറ്റൂര്‍ ജങ്ക്ഷന്‍ എന്നത് ജനറല്‍ ആശുപത്രിയില്‍ നിന്നും പള്ളിമുക്കിലേയ്ക്കും, വഞ്ചിയൂര്‍ കോടതിയില്‍ നിന്നും ലോ കോളേജിലേക്കും റോഡുകള്‍ മുറിഞ്ഞു പോകുന്ന ഒരു പ്രധാന ജങ്ക്ഷന്‍ ആണ്. ആ ജങ്ക്ഷനില്‍ ചേര്‍ന്ന് തന്നെയാണ് ബസ് സ്റ്റോപ്പ്. രാവിലെ 8:30 ആവുമ്പോള്‍ അവിടെ പല പല നിറങ്ങളുടെ ഒരു റിയാലിറ്റി ഷോ തന്നെയാണ്. ആ പോയിന്റ് ആണ് എന്റെ ലക്‌ഷ്യം. ആശുപത്രി ജങ്ക്ഷനില്‍ നിന്നും, ഇന്നത്തെ ഐടംസ് നന്നായിരിക്കണേ എന്ന് പ്രാര്‍ത്ഥനയോടെ ചവിട്ട് ആരംഭിക്കും. പാറ്റൂര്‍ ജങ്ക്ഷനിലേക്ക് അടുക്കുമ്പോള്‍ എന്നെ ആരാധനയോടെ നോക്കുന്ന ഒരു വലിയ കൂട്ടം പെണ്‍കുട്ടികള്‍ അക്കാലത്ത് എന്റെ മനസ്സില്‍ കുളിരും, അഭിമാനവും വാരി വിതറുമായിരുന്നു. എന്നാല്‍ മാസങ്ങളോളം നീണ്ട എന്റെ അഭ്യാസങ്ങളുടെ ഒടുവില്‍ ആണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ആ പെണ്‍കുട്ടികള്‍ എന്നെ ആയിരുന്നില്ല ആരാധനയോടെ നോക്കിയിരുന്നത്. ഞാന്‍ വരുന്ന ഇറക്കത്തില്‍ തന്നെ വരാന്‍ സാധ്യതയുള്ള "ആള്‍സെയിന്റ്സ് കോളേജ് - ലേഡീസ് ഒണ്‍ലി" എന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിനെയാണ് അവര്‍ ആകാംഷയോടെ പ്രതീക്ഷിച്ചു നിന്നിരുന്നത്.
ദിവസവും തുടര്‍ന്ന് വന്ന അഭ്യാസപ്രകടനങ്ങളില്‍ എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു ദിവസമായിരുന്നു അന്ന്. പതിവുപോലെ ആശുപത്രി ജങ്ക്ഷനില്‍ നിന്നും ചവിട്ടി തുടങ്ങി. ആശുപത്രി ജങ്ക്ഷന്‍ കഴിഞ്ഞു, ഗവണ്‍മെന്റ് ലബോറട്ടറി കഴിഞ്ഞു. പാറ്റൂര്‍ പള്ളി കഴിഞ്ഞു... ഇനി ജങ്ക്ഷന്‍.... പലവിധ നിറങ്ങളിലും മിഡിയും, ചുരിദാറും, പാവാടയും ഒക്കെ അണിഞ്ഞുനില്‍ക്കുന്ന എന്റെ സ്വപ്നസുന്ദരിമാര്‍ അതാ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ മുടി മാടിയൊതുക്കി, ഷര്‍ട്ടിന്റെ കോളര്‍ നേരെയാക്കി, ചുണ്ടില്‍ സ്മൈല്‍ സെറ്റ് ചെയ്തു, അവിടെയെത്താന്‍ നിമിഷങ്ങള്‍ മാത്രം..... ശരവേഗത്തില്‍ എന്റെ സൈക്കിള്‍ പായുന്നു....... അതാ....
തവളയുടെ മുകളില്‍ വവ്വാല്‍ ഇരിക്കുന്നതുപോലെ, ഒരു ലാമ്പ്രട്ട സ്കൂട്ടറില്‍ വക്കീലിന്റെ ഗൌണ്‍ അണിഞ്ഞു തൊപ്പി വച്ച ഒരു അമ്മാവന്‍ കോടതി പരിസരത്തുനിന്നും, ലോകോളേജിലേക്ക് പോകുന്ന റോഡിലേക്ക് വന്ന് കയറുന്നു. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ബ്രേക്ക് പിടിച്ചു... നില്‍ക്കുന്നില്ല. എന്റെ സൈക്കിളിന് 'ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം" ഘടിപ്പിച്ചിട്ടില്ലാത്തതിനാലും, പെട്ടെന്ന് മുന്നോട്ടെടുക്കാന്‍ അമ്മാവന്റെ ലാംബ്രട്ടായ്ക്ക് "പിക്കപ്പ്" പോരാഞ്ഞതിനാലും, രണ്ടു ഭ്രമണപഥങ്ങളും ഒരു കേന്ദ്രത്തില്‍ എത്തിച്ചെര്ന്നതിനാലും, എന്റെ സൈക്കിളിന്റെ മുന്‍ചക്രം അമ്മാവന്‍ കാല് വച്ചിരിക്കുന്ന സ്കൂട്ടറിന്റെ പ്ലാട്ഫോമില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എസ്. എല്‍. വി. റോക്കറ്റില്‍ നിന്നും ബൂസ്റ്റര്‍ റോക്കറ്റ് വേര്‍പ്പെടുന്നതുപോലെ ഞാനും സൈക്കിളുമായുള്ള ബന്ധം വേര്‍പെട്ടു. ഞാന്‍ സൈക്കിളിന്റെ ഹാന്റില്‍ബാറിനു മുകളിലൂടെ ഒരു ജിംനാസ്റ്റിക്കിന്റെ മെയ്‌വഴക്കത്തോടെ ഉയര്‍ന്നുപൊങ്ങി, അമ്മാവന്റെ തലയ്ക്കു മുകളിലൂടെ പറന്ന് അങ്ങേരുടെ തൊപ്പിയും കൈക്കലാക്കി, നടുറോഡില്‍ എന്റെ സ്വപ്നസുന്ദരിമാരുടെ നേരെ മുന്നില്‍ മലര്‍ന്നു ലാന്‍ഡ് ചെയ്തു. "എ പെര്‍ഫെക്റ്റ് ലാന്‍ഡിംഗ്"! ആ സമയത്ത് അതുവഴി കടന്നുപോയ ഏതോ സായിപ്പിന്റെ തലയില്‍ ഉദിച്ച ഒരു ആശയമായിരിക്കണം ഇപ്പോഴുള്ള യുദ്ധവിമാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചിരിക്കുന്ന (S.T.O.V.L) ഷോര്‍ട്ട് ടേക്ക് ഓഫ് ആന്‍ഡ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് സാങ്കേതികത. പരമദ്രോഹി, എനിക്കുള്ള പേറ്റന്റ് കൂടി നഷ്ടപ്പെടുത്തി.
പിന്നെ കണ്ണില്‍ മൊത്തം ഇരുട്ടായിരുന്നു. ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നു. വീണവീഴ്ചയില്‍ ചോരയെങ്ങാനും ഒലിക്കുന്നുണ്ടെങ്കില്‍ ആ ചോര കുടിക്കാമെന്ന് കരുതിയ വല്ല ചുടല യക്ഷികളും ആയിരിക്കും അപ്പോള്‍ അവിടെ പൊട്ടിച്ചിരിച്ചതെന്നു എനിക്കിപ്പോഴും തോന്നുന്നു. എന്തായാലും ചാടി എണീറ്റു. നോക്കുമ്പോള്‍ അമ്മാവന്‍ സ്കൂട്ടറിന്റെ കണ്ട്രോള്‍ പോയി, പിസാ ഗോപുരം പോലെ, വീണു വീണില്ല എന്ന പരുവത്തില്‍ നാല്‍പ്പത്തഞ്ചു ഡിഗ്രീ ചരിവില്‍ അങ്ങിനെ ആടി നില്‍ക്കുന്നു. ആള്‍ക്കാര്‍ ഓടിവന്ന് അങ്ങേരെ പിടിച്ചു. ഞാന്‍ എഴുന്നേറ്റു, നടന്നു അങ്ങേരുടെ തൊപ്പി കൊടുത്തു. അദ്ദേഹം നന്ദിയും, സ്നേഹവും നിറഞ്ഞ ഭാഷയില്‍ വളരെ ഉച്ചത്തില്‍ എന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് വാരിപൊതിഞ്ഞു. അപ്പോഴും ആ ചുടലയക്ഷികളുടെ പൊട്ടിച്ചിരി അടുത്തെവിടെയോ ഉള്ള പനങ്കാട്ടില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു.
വീണ വീഴ്ചയില്‍ അമ്മയുടെ ടിന്നില്‍ നിന്നും ഇന്‍സ്റ്റാള്‍മെന്റ് ബേസിസില്‍ അടിച്ചുമാറ്റി ശേഖരിച്ച നാണയത്തുട്ടുകള്‍ റോഡില്‍ മൊത്തം ചിതറി വീണു. എന്നാല്‍, എന്നെ ആരാധിക്കുന്ന ആ സുന്ദരിക്കുട്ടികളുടെ മുന്നില്‍ നിന്നുകൊണ്ട് വെറും ഒരു പെറുക്കിയെ പോലെ അത് പെറുക്കിയെടുക്കാന്‍ എന്റെ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല. എല്ലാ ശക്തിയും സംഭരിച്ച് ഒരു കൈകൊണ്ട് സൈക്കിള്‍ പൊക്കിയെടുത്തു. ചാടിക്കയറി. ചവിട്ടി. ഒരു അമ്പതു മീറ്റര്‍ കഴിഞ്ഞപ്പോള്‍ തോന്നി, സൈക്കിള്‍ പഴയത് പോലെ നീങ്ങുന്നില്ല. കുമാരിമാരുടെ ദൃഷ്ടിയില്‍ പെടാതിരിക്കുവാന്‍ അടുത്തു കണ്ട ഒരു ഇടവഴിയിലേക്കു ചവിട്ടിക്കയറി, എന്നിട്ട് ഇറങ്ങി നോക്കി. ഏതോ ഒരു അദൃശ്യശക്തിയാവണം, എന്നെ ഈ അമ്പതു മീറ്റര്‍ കൊണ്ട് എത്തിച്ചത്. സൈക്കിളിന്റെ മുന്‍ചക്രം, പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ അണലി ചുരുണ്ടിരിക്കുന്നത് പോലെ ഇരിക്കുന്നു. ബെല്‍ബോട്ടം പാന്റിന്റെ താഴെ മുതല്‍ മുട്ടിനു മുകള്‍ വരെ നടുവേ കീറിയിരിക്കുന്നു. സിബ്ബിന്റെ അറ്റാച്ച്മെന്റ് സംവിധാനം പാടെ തകര്‍ന്നിരിക്കുന്നു. നഖം ഇളകിപോയി ചോര വാര്‍ന്നത് കാരണം കൊവാദീസ് ചെരുപ്പ് യാതൊരു സപ്പോര്‍ട്ടും കൂടാതെ കാലില്‍ ഒട്ടിയിരിപ്പുണ്ട്. കാരിയറില്‍ ഉണ്ടായിരുന്ന അക്കൌണ്ടന്‍സി ബുക്ക് കാണാനില്ല. എന്റെ ബലമായ സംശയം, അവിടെ നിന്ന ഏതോ ഒരു പെണ്‍കൊടി അതെടുത്ത് പഠിച്ച്, പാസായി മിക്കവാറും ഒരു ചാര്‍ട്ടെര്‍ഡ് അക്കൌണ്ടന്റ് ആയിക്കാണും.
എന്റെ അച്ഛന്റെ ഒരു പരിചയക്കാരന്റെ വീട് അവിടെ അടുത്തുണ്ടായിരുന്നു. സൈക്കില്‍ പൊക്കി അവിടെ കയറ്റി. അന്ന് എന്റെ വേദനയില്‍ അവര്‍ എല്ലാം പങ്കുചേര്‍ന്നു. പകരം ഒരു സൈക്കിള്‍ അവിടുന്ന് തന്നിട്ട് പറഞ്ഞു. സൂക്ഷിച്ചു ചവിട്ടി വീട്ടില്‍ പൊയ്ക്കോ. ഞങ്ങള്‍ ഇത് സൈക്കിള്‍ ഷോപ്പില്‍ കൊടുക്കാം. ഉടുപ്പ് പുറത്താക്കി, അറ്റാച്ച്മെന്റ് സംവിധാനം നഷ്ടമായ പാന്റിന്റെ ഭാഗം മറച്ചു. കര്‍ത്താവ് കുരിശുചുമന്ന് കാല്‍വരിയില്‍ എത്തിയതുപോലെ സൈക്കിള്‍ ചവിട്ടി വീട്ടില്‍ എത്തി. തുടന്നുള്ള ഭാഗങ്ങള്‍ മനസ്സിലാക്കാമല്ലോ. അത് മനസിലാവണമെങ്കില്‍, മമ്മൂട്ടിക്കാ പറയുന്നത് പോലെ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം.
എന്തായാലും, അടുത്ത ഒന്ന് രണ്ടു വര്‍ഷത്തേയ്ക്ക് പാറ്റൂര്‍ എന്ന് കേട്ടാല്‍ തന്നെ, വല്ലാത്ത ഒരുതരം ശ്വാസംമുട്ടലും, വെപ്രാളവും എനിക്കുണ്ടായിരുന്നു. ഈ കാലയളവില്‍ കോളേജിലേക്കുള്ള എന്റെ വഴി മറ്റൊരു റൂട്ട് വഴി തിരിച്ചുവിട്ടു.
അടുത്ത കഥ... "പുതിയ റൂട്ടിലെ യാത്രയും, ബസ്സിലെ ഫുട്ബോര്‍ഡില്‍ നിന്നുള്ള യാത്രയും"
കഥ കലക്കി മാഷേ ഏറ്റു .കോളേജ് ജീവിതവും അടിച്ചുമാറ്റലും ഒക്കെ പിന്നേം ഓര്‍മ്മിപ്പിച്ചു. പാപ്പിനിശ്ശേരിയും പിസാഗോപുരവും മമ്മൂട്ടി ഡയലോഗും അടിപൊളി. പക്ഷേ ഫോട്ടോ കണ്ടിട്ട് ആളൊരു അടിച്ചുമാറ്റല്‍ വിദഗ്ദ്ധനാണോ എന്നൊരു സംശയം
ReplyDeleteനന്ദി അബ്ദുല്‍ ഖാദര്‍ മാഷേ. ഫോട്ടോ കണ്ടാല്‍ തോന്നില്ല. കാരണം ഇപ്പോള്‍ ഡീസന്റ് ആവാന്‍ ശ്രമിക്കുന്നു.
ReplyDeleteKatha kalakki tto, nalla originality feel cheyyunnu, oru pennayipoyathinaal engineyonnum cheyyaan kazhiyanjathinte vishamavum.
ReplyDeleteDevinaaraayan.R
This comment has been removed by the author.
ReplyDeleteനന്ദി ദേവി...
ReplyDeleteപെണ്കുട്ട്യോളും മോശമല്ല കേട്ടോ?